‘സങ്കീർത്തന ധ്യാനം’ – 85
പാ. കെ. സി. തോമസ്
യഹോവ ന്യായ പ്രിയനാകുന്നു, സങ്കീ : 37:28
ദുഷ്ടനും നീതിമാനും തമ്മിൽ താരതമ്യപഠനം നൽകുന്ന ഒരു സങ്കീർത്തനമാണ് 37 -)o സങ്കീർത്തനം. അതിന്റെ തുടക്കം ദുഷ്പ്രവർത്തിക്കാരുടെ നിമിത്തം നീ മുഷിയരുത് നീതികേടു ചെയ്യുന്നവരോട് അസൂയപ്പെടരുത് എന്ന പ്രബോധനം ദൈവജനങ്ങൾക്ക് നൽകിക്കൊണ്ടാണ്. ദുഷ്പ്രവർത്തിക്കാരുടെ പ്രവർത്തികൾ ദൈവജനത്തിന് ദോഷം ചെയ്യുന്ന പ്രവർത്തികളാണ്. അതിനാൽ അവർ മുഷിഞ്ഞ് പോകാൻ ഇടയുണ്ട്. അവരുടെ സൗഖ്യവും ഉയർച്ചയും കാണുമ്പോൾ അസൂയപ്പെടുവാനും സാദ്ധ്യതയുമുണ്ട്. അത് പാടില്ലായെന്ന നിർദേശം നൽകുവാൻ കാരണം വാക്യം 9,10 ൽ ഇങ്ങനെ കാണുന്നു. ദുഷ്പ്രവർത്തിക്കാർ ഛേദിക്കപ്പെടും. യഹോവയെ പ്രത്യാശവയ്ക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞൊന്ന് കഴിഞ്ഞിട്ട് ദുഷ്ടൻ ഇല്ല. നീ അവന്റെ ഇടം സൂക്ഷിച്ചു നോക്കും. അവനെ കാണുകയുമില്ല. അവർ അധികനാൾ ദോഷം ചെയ്യുകയില്ല. കുറച്ച് സമയത്തേക്കേ അവർക്ക് ദോഷം ചെയ്യാൻ കഴിയുകയുള്ളൂ. അവന്റെ ഉയർച്ചയായാലും അവനിൽ കൂടെയുള്ള ദോഷമായാലും താല്കാലികമാണ്. ദുഷ്ടന്മാരിൽ കൂടെ ഉണ്ടാകുന്ന ദോഷങ്ങൾ നിമിത്തം മുഷിഞ്ഞ് പോയവരും അവരുടെ ഉയർച്ചയിൽ അസൂയാലുക്കളായവരും വളരെയാണ്. ആസാഫ് എന്ന ദൈവദാസനും അങ്ങനെയുള്ള അനുഭവം ഉണ്ടായി. ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ട് അഹങ്കാരികളോട് അസൂയ ആസാഫിന് തോന്നി. കാരണം അവർക്ക് വേദന ഒട്ടുമില്ല. അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു. അവർ മർത്യരെ പോലെ കഷ്ടത്തിലാകുന്നില്ല. മറ്റ് മനുഷ്യരെ പോലെ ബാധിക്കപെടുന്നില്ല. അത് കൊണ്ട് അവരോട് അസൂയ തോന്നി. എന്ത് കൊണ്ടെന്നാൽ തന്റെ അനുഭവം അതിന് വിപരീതമായ അനുഭവമായിരുന്നു. ദൈവഭക്തനായി ആരാധനയിലും പാട്ടിലും സമയം ചിലവഴിച്ചിരുന്ന തനിക്ക് ഇടവിടാതെ ബാധിതനാകുകയും ഉഷസ്സ് തോറും ദണ്ഡിക്കപ്പെടുന്ന അനുഭവമായിരുന്നു. അത് നിമിത്തം അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നവരും ഉന്നത ഭാവത്തോടെ സംസാരിക്കുന്നവരുമാകയാൽ അവരോട് മുഷിച്ചിൽ തോന്നി. മറ്റുള്ളവരോട് അസൂയ തോന്നുന്നതും മറ്റുള്ളവരോട് മുഷിച്ചിൽ തോന്നുന്നതും തെറ്റാണ്, കുറ്റമാണ്. അവരെക്കുറിച്ച് വേണ്ട വിധത്തിൽ അറിവില്ലാത്തതിനാലാണ് അങ്ങനെ തോന്നുന്നത്. ഒടുവിൽ ദൈവത്തിന്റെ ആലയത്തിൽ ചെന്നപ്പോൾ ദുഷ്ടന്റെ ക്ഷണിക അവസ്ഥയെക്കുറിച്ച് ദൈവം ആസാഫിനെ ബോദ്ധ്യപ്പെടുത്തി. അവരെ ദൈവം വഴുവഴുപ്പിലാണ് നിറുത്തിയിരിക്കുന്നത്. ദൈവം അവരെ നാശത്തിൽ തള്ളിയിടും. ക്ഷണത്തിൽ അവർ ശൂന്യമായിപ്പോകും. മെരുൾച്ചകളാൽ അശേഷം മുടിഞ്ഞ് പോകും (സങ്കീ : 73:18-19). ദാവീദിനും ദുഷ്ടന്റെ ക്ഷണിക അവസ്ഥ ദൈവം ബോദ്ധ്യപ്പെടുത്തിയിരുന്നു. കുറഞ്ഞൊന്ന് കഴിഞ്ഞിട്ട് ദുഷ്ടൻ ഇല്ല. അവന്റെ ഇടം സൂക്ഷിച്ച് നോക്കും കാണുകയുമില്ല. (സങ്കീ : 37:10). ഞാൻ പിന്നെ അതിലെ പോയപ്പോൾ അവനില്ല. ഞാൻ അന്വേഷിച്ചു കണ്ടതുമില്ല. (സങ്കീ : 37:35-36). എല്ലാ ദേശങ്ങളിലും വഴിയരികിൽ ഫലമില്ലാത്ത തഴച്ച് നിൽക്കുന്ന വൃക്ഷങ്ങൾ ഉണ്ട്. ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിൽ ഇടും. കുറച്ച് കഴിയുമ്പോൾ അതിനെ കാണുകയുമില്ല. എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു. ഒരൊറ്റ മറുപടിയെയുള്ളൂ ദൈവം ന്യായ പ്രിയനാകുന്നു. ദുഷ്ടന്മാരെ എന്നും ദുഷ്ടത പ്രവർത്തിച്ചു ജീവിക്കുവാൻ അനുവദിക്കുകയില്ല. ദുഷ്ടന്മാരെ ദൈവം രാവിലെ തോറും തോറും നശിപ്പിക്കും. ദൈവം നീതിയും ന്യായവും ഇഷ്ടപെടുന്ന നീതിയോടെ വിധിക്കുന്ന ന്യായാധിപനാകയാൽ പീഡിപ്പിക്കുന്നവർക്ക് പീഡയും പീഡ അനുഭവിക്കുന്നവർക്ക് തന്നോട് കൂടെ ആശ്വാസം പകരുന്നതും ദൈവസന്നിധിയിൽ നീതിയാണ്. അത് കൊണ്ട് ദാവീദ് എഴുതി. തന്റെ വിശുദ്ധന്മാരെ അവൻ ഉപേക്ഷിക്കുന്നില്ല. അവർ എന്നേക്കും പരിപാലിക്കപെടും (37:28). എന്നാൽ ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. ദുഷ്ടൻ ഛേദിക്കപ്പെട്ട് അവർ തങ്ങളുടെ പ്രവർത്തികൾക്ക് തക്കവണ്ണം പ്രാപിക്കുമ്പോൾ, നീതിമാന്മാർ ഭൂമിയെ കൈവശമാക്കി എന്നേക്കും വസിക്കും. ലോകം മുഖപക്ഷം നോക്കിയും ഭൗതീക നേട്ടങ്ങൾ നോക്കിയും നീതിയും ന്യായവും മറിച്ചു കളയുമ്പോൾ നീതിമാനായ ദൈവത്തിന് മുഖപക്ഷമില്ല. സ്വാർത്ഥ താല്പര്യങ്ങളോ, കൈക്കൂലിയോ ഒന്നും ഇല്ല. നീതിയും ന്യായവും ദൈവത്തിന്റെ ദിവ്യസ്വഭാവങ്ങളിൽപെട്ട കാര്യങ്ങളാണ്. ന്യായം ഇഷ്ടപെടുന്ന ദൈവം ഒരിക്കലും അന്യായം പ്രവർത്തിക്കുകയില്ല. എല്ലായ്‌പോഴും യഹോവ ഭക്തരും, നീതിമാന്മാരുമായി വസിച്ചാൽ മതി. നീതിയോടെ ഉത്തരമരുളുന്ന ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.