ആഴ്ച്ചകാഴ്ച്ച – ബ്ലെസ്സൻ ദാനിയേൽ
പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും അകലുന്നുവോ ?
ഒക്ടോബർ 7 ന് ഡസൻ കണക്കിന് ഹമാസ് തീവ്രവാദികൾ ഗാസയിൽ നിന്ന് കര, കടൽ, വ്യോമാതിർത്തി വഴി യിസ്രായേലിലേക്ക് നുഴഞ്ഞുകയറി. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ രഹസ്യാന്വേഷണ സേനയായ ഇസ്രയേലിന്റെ അമാൻ (സൈനീക), മൊസ്സാദ് (വിദേശ്യകാര്യ), ശബ്ബക്ക് (ആഭ്യന്തര) വകുപ്പുകൾ പരാജയപ്പെട്ടപ്പോൾ ഇസ്രായേൽ ഞെട്ടി. അന്നേ ദിനം 250-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു, 1,590 പേർക്ക് പരിക്കേറ്റു. അനേക പൗരന്മാരും സൈനികരും ഗാസയിൽ ബന്ദികളാക്കപ്പെട്ടു. ഏകദേശം 2,500 റോക്കറ്റുകൾ സ്ട്രിപ്പിൽ നിന്ന് തൊടുത്തുവിട്ടു. യിസ്രായേലി സൈന്യം ഗാസയിലെ ഹമാസ് ലക്ഷ്യങ്ങൾ ആക്രമിച്ചു, 230 ലധികം ഫലസ്തീനികൾ അന്നേദിനം കൊല്ലപ്പെട്ടു.
യിസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ സമാധാനം അകലുന്ന കാഴ്ചകളാണ് ഈയാഴ്ച നാം കണ്ടത്. നിരപരാധികളായ ഗർഭിണികൾ ഉൾപ്പടെയുള്ള സ്ത്രീകളും, കുട്ടികളുമടങ്ങുന്ന പൗരന്മാരുടെ കുലപാതകങ്ങൾ, നിരപരാധികളായ പൗരന്മാരെ ബന്ദികളാക്കിയിരിക്കുന്ന ഹമാസിന്റെ നടപടി, പലസ്തീനിലേക്കുള്ള കുടിവെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവയുടെ യിസ്രായേലിന്റെ ലഭ്യതയില്ലാതാക്കൽ എന്നിവയെല്ലാം മനുഷ്യമനഃസ്സാക്ഷിയ്ക്ക് നിരക്കാത്തതാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ യിസ്രായേൽ സന്ദർശനവും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ ചൈനാ സന്ദർശനവും വളരെ പ്രാധാന്യത്തോടെ വേണം ചരിത്രാന്വേഷികർ കാണേണ്ടത്.
ഈ സന്ദർഭങ്ങൾ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴി തുറക്കുവാനുള്ള സാധ്യത കുറവാണെങ്കിൽ തന്നെയും, ദീർഘ നാളുകളായി അമേരിക്ക ആഗ്രഹിച്ച ഇറാന്റെ മേൽ ഒരു ചാരക്കണ്ണുമായുള്ള കപ്പൽ പശ്ചിമേഷ്യയിൽ നങ്കൂരമിട്ടിരിക്കുകയാണ്.
അറബ് ലോകവും, ഈജിപ്ത്, ഇറാൻ, തുർക്കി, സുഡാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പലസ്തീനിനെ അനുകൂലിക്കുമ്പോൾ, അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യിസ്രായേലിനൊപ്പം നിലകൊള്ളുന്നു. ‘അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.’, സെക്ക : 12:3
ദാവീദിന്റെ പട്ടണമായ യെരുശലേമിന്റെ സമാധാനത്തിനായി ദാവീദിന്റെ സങ്കീർത്തനങ്ങൾ യഹൂദൻ ഇന്നും യുദ്ധമുഖത്ത് ഉരുവിടുന്നു. വെളിപ്പാട് 1:3 ൽ ‘ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.’ കർത്താവിന്റെ രണ്ടാമത്തെ വരവിൻറെ സമയം അടുത്തിരിക്കുന്നു. ‘ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.’ സെക്ക : 14:2. ‘ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.’, യെശ : 19:2. യെരൂശലേംനിവാസികൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കുവാനുള്ള കാലം ആസന്നമായി (സെക്ക : 12:10).
നമുക്ക് പശ്ചിമേഷ്യയിലെ സമാധാനത്തിനായി പ്രാർത്ഥിക്കാം, അതെ ‘യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ’, സങ്കീ : 122:6
സ്വവർഗ വിവാഹത്തിന് ഭാരതത്തിൽ നിയമസാധുതയില്ല
ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത് ഈയാഴ്‌ചയാണ്. ഏകദേശം മുപ്പതിൽ അധികം രാജ്യങ്ങളിൽ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത കല്പിക്കുമ്പോഴാണ് ഭാരതത്തിൽ നിന്നും ഈ തലമുറ കാത്തിരുന്ന ചരിത്രപരമായ വിധി കേൾക്കുന്നത്.
ഉല്പത്തി 19 -)o അദ്ധ്യായത്തിൽ സോദോമ്യർ തങ്ങളുടെ പട്ടണത്തിൽ രാപാർക്കുന്ന രണ്ട് പുരുഷന്മാരുമായി (ദൂതന്മാർ) പാപം ചെയ്യുവാൻ തയ്യാറാകുന്നു. ഇവിടെ നിന്നാണ് ‘സോദോമ്യ പാപം’ എന്ന വാക്ക് തന്നെ ഉടലെടുത്തത്. പഴനനിയമത്തിൽ ഈ പാപത്തിന്റെ ശിക്ഷ മരണമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
‘സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത’, (ലേവ്യ:18:22)
‘സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ളേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും’, (ലേവ്യ : 20:13)
പുതിയനിയമം എഴുതിയപ്പോൾ ഈ വകക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് പൗലോസ് അപ്പോസ്തോലൻ വ്യക്തമാക്കിയിരിക്കുന്നു. (റോമർ : 1:26,27; 1 കോരി : 6:9; 1 തിമോ :1:9). നമ്മുടെ തലമുറയിൽ ഇതെല്ലാം കാണുമ്പോൾ, ഭരണാധികാരികൾ, വിധികർത്താക്കൾ എല്ലാം ദൈവീക പദ്ധതിക്കനുസരിച്ച് രാജ്യത്തെ നയിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കാം.
ഭരണകർത്താക്കൾ MAKE OVER ന് വിധേയരാകുന്നുവോ ?
ഭരണപക്ഷം MAKE OVER ന് വിധേയപ്പെട്ടുവെന്ന് കേരളത്തിൽ പ്രതിപക്ഷം ആരോപിക്കുന്നു. ഒരു മൂടുപടവും മുഖമൂടിയുമില്ലാതെ നമുക്ക് വേണ്ടി, നമ്മുടെ, നമ്മളാൽ നാടിനെ നയിക്കേണ്ട അധികാരസിരാകേന്ദ്രങ്ങൾ ഇങ്ങനെ MAKE OVER ന് വിധേയപ്പെടുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുവാൻ കടപ്പെട്ടവരാണ്, മറിച്ചാണെങ്കിൽ തെളിയിക്കുവാൻ ആരോപണം ഉന്നയിച്ചവർ ബാധ്യസ്ഥരുമാണ്.
ആത്മീയവേദികളിലും ഈ ആരോപണത്തിന്റെ, അല്ല വസ്തുതയുടെ ആഴം വളരെ വലുതല്ലേ ? എന്തിനാണ് മുഖംമൂടി അണിയുന്നത് ? തന്റെ പ്രസംഗം പോലെയാണ് തന്റെ ജീവിതം എന്ന് ജനത്തെ ബോധ്യപ്പെടുത്തുവാൻ നടത്തുന്ന വിഫലശ്രമമാണ് ഇത്.
‘ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു. ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ’, (റോമർ : 7:15-20). ആയതിനാൽ നമ്മുടെ വാക്ക് പോലെത്തന്നെ ജീവിതവുമാകട്ടെ.