‘മാനസാന്തരത്തിന് സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലം’, ആലുവ കൊലപാതക കേസിൽ പ്രോസിക്യൂഷൻ
ആലുവയിൽ അതിഥിതൊഴിലാളിയുടെ അഞ്ചു വയസ്സുള്ള മകളെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന്റെ ശിക്ഷ വിധിച്ച ആഴ്ചയാണ് കടന്ന് പോയത്. വധശിക്ഷയും, അഞ്ച് ജീവപര്യന്തവുമാണ് ഈ നരാധമന് പോക്സോ പ്രത്യേക കോടതി ശിക്ഷയായി വിധിച്ചത്. സന്ദർഭവശാൽ പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാർഷികത്തിലും, ശിശുദിനമായ നവം. 14 നുമാണ് ഈ വിധി പുറപ്പെട്ടത്.
ഒരുതരത്തിലും മാനസാന്തരത്തിന് സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നാണ് വാദമുഖത്ത് പ്രോസിക്യൂഷൻ പറഞ്ഞത്.
തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടേണം. അത് പ്രകൃതി നിയമമാണ്. എന്നാൽ ലോക കോടതി വിലയിരുത്തിയത്, അഥവാ ശിക്ഷയിളവ് കൊടുത്താലും ഈ പ്രതിക്ക് ഒരു മാനസാന്തരത്തിന് സാദ്ധ്യതയില്ലായെന്നാണ്. പാപത്തിൽ ജനിക്കുന്ന മനുഷ്യൻ, പാപം ചെയ്യുവാൻ ഉള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാൽ നാം പാപം ചെയ്യണമെന്ന് അർത്ഥം വരുന്നില്ല. ‘അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.’, റോമർ : 5:12. പാപം ചെയ്ത മനുഷ്യൻ, ശിക്ഷ അനുഭവിക്കാതിരിക്കുവാൻ വേണ്ടി, പാപത്തിന്റെ ശമ്പളം മരണമത്രേ (റോമർ : 6:23) എന്ന വചനനിവൃത്തിക്ക് വേണ്ടി തന്റെ മുഴുപാപവും പിതാവ്, പുത്രനായ യേശുക്രിസ്തുവിന്റെ മേൽ ചുമത്തി ക്രൂശിന്മേൽ മരിക്കുവാൻ പുത്രനെ ഏല്പിച്ചു. അങ്ങനെ ഒരിക്കലായി നാം നീതികരിക്കപ്പെട്ടു.
എന്നാൽ മനുഷ്യൻ വീണ്ടും പാപം ചെയ്താൽ നിത്യശിക്ഷവിധിക്കായി ഏല്പിക്കപ്പെടും. അതിന് മുൻപായി മാനസാന്തരത്തിന് ദൈവം ഒരു അവസരം കല്പിച്ചിരിക്കുന്നു. മാനസാന്തരം എന്ന പദത്തിന് മനസ്സിന്റെ മാറ്റം (അന്തരം) എന്നർത്ഥം. മാനസാന്തരം നമ്മെ ദൈവീക രക്ഷയിലേക്ക് നയിക്കും. ദൈവത്തിന്റെ സഹായമില്ലാതെ ഒരുവന് തന്റെ പാപം ഉപേക്ഷിച്ച് യഥാർത്ഥ പാപക്ഷമ ലഭിക്കുകയില്ല. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾവിൻ.” (പ്രവൃ, 3:19). പാപത്തെത്തന്നെ നിരാകരിക്കുന്നതാണ് മാനസാന്തരം. മാനസാന്തരം ദൈവത്തിന്റെ കൃപാദാനമാണ്.
ഭൂതകാലം :
ദൈവത്തെ അറിയുന്നതിന് മുൻപ് നാം ചെയ്ത പാപങ്ങൾ ദീർഘക്ഷമയുള്ള ദൈവം ക്ഷമിക്കും. ‘അറിവില്ലായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്നു ദൈവം കല്പിക്കുന്നു.’, (പ്രവൃ, 17:30), (2പത്രൊ, 2:8, 10).
വർത്തമാനകാലം :
മാനസാന്തരപ്പെട്ട ഒരു വ്യക്തി, തങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം എല്കണം. (പ്രവൃ, 2:38). “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സുപുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:2).
ഭാവികാലം :
സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ (മത്താ, 3:2, 4:17; മർക്കൊ, 1:15).
ദൈവവചനത്തിന്റെ മുന്നറിയിപ്പ് :
“നീ ഏതിൽ നിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽ നിന്നു നീക്കുകയും ചെയ്യും.” (വെളി, 2:5).
“അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും.” (ലൂക്കൊ, 13:3).