ആഴ്ചകാഴ്ച – ബ്ലെസ്സൻ ദാനിയേൽ
പാഠപുസ്തകങ്ങളിൽ നിന്ന് രാജ്യത്തിൻറെ പേര് മാറ്റാനുള്ള ശുപാർശ നൽകുന്ന ബാലപാഠങ്ങൾ
നമ്മുടെ മാതൃരാജ്യത്തിന്റെ (ഇന്ത്യയെന്നോ ഭാരതമെന്നോ വായനക്കാരുടെ സൗകര്യം പോലെ പൂരിപ്പിക്കാം) പേര്, രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് തിരുത്തുവാനുള്ള വിവാദ ശുപാർശ എൻസിഇആർടി സോഷ്യൽ സയൻസ് സമിതി നൽകിയിരിക്കുകയാണ്. ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റുവാനാണ് സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാട് രേഖയിൽ (പൊസിഷൻ പേപ്പർ) പേരുമാറ്റം ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വോട്ടവകാശം ഉള്ള വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിലാണ് ഈ പരിഷ്‌കാരം ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പേർഷ്യ ഇറാനായതും, സിയാം തായ്‌ലാൻഡായതും, സിലോൺ ശ്രീലങ്കയായതും, ബർമ്മ മ്യാന്മാറായതിനുമൊക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ നാം സാക്ഷികളായതാണ്.
ഏത് പേര് വേണമെങ്കിലും ഭരിക്കുന്ന സർക്കാരുകൾക്ക് പരിഷ്‌കരിക്കാം. എന്നാൽ ഈ പേര് മാറ്റം കൊണ്ട് ഭക്ഷ്യ, പാർപ്പിട, ആരോഗ്യ, വിദ്യാഭ്യാസ സുരക്ഷകൾക്ക് ഉത്തരമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. 142 കോടി ജനങ്ങൾ ഒറ്റകെട്ടായി ഇന്ത്യക്കാരായി / ഭാരതീയരായി ജീവിക്കുക എന്നതാണ് പ്രധാനം.
അപ്പോൾ പേരിലല്ല, നേരിലാണ് (വസ്തുതകൾക്ക്) കാര്യം.
നാമും പേരിൽ ക്രിസ്ത്യാനിയായി (റേഷൻ, ആധാർ, പാസ്പോർട്ട്, പാരമ്പര്യ കുടുംബങ്ങൾ) എന്നതിലല്ല, നേരിൽ ക്രിസ്ത്യാനിയാകുക (ക്രിസ്തുവിന്റെ അനുയായി / ശിഷ്യൻ ആകുക) എന്നതാണ് ബൈബിൾ നൽകുന്ന സന്ദേശം. “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമർ : 10:9); “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.”, (റോമർ : 8:9)
“ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.”, (2 കോരി :5:17)
അങ്ങനെയെങ്കിൽ നമ്മുടെ പേരിലല്ല, നേരിൽ ക്രിസ്ത്യാനിയായി, ക്രിസ്തുവിന്റെ അനുയായികളായി നമുക്ക് ജീവിക്കാം.
‘എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല’ : മാത്യു കുഴൽനാടൻ എം.എൽ.എ.
വിവാദ മാസപ്പടി വിഷയത്തിൽ ആരോപണമുന്നയിച്ച മാത്യു കുഴൽനാടൻ എം.എൽ.എ., സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണ് തലക്കെട്ട്. തന്നെ വിശ്വസിച്ചവരെ നിരാശരാക്കുകയില്ലെന്നാണ് എം.എൽ.എ. യുടെ വാക്ക്. എത്രമാത്രം വിശ്വസിക്കാം എന്ന് ഈ ലോകം പറഞ്ഞാലും, ആ വാക്കുകളിൽ അത്രമാത്രം വിശ്വാസം അർപ്പിക്കുവാൻ നമുക്ക് സാധിക്കുകയില്ല. മാറില്ലെന്ന് പറഞ്ഞവർ ഇന്നലെകളിൽ മാറിപ്പോയതും, മറക്കില്ലെന്ന് പറഞ്ഞവർ മറന്നതും നമ്മുടെ അനുഭവമാണ്. എന്നിൽ പൂർണ്ണമായി നിങ്ങൾക്ക് വിശ്വസിക്കാം എന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കുകൾക്ക് മാത്രമാണ് ഈ കാലഘട്ടത്തിൽ പ്രസക്തി. കാരണം ഈ ലോക സന്തോഷത്തിന്റെ ബാക്കിപത്രമായി നിരാശ മാത്രമേ കാണുകയുള്ളൂ. സത്യത്തെ ഉപേക്ഷിച്ച് ഭോഷ്കിനെ വിശ്വസിക്കുവാനാണ് ഈ ലോകത്തിന് ഇഷ്ടം. ‘സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക്ക് വിശ്വസിക്കുമാറ് വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു’, (2 തെസ്സ : 2:11,12). ദൈവത്തിൽ വിശ്വസിക്കുന്നവന് മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയുള്ളൂ. (എബ്രാ : 11:6). ദൈവത്തെ പൂർണ്ണമായി വിശ്വസിക്കേണ്ട അന്ത്യനാഴികയിലാണ് നാം ജീവിക്കുന്നത്. ‘അവനിൽ വിശ്വസിക്കുന്നവന് ന്യായവിധിയില്ല; വിശ്വസിക്കാത്തവന് ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു’, (യോഹ : 3:18). ശമര്യക്കാർ പറഞ്ഞത് പോലെ, ‘ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത് ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറികയും ചെയ്തിരിക്കുന്നു’ (യോഹ : 4:42).
ആകയാൽ കർത്താവായ യേശുവിൽ നമുക്ക് വിശ്വസിക്കാം; എന്നാൽ നാമും നമ്മുടെ കുടുംബങ്ങളും രക്ഷപ്രാപിക്കും, അപ്പൊ : 16:31
‘മദ്യപിച്ചുകഴിഞ്ഞാൽ അദ്ദേഹം കുറച്ച് പ്രശ്നക്കാരനാണ്’, ഡിസിപി എസ്. ശശിധരൻ
വീട്ട് വഴക്കിനെ തുടർന്ന് നടൻ വിനായകനെതിരെ പോലീസ് എടുത്ത കേസിനെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഡിസിപി എസ്. ശശിധരൻ പറഞ്ഞ വാക്കുകളാണ് ഇത്. ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഈ വാക്കുകൾ. മദ്യപിച്ചുകഴിഞ്ഞാൽ മനുഷ്യൻ കുറച്ച് പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നത്; വീടിനും, നാടിനും എന്തിന് സമൂഹത്തിന് തന്നെ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ആരോഗ്യ, സാമ്പത്തിക, ധാർമ്മിക, ആത്മീക, മാനസിക അങ്ങനെ സമസ്ത മേഖലകളും മദ്യപാനം തകർക്കുന്നു. കുടുംബബന്ധങ്ങൾ തകർക്കപ്പെടുന്നു. മദ്യപാനം ഹേതുവായി ബന്ധങ്ങൾ പലപ്പോഴും ബന്ധനങ്ങളായി തീരുന്നു.
ഈ അല്പായുസ്സിൽ ഉല്ലസിച്ചു ജീവിച്ചതിന് ശേഷം മരണശേഷമുള്ള ജീവിതത്തെ കുറിച്ച് മനുഷ്യൻ ചിന്തിക്കുന്നില്ല. മദ്യപന്മാർ ദൈവരാജ്യം അവകാശമാക്കുകയില്ലയെന്ന് (1 കോരി :6:16, ഗലാ :5:21) തിരുവചനം വ്യക്തമാക്കുന്നു. കുടിയൻ ദരിദ്രരായ്തീരുമെന്ന് ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോൻ (സദൃ :23:21) രേഖപ്പെടുത്തിയിരിക്കുന്നു.
ആകയാൽ ഒരിക്കൽ കൂടി ദൈവവചനം താകീത് നൽകുന്നു, ‘വീഞ്ഞുകുടിയിലും മദ്യപാനത്തിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയത് മതി’ (1 പത്രോസ് :4:3). ദൈവേഷ്ടം ചെയ്ത് നല്ല ആത്‌മാവിന്റെ ഉടമകളായി ജീവിക്കാം.