‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 09
പാ. വി. പി. ഫിലിപ്പ്
ശരീരത്തിൽ വിശുദ്ധരാകുക :
ശരീരം ദൈവത്തിന്റെ ദാനമാണ്. ദൈവം വസിക്കുന്ന തിരുആലയമാണ് നമ്മുടെ ശരീരം. അത് കൊണ്ട് തന്നെ, ശരീരം വിശുദ്ധമായി സൂക്ഷിക്കുവാൻ ദൈവവചനം ഉദ്ബോധിപ്പിക്കുന്നു. യേഹ്ശു ക്രിസ്തുവിന്റെ വാക്കുകളിൽ, ‘എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ….’, (മത്തായി : 5:29,30). യേശുവിന്റെ ഈ ഉപദേശം കഠിനവും അപ്രായോഗികമായി തോന്നാം. എന്നാൽ യേശു ക്രിസ്തു വിവക്ഷിച്ചത്, നമ്മുടെ ശരീരത്തിന്റെ അവയവങ്ങൾ കൊണ്ട് നമുക്ക് ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയണമെന്നാണ്. അതിനായി ശരീര അവയവങ്ങളെ നിയന്ത്രിക്കുവാൻ നമുക്ക് സാധിക്കണം. കണ്ണ് കൊണ്ട് പാപം ചെയ്യാതിരിക്കുക. പാപം ചെയ്താൽ ശരീരം മുഴുവനും നരകത്തിൽ പോകും എന്ന് യേശു പറഞ്ഞു. നമ്മുടെ ശരീര അവയവങ്ങൾ വിശുദ്ധമായിരിക്കണം. യേശുക്രിസ്തു തന്റെ ഇഹലോക ജീവിതം കൊണ്ട് പിതാവായ ദൈവത്തെ മഹത്വപ്പെടുത്തിയത് പോലെ നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയണം. അപ്പോസ്തോലനായ പൗലോസും ഇതേ ആശയം തന്നെ കൊരിന്ത്യ ലേഖനത്തിൽ പ്രസ്താവിക്കുന്നുണ്ട്. (1 കോരി :6:19-20)
കുടുംബജീവിതത്തിൽ വിശുദ്ധരാകുക :
കുടുംബം ദൈവത്തിന്റെ രൂപരേഖയാണ്. വിവാഹജീവിതം വിശുദ്ധമാണ്. എന്നാൽ തകരുന്ന കുടുംബബന്ധങ്ങൾ വർദ്ധിച്ചുവരികയാണ്. കുടുംബകോടതികളിൽ ഇന്ന് കേസ് വർദ്ധിച്ചു വരുന്നു. വിവാഹമോചനവും പുനർവിവാഹവും സാർവത്രികമായി, സാധാരണ സംഭവമായി മാറുന്നു. യേശു പറയുന്നത് ശ്രദ്ധിക്കുക; “ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.”, മത്തായി : 5:31,32. സൗന്ദര്യം, നിറം, വാക്ക് തർക്കം, പണം തുടങ്ങിയവയുടെ അടിസ്‌ഥാനത്തിൽ കുടുംബ ജീവിതം തകർക്കരുത്. മക്കളോടുള്ള കടമകളിലും ദൗത്യത്തിലും നാം വിശുദ്ധരായിരിക്കണം. കുടുംബം ഭൂമിയിലെ കൊച്ച് സ്വർഗ്ഗമാണ്. ആ കുടുംബ ബന്ധങ്ങൾ പരിപാവനമായി കാത്ത് സൂക്ഷിക്കുവാൻ കഴിയുന്നില്ലെങ്കിൽ ആ കാരണത്താൽ തന്നെ ജീവിതം മലിനീകരിക്കപ്പെടും. നമ്മുടെ കുടുംബജീവിതവും ബന്ധവും വിശുദ്ധമാകുവാൻ യേശു ആഗ്രഹിക്കുന്നു.
വാക്കുകളിൽ വിശുദ്ധരാകുക
“കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.”, മത്തായി : 5:33-37. പരാജയപ്പെടുവാൻ സാധ്യതയുള്ള നമ്മുടെ ഒരു മേഖലയെ യേശു മുന്നമേ കണ്ട് നൽകുന്ന സന്ദേശമാണിത്. നമ്മുടെ വാക്കുകൾ പാലിക്കുവാൻ നാം വില നൽകേണ്ടിവരും, സമയം നൽകേണ്ടി വരും, കഷ്ടത സഹിക്കേണ്ടി വരും. അർഹിക്കാത്ത അവകാശവാദങ്ങൾ ശിഷ്യഗണങ്ങളുടെ നാവിൻ തുമ്പത്ത് ഉണ്ടാകരുത് എന്ന് യേശു ആഗ്രഹിക്കുന്നു. പത്ത് പേർ രക്ഷിക്കപെട്ടാൽ നൂറ് പേർ എന്നും ആയിരം പേർ പങ്കെടുത്ത മീറ്റിങ്ങിനെക്കുറിച്ച് പതിനായിരം പേർ എന്നും നാം പറയുമ്പോൾ നിന്ദിക്കപ്പെടുന്നത് യേശുവിന്റെ നാമമാണ്. അർഹിക്കാത്ത വാദങ്ങളും (Exagerated claims), പ്രശംസകളും ഒഴിവാക്കിയാൽ നമ്മിൽ ദൈവം പ്രസാദിക്കും. പണ്ട്, ആഫ്രിക്ക സന്ദർശിച്ച ഒരു യാത്രാവിവരണം എഴുതി എഡിറ്റിങിനായി ഒരു വ്യക്തിയെ ഏല്പിച്ചു. തലക്കെട്ട് കണ്ട് എഡിറ്റർ ഭയന്ന് പോയി “ആഫ്രിക്ക കണ്ട ഞാൻ” ! ഇത് പോലെയാണ് നമ്മളും. യേശുവിനെ ഉയർത്തേണ്ട നമ്മുടെ നാവുകൾ നമ്മെകുറിച്ച് കൂടുതൽ പറയുന്നു. വാക്കുകൾ ശരിയായി ഉപയോഗിക്കുവാൻ ദൈവാനുഗ്രഹം നമ്മിലുണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം.
കരുണയിൽ വിശുദ്ധരാകുക
യേശു പറയുന്നു, “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.”(5:7). “നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു”, (5:42). വിശുദ്ധ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കാരുണ്യം. ദൈവം കരുണാ സമ്പന്നനാകുന്നത് പോലെ നാമും കരുണ കാണിക്കണം. നമ്മുടെ കടങ്ങൾ ദൈവം ക്ഷമിച്ചത് പോലെ നമ്മുടെ കടക്കാരോടും നാമും ക്ഷമിക്കുക. നാം മറ്റുള്ളവരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റുള്ളവർ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് നാം നൽകുന്നില്ല. അല്പമായി ജീവകാരുണ്യം ചെയ്താലും അത് ഉറക്കെ പ്രസ്താവിക്കുന്നു. സഹായം അർഹിക്കുന്നവന് ഏതെങ്കിലും വിധത്തിൽ നൽകുവാൻ കഴിഞ്ഞാൽ വിശുദ്ധ ജീവിതത്തിന് പുതിയൊരു മാനം കൈവരും.
സ്നേഹത്തിൽ വിശുദ്ധരാകുക
ക്രൈസ്തവ ചിന്തയുടെ അമൂല്യമായ ദർശനമാണ് സ്നേഹം. ദൈവം സ്നേഹമാണ്. സ്നേഹം പവിത്രമാണ്. വിശുദ്ധമായ ഒരു വികാരമാകണം സ്നേഹം. വെറുക്കുവാൻ ക്രിസ്തുദേവൻ പഠിപ്പിച്ചിട്ടില്ല. “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ” (5:44). ശത്രുവിനെ പകയ്ക്കുവാൻ ന്യായപ്രമാണം പറയുമ്പോൾ ശത്രുവിനെ സ്നേഹിക്കുവാൻ ക്രിസ്തുദേവൻ ആഹ്വാനം ചെയ്തു. ക്രിസ്തുയേശുവിൽ നിറഞ്ഞൊഴികിയ ഭാവം സ്നേഹമായിരുന്നു. നാം സ്നേഹിക്കാറുണ്ടെങ്കിലും ഹൃദയങ്ങൾ കൊണ്ട് സ്നേഹിക്കാറില്ല. വാക്കുകളിലും വെളുത്ത പല്ലുകളിലുമല്ല സ്നേഹ,എം തുളുമ്പേണ്ടത്, അത് ഹൃദയത്തിൽ നിന്നുമാണ്. തന്റെ പ്രിയ ഭർത്താവിന്റെയും മക്കളുടെയും ഘാതകരോട് ക്ഷമിക്കുവാനും അവർക്കായി പ്രാർത്ഥിക്കുവാനും ഗ്ലാഡിസിന് കഴിഞ്ഞത് ക്രിസ്തുവിന്റെ സ്നേഹം നിറഞ്ഞ് തുളുമ്പിയത് കൊണ്ടാണ്. ക്രിസ്തുവിന്റെ സ്നേഹം ഗ്ലാഡിസിലൂടെ ഭാരതമറിഞ്ഞു. വിശുദ്ധമായി സ്നേഹിക്കുവാൻ നമുക്ക് സമർപ്പിക്കപ്പെടാം