‘സങ്കീർത്തന ധ്യാനം’ – 87
പാ. കെ. സി. തോമസ്
ചെകിടനെ പോലെ കേൾക്കാതിരുന്നു, സങ്കീ : 38:13
ദാവീദിന്റെ ഒരു അനുതാപ ഗീതമാണ് 38 – )o സങ്കീർത്തനം. ഓർമ്മിക്കത്തക്ക ചില വിഷയങ്ങൾ അടങ്ങിയിരിക്കുന്ന ജ്ഞാപക സങ്കീർത്തനം കൂടെയാണ്. ദാവീദിന്റെ ജീവിതത്തിൽ വലിയ കഷ്ടതയിൽ കൂടെ കടന്ന് പോകേണ്ട സാഹചര്യം ഉണ്ടായി. ദാവീദിന്റെ പാപം നിമിത്തം ദൈവം തന്നെ ബാലശിക്ഷയിലൂടെ കടത്തി വിട്ട് ദൈവത്തിന്റെ വിശുദ്ധി പ്രാപിക്കുവാൻ ഗുണത്തിനായി ശിക്ഷിച്ച സമയം ആയിരുന്നു അത്. എന്നാൽ അതെ സമയം തന്നെ ദാവീദിന് പ്രാണഹാനി വരുത്തുവാൻ കെണിവയ്ക്കുന്നവരും വേണ്ടാത്തനം സംസാരിക്കുന്നവരും ഇടവിടാതെ ചതിവ് ചിന്തിക്കുവന്നവനുമായ മനുഷ്യരിലൂടെയും വളരെ പ്രയാസങ്ങൾ ദാവീദ് അനുഭവിക്കേണ്ടി വന്നു. പരിശോധനയിൽ കൂടെ കടന്ന് പോകുമ്പോൾ അവരെ വളരെ വേദനിപ്പിക്കുന്ന മനുഷ്യർ എല്ലാകാലത്തും ഉണ്ടായിരുന്നു. ഇയ്യോബിന് വലിയ കഷ്ടതയിൽ കൂടെ കടന്ന് പോയപ്പോൾ ആശ്വസിപ്പിക്കാൻ ചെന്ന സ്നേഹിതരിൽ നിന്നും പ്രയാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നിന്ദയുടെയും പരിഹാസത്തിന്റെയും വാക്കുകൾ കേൾക്കേണ്ടി വരുമ്പോൾ സഹിഷ്ണത നഷ്ടപ്പെട്ട് പ്രതികരിക്കാനുള്ള പ്രവണതയാണ് പൊതുവെ കാണാറുള്ളത്. എന്നാൽ ദാവീദ് തന്റെ അനുഭവം ഇവിടെ എഴുതി, താൻ ചെകിടനെ പോലെ കേൾക്കാതെ ഇരിക്കുന്നു. ഊമനേ പോലെ വായ് തുറക്കാതെ ഇരുന്നു. ഇന്നും പലരും കേൾക്കുന്നതിനൊക്കെ പ്രതികരിക്കുന്നവരായി തീരുന്നതിനാൽ പല പ്രശ്നങ്ങൾ ഉണ്ടാകുന്നു. വേദനകൾ വർധിക്കുന്നു. നമ്മുടെ കർത്താവിൽ വിളങ്ങി നിന്ന ദിവ്യ സ്വഭാവമാണ് ദാവീദിലും കണ്ടത്. യേശു മറ്റുള്ളവർ തന്നെ സഹകരിച്ചിട്ടും പകരം ശകാരിച്ചില്ല. (പത്രോ : 2:23)
ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കുകയത്രേ ചെയ്തത്. നിന്ദകളുടെയും അപമാനങ്ങളുടെയും നടുവിൽ വായെ തുറക്കാതെ മിണ്ടാതിരുന്ന് ദൈവം ആരെന്ന് അറിയുകയാണ് ഭക്തന്മാർ ചെയ്യെണ്ടത്. എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? (യെശ : 42:19). ദൈവമക്കൾ രക്ത പാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ; ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും. (യെശ ; 33:15). ദാവീദിന്റെ മാതൃകാപരമായ ആ സ്വഭാവം എല്ലാവരും അനുകരിക്കേണ്ടതാണ്. 39 – )o സങ്കീർത്തനത്തിലും ഈ കാര്യം തന്നെ കാണുന്നു. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്ന് പറഞ്ഞു. ഇങ്ങനെ തുടർന്ന് എഴുതിയതായി കാണുന്നു. ഞാൻ കേൾക്കാത്ത മനുഷ്യനെപ്പോലെയും, വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു. (വാ. 14) എന്ത് കൊണ്ട് ആ നിലയിൽ നിൽക്കുവാൻ കഴിഞ്ഞുവെന്ന് ചോദിച്ചാൽ അടുത്ത വാക്യം മറുപടി നൽകുന്നു. യഹോവേ ഞാൻ നിന്നിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ ദൈവമായ കർത്താവെ നീ ഉത്തരമരുളും. (വാ. 15) ഈ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് പലരും പ്രതികരിക്കുന്നത്. ദൈവത്തിൽ പ്രത്യാശ വച്ച് ദൈവത്തെ കാത്തിരിക്കുന്ന ഒരുത്തനും ഉത്തരം ലഭിക്കാതെ വരികയില്ല. നിന്ദയുടെയും അപമാനത്തിന്റെയും കുറ്റം പറച്ചിലുകളുടെയും നടുവിൽ ദൈവമക്കൾ ദൈവത്തിൽ പ്രത്യാശ വച്ച് ഒരു ചെകിടനെപോലെയും ഊമനെപ്പോലെയും കഴിഞ്ഞാൽ മറ്റുള്ളവർ ഭോഷനെന്നോ കഴിവില്ലാത്തവനെന്നോ മുദ്രകുത്തിയെന്ന് വരം. എന്നാൽ ദൈവം അവർക്ക് ഉത്തരമരുളി. അവരെ മാനിക്കും. നിന്ദിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരുടെ നടുവിൽ ദൈവം മാനിക്കും, ദൈവം ആദരിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾ ശ്രദ്ധിക്കുന്നതും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നതുമെല്ലാം പ്രശ്നങ്ങൾ കൂട്ടുകയുള്ളൂ. യേശുക്രിസ്തുവിനെപ്പോലെയും ദാവീദിനെപ്പോലെയും നാവിനെ നിയന്ത്രിച്ച് ജീവിക്കുന്നവരാണ് ജയാളികളായി തീരുന്നത്. കേൾക്കാൻ വേഗതയും പറവാൻ താമസവും വേണമെന്ന് വചനം പറയുന്നു. ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ട് നടത്തുവാൻ ശക്തനായ പുരുഷൻ ആകുന്നു. (യാക്കോ : 3:2)