‘സങ്കീർത്തന ധ്യാനം’ – 84
പാ. കെ. സി. തോമസ്
നീതിമാന്റെ സന്തതി അപ്പം ഇരക്കുകയില്ല, സങ്കീ : 37:25
നീതിമാനും, ദുഷ്ടനും, തമ്മിലുള്ള വ്യത്യാസം വരച്ച് കാണിച്ചിരിക്കുന്ന ഒരു സങ്കീർത്തനമാണ് 37 -)o സങ്കീർത്തനം. സങ്കീർത്തനകാരനായ ദാവീദ് അനുഭവത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധാത്മ നിയോഗത്താൽ എഴുതിയിരിക്കുന്ന കാര്യങ്ങളാണ് ഈ സങ്കീർത്തനത്തിൽ കാണുന്നത്. ഈ വാക്യത്തിൽ രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് നീതിമാൻ തുണ ഇല്ലാതിരിക്കുന്നത് കണ്ടിട്ടില്ല. രണ്ട് അവന്റെ സന്തതി അപ്പം ഇരക്കുന്നത് കണ്ടിട്ടില്ല. ബാല്യം മുതൽ വൃദ്ധനായ സമയം വരെ ദീർഘവർഷങ്ങളിലെ ജീവിതത്തിൽ ദാവീദിന് കാണാൻ കഴിയാത്ത രണ്ട് കാര്യങ്ങളാണിത്. നീതിമാൻ എന്നൊരു കൂട്ടർ ഭൂമിയിൽ ഉണ്ടോ ? നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ലന്നല്ലേ വചനം പറയുന്നത് ? ശരിയാണ്. നീതിമാനായി ജനിക്കുന്ന ഒരൊറ്റ ആളും ഭൂമിയിൽ ഇല്ല. എല്ലാവരും വഴി തെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി തീർന്നു. എന്നാൽ പാപിയെ നീതികരിച്ച് നീതിമാനായി പ്രഖ്യാപിക്കുന്ന ദൈവത്തെയാണ് ബൈബിളിൽ കാണുന്നത്. ദൈവത്തിന് പാപത്തെ നീതികരിക്കുവാൻ കഴിയുകയില്ല. എങ്കിലും പാപിയെ നീതികരിക്കും. ഹാബേൽ വിശ്വാസത്താൽ കായീന്റെതിലും ഉത്തമമായ യാഗം കഴിച്ചതിനാൽ അവന് നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. അറുക്കപെട്ട ദൈവകുഞ്ഞാടിന്റെ രക്ത ചൊരിച്ചലോട് കൂടിയ പരമയാഗത്തിൽ വിശ്വസിച്ച് പാപം ഏറ്റ് പറയുന്നവനെ ദൈവം പാപങ്ങൾ ക്ഷമിച്ചു ഇന്നും നീതിമാനായി പ്രഖ്യാപിക്കുന്നു. നീതിമാൻ ദൈവത്തിൽ ആശ്രയിച്ചും, ശരണപ്പെട്ടും ചെന്നവനാകയാൽ ദൈവം അവനെ കൈവിടുകയില്ല. ലോകത്തിൽ ആരും അവന് തുണയായി നില്ക്കാൻ ഇല്ലെങ്കിലും ദൈവം അവന് തുണയായുണ്ട്. എബ്രായ ലേഖന കർത്താവ് എഴുതി “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല” എന്ന് അവൻ തന്നെ അരുളിചെയ്തിരിക്കുന്നുവല്ലോ. ആകയാൽ കർത്താവ് എനിക്ക് തുണ ഞാൻ പേടിക്കയില്ല മനുഷ്യൻ എന്നോട് എന്ത് ചെയ്‌വാൻ കഴിയുമെന്ന് നമുക്ക് ധൈര്യത്തോടെ പറയാം (എബ്രാ : 13:5-6). നീതിമാന് തുണയായി നില്ക്കാൻ ദൈവം ആരെയെങ്കിലും നിയോഗിക്കും. അല്ലെങ്കിൽ ദൈവം തന്നെ തുണയായിരിക്കും. അവൻ എത്ര ഭാഗ്യവാനാണ്. നീതിമാന് മാത്രമല്ല അവന്റെ സന്തതിക്കും ദൈവം മതിയായവനാണ്. അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും. നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും, ദൈവത്തെ മാനിക്കുന്നവനെ ദൈവത്തിന് മാനിക്കാതിരിക്കുവാൻ കഴിയുകയില്ല. ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ കല്പനകൾ പ്രമാണിക്കുകയും ചെയ്യുന്നവരിൽ ആയിരം തലമുറ വരെ ദൈവം ദയ കാണിക്കും. അവന്റെ അപ്പം അവന് കിട്ടും. അവന്റെ വെള്ളം മുട്ടി പോകയില്ല. ദൈവത്തെ സേവിക്കുവാൻ ഇറങ്ങി തിരിച്ചവന്റെ സന്തതി അപ്പം ഇരക്കുവാൻ ഇടയായാൽ അത് അവർക്ക് മാത്രമല്ല ദൈവത്തിനും അപമാനകരമായതിനാൽ ദൈവം അത് അനുവദിക്കുകയില്ല. ബാലസിംഹം ഇരകിട്ടാതെ വിശന്നിരിക്കും. യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല. കരയുന്ന കാക്ക കുഞ്ഞുങ്ങൾക്കും ആഹാരം കൊടുക്കുന്ന ദൈവം, നീതിമാന്റെ മക്കൾ പട്ടിണി കിടക്കുവാനോ, മറ്റൊരുത്തന്റെ മുൻപിൽ കൈ നീട്ടാനോ അനുവദിക്കുകയില്ല. ആകാശത്തിലെ പറവകൾക്കും, കാട്ടിലെ മൃഗങ്ങൾക്കും, കടലിലെ മൽസ്യങ്ങൾക്കും അതതിന്റെ ആഹാരം നൽകുന്ന ദൈവം ദൈവത്തെ സേവിക്കുന്നവന്റെ സന്തതികളെ പൊട്ടി പുലർത്തും. മുൻപേ അവന്റെ രാജ്യവും, നീതിയും അന്വേഷിക്കുക അതോട് കൂടെ ഇതൊക്കെയും ലഭിക്കുമെന്നത് കർത്താവിന്റെ വാഗ്ദത്തമാണ്. അത് കൊണ്ട് എന്ത് കൊണ്ട് എന്ത് തിന്നും എന്ത് കുടിക്കുമെന്ന് ഓർത്തും നീതിമാനോ അവന്റെ സന്തതിയോ ഭാരപ്പെടേണ്ട കാര്യമില്ല. മിസ്രെയേമിൽ നിന്നും ഇറങ്ങി തിരിച്ചവരുടെ സന്തതി മരുഭൂമിയിൽ അപ്പം ഇരക്കാൻ ദൈവം അനുവദിച്ചില്ല. അന്നന്ന് വേണ്ടുന്ന മന്ന ദൈവം അവർക്കും നൽകി. പ്രവാചക ശിഷ്യന്റെ ഭാര്യയും മക്കളും കടം കയറി ഇരന്നു നടക്കുവാൻ ദൈവം അനുവദിച്ചില്ല. അവരുടെ ഉപജീവനത്തിനായി എണ്ണ വർദ്ധിപ്പിച്ച് അവർക്ക് നൽകി. ദൈവത്തെ സേവിക്കുവാൻ ഇറങ്ങിത്തിരിക്കുന്നവരുടെ ആവശ്യങ്ങൾ അറിഞ്ഞ് ആകാശത്തിൽ കിളിവാതിൽ തുറന്ന് എല്ലാം സമൃദ്ധിയായി നൽകുന്ന ദൈവം വാഴ്ത്തപ്പെട്ടവൻ. ആയതിനാൽ നമുക്ക് പരമാർത്ഥതയോടും വിശ്വസ്തതയോടും ദൈവത്തെ സേവിക്കാം.