‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 14
പാ. വി. പി. ഫിലിപ്പ്
“യഥാർത്ഥ പ്രാർത്ഥന പ്രാർത്ഥിക്കുന്ന വ്യക്തിയെ മാറ്റിമറിക്കുന്നതാണ്”
4
വിജയജീവിതം പ്രാർത്ഥനയിൽ
ഒരു വിശുദ്ധന്റെ പ്രാർത്ഥനാമുറിയിലെ ചുവർചിത്രം എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നു. കൂപ്പ് കൈകളുടെ ഒരു ചിത്രം. അതിന് താഴെ ഒരു വാചകം. “ഒരു ചെറിയ വ്യായാമത്തിലൂടെ ശക്തനായി തീരുക” (Be stronger with this simple exercise). പ്രാർത്ഥന ദൈവമനുഷ്യനെ ശക്തീകരിക്കുന്നു.
പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരങ്ങളെ ചലിപ്പിക്കുന്നതാണ് പ്രാർത്ഥന. പ്രാർത്ഥന ദൈവവുമായുള്ള ആശയവിനിമയമാണ്. ലോകചരിത്രത്തിലെ വലിയ ഉണർവുകൾ ആരംഭിച്ചത് ദൈവമക്കളുടെ പ്രാർത്ഥനാ മുറികളിലാണ്. പ്രാർത്ഥനാ മുറികളിൽ ഇറങ്ങിയ ദൈവത്തിന്റെ കാറ്റുകളാണ് ഉണർവിന്റെ കൊടുങ്കാറ്റായി മാറിയത്. കൊച്ചു പുൾപിറ്റിന്റെ പുറകിൽ മണിക്കൂറുകൾ മുഴങ്കാലുകളിരിരുന്ന വില്യം ജെ. സെയ്മൂറാണ് അസൂസയിൽ ഉണർവിന്റെ നായകനാണ്.
പ്രാർത്ഥനയുടെ ഏറ്റവും വലിയ മാതൃക യേശുക്രിസ്തു തന്നെയാണ്. തിരക്കേറിയ ശുശ്രുഷകളുടെ ഇടയിലും പിതാവിനോട് പ്രാർത്ഥിക്കുവാൻ യേശു സമയം കണ്ടെത്തി. തിബെര്യാസ് കടൽക്കരയിലെ വലിയ യോഗങ്ങൾക്കും അത്ഭുതങ്ങൾക്കും ശേഷം ജനം യേശുവിനെ രാജാവാക്കുവാൻ ഭാവിച്ചു. “എന്നാൽ യേശു തനിച്ച് മലയിലേക്ക് വാങ്ങിപ്പോയി” (യോഹ : 6:15). ഇംഗ്ളീഷിലെ എ പദപ്രയോഗം വളരെ ശ്രദ്ധേയമാണ്. “Jesus….. withdrew again to a mountain by himself”
തന്റെ ശിഷ്യന്മാർ പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നവർ ആയിരിക്കണമെന്ന് യേശുവിന് വലിയ ആഗ്രഹമുണ്ടായിരുന്നു. ശുശ്രുഷയുടെ നിർണ്ണായക നിമിഷങ്ങളിൽ യേശു പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചപ്പോഴും ശിഷ്യന്മാർ വിഷാദത്താൽ ഉറങ്ങുകയായിരുന്നു. (ലുക്കോ :22:39-46). അത് കൊണ്ട് തന്നെ പിന്നീട് ശിഷ്യന്മാർക്ക് പരിശുദ്ധാത്മ ശക്തിയെ ഏറ്റ് വാങ്ങുവാൻ യെരുശലേമിലെ മാളികമുറിയിൽ ദിവസങ്ങളോളം ഒരുമനപെട്ട് പ്രാർത്ഥിക്കേണ്ടതായി വന്നു (അപ്പൊ : 1:14)
നെഹെമ്യാവ് : ചരിത്രത്തിലെ പ്രാർത്ഥനാ വീരൻ
പ്രാർത്ഥിക്കുന്ന ദൈവമനുഷ്യനെ ദൈവം എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ അതുല്യ ഉദ്ധാരണമാണ് നെഹെമ്യാവിന്റെ ജീവിതം. നെഹെമ്യാവ് പ്രാർത്ഥനകൊണ്ട് പണിതത് തന്റെ ജീവിതമോ, യെരുശലേമിന്റെ ഇടിഞ്ഞ മതിലുകളോ, വെന്ത് പോയ വാതിലുകളോ മാത്രമായിരുന്നില്ല. മറിച്ച് ഒരു തലമുറെയായിരുന്നു, ഒരു രാഷ്ട്രത്തെയായിരുന്നു.
പ്രാർത്ഥനയുടെ ആവശ്യകത
നെഹെമ്യാവ് പ്രാർത്ഥനയിലും ഉപവാസത്തിലുമിരിക്കുന്ന സംഭവമാണ് ഒന്നാം അദ്ധ്യായത്തിൽ കാണുന്നത്. കരയുകയും, ദുഃഖിക്കുകയും, ഉപവസിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്ന നെഹെമ്യാവ് ഒന്നാം അദ്ധ്യായത്തിൽ നിറഞ്ഞ് നിൽക്കുന്നു. അങ്ങനെയൊരു പ്രാർത്ഥനയുടെ ആവശ്യകത നെഹെമ്യാവിന് ഉണ്ടായിരുന്നോ ? നെഹെമ്യാവ് രാജാവിന്റെ പാനപാത്ര വാഹകനാണ് അഥവാ താൻ ഒരു ‘പേഴ്സണൽ സ്റ്റാഫാണ്’. ആവലാതിപ്പെടുവാൻ കാരണങ്ങൾ ഒന്നുമില്ല. പ്രത്യേകിച്ചും ഉപവാസ പ്രാർത്ഥന നടക്കുന്നത് ശൂശൻ രാജധാനിയിലാണ്. അർത്ഥഹ്ഷ്ട രാജാവ് തന്റെ ശീതകാലം ചിലവഴിക്കുന്ന ഉല്ലാസത്തിന്റെ ഉദ്യാനമാണ് ശൂശൻ രാജധാനി. ശൂശൻ എന്ന വാക്കിന്റെ അർത്ഥം തന്നെ ‘റോസാ’ എന്നാണ്.ചുരുക്കത്തിൽ ശൂശൻ രാജധാനി റോസാ പുഷ്പത്തിന്റെ നാടാണ്. നെഹെമ്യാവിന് കരഞ്ഞ് കൊണ്ടുള്ള ഒരു ഉപവാസ പ്രാർത്ഥനയ്ക്ക് തയ്യാറെടുക്കേണ്ട ആവശ്യമില്ല.