‘സങ്കീർത്തന ധ്യാനം’ – 91
പാ. കെ. സി. തോമസ്
എന്റെ പ്രത്യാശ ദൈവത്തിൽ വച്ചിരിക്കുന്നു, സങ്കീ : 39:7
നാവിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കണമെന്ന് ദാവീദ് ഒരു ഉറച്ച തീരുമാനം എടുത്ത് ഉരിയാടാതെ ഒരു ഊമനെ പോലെ ധ്യാനിച്ചു കൊണ്ടിരുന്നു. മാനുഷികമായി സങ്കടം ഉള്ളിൽ പൊങ്ങി വന്നുയെങ്കിലും, ധ്യാനത്തിൽ പരിശുദ്ധാത്മാവാം അഗ്നി ഉള്ളിൽ കത്താൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ ക്ഷണിക അവസ്ഥയെ കുറിച്ച് ബോധമുണ്ടായി. ആ ചിന്ത തന്നെ ഭരിച്ചു. സങ്കടം മാറിയപ്പോൾ നാവെടുത്ത് സംസാരിച്ചു. മനുഷ്യന്റെ ക്ഷണിക ജീവിതത്തെക്കുറിച്ചും തന്റെ പ്രത്യാശയെക്കുറിച്ചും ദാവീദ് എഴുതി. മനുഷ്യൻ ക്ഷണികനെന്ന ചിന്ത ഒരു വ്യക്തിയെ ഭരിച്ചാൽ നാവിനെ കടിഞ്ഞാണിട്ട് മുറുക്കി താഴ്മയോടെ ജീവിക്കും. പലരുടെയും ഭീഷണികളുടെയും വെല്ലുവിളികളുടെയും കാരണം അവർ ക്ഷണിക്കാരാണെന്ന് ഓർക്കാത്തതിനാലാണ്. പുരാതന കാലത്ത് ഒരു രാജാവിന്റെ കിരീടധാരണ വേളയിൽ പലതരം മാർബിൾ കല്ലുകൾ അദ്ദേഹത്തെ കാണിച്ച് അങ്ങയുടെ മരണസമയത്ത് കല്ലറ പണിയുവാൻ ഇതിൽ ഏത് കല്ല് ഉപയോഗിക്കണമെന്ന് ഒരു മേസ്തിരി ചോദിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാജപദവിയിൽ ഉയർത്തപ്പെട്ടെങ്കിലും താനും ഒരു ദിവസം മരിക്കേണ്ടവനാണെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു ലക്‌ഷ്യം. എത്ര സ്ഥാനമാനങ്ങളും അധികാരവും ഉയർച്ചയും ധനവും മനുഷ്യനുണ്ടായാലും ഏത് സമയത്തിലും മരണം സംഭവിക്കുമെന്ന ച്ചിൻതെ ഒരുവനെ ഭരിക്കുന്നുവെങ്കിൽ വാക്കും നാക്കുമൊക്കെ നിയന്ത്രിച്ച് താഴ്മയോടെ മനുഷ്യൻ ജീവിക്കും. നൂറ് വർഷത്തിന് മുൻപ് ജീവിച്ച വെല്ലുവിളിക്കാരും, ഭീഷണിക്കാരും, ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാതെ ജീവിച്ച ഗുണ്ടകളും ഇപ്പോൾ എവിടെ ? നിത്യതയോട് തുലനം ചെയ്യുമ്പോൾ മനുഷ്യന്റെ ഇവിടുത്തെ ആയുസ്സ് നിസ്സാരം മാത്രം. എത്ര ഉന്നതനായ വ്യക്തിയായാലും അവന്റെ ആയുസ്സിന്റെ ദൈർഘ്യം കേവലം നാലുവിരൽ നീളമുള്ള ഒരു ശ്വാസം മാത്രം. പുറത്തേക്ക് വിടുന്ന ശ്വാസം തിരിച്ച് എടുക്കാൻ കഴിയാതെ വന്നാൽ മനുഷ്യൻ പ്രജ്ഞയറ്റ് നിലം പരിചയാകും. മനുഷ്യരൊക്കെ വെറും നിഴൽ പോലെ നടക്കുന്നു. ഒരു സ്ഥിരതയും ഇല്ലാത്ത ജീവിതം. രാപ്പകൽ കഠിനമായി അദ്ധ്വാനിച്ച മനുഷ്യൻ പണം സമ്പാദിക്കുന്നു. ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല അവൻ ഉണ്ടാക്കിയ സമ്പാദ്യം മറ്റുള്ളവർ അനുഭവിക്കും. മനുഷ്യൻ വെറുങ്കൈയോടെ ഈ ഭൂമിയിൽ ജനിച്ചു മരിക്കും. നഗ്നനായി ലോകത്തിൽ വന്നു നഗ്നനായി ഒരു ദിവസം തിരികെപോകും. ഇവിടുത്തെ വീടോ കാറോ എസ്റ്റേറ്റോ ഒന്നും അവന് കൊണ്ട് പോകാൻ കഴിയുകയില്ല. ഇങ്ങനെ ഉള്ള മനുഷ്യനാ ചോദിക്കുന്നത്, ഞാൻ ആരാണെന്ന് അറിയാമോ ? മറുപടി സ്നേഹിതാ, നീ ഒരു ശ്വാസം മാത്രം. എന്നാൽ ഒരു ദൈവഭക്തൻ ഏതിനായി കാത്തിരിക്കുന്നുയെന്ന് അവന് ദൃഢനിശ്ചയം ഉണ്ട്. അവന് ഒരു ഭാഗ്യകരമായ പ്രത്യാശ ഉണ്ട്. അവൻ ദൈവത്തിൽ പ്രത്യാശവച്ച് ജീവിക്കും. അവനറിയാം ലോകവും അതിന്റെ മോഹവും ഒഴിഞ്ഞ് പോകും. ദൈവ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കും. മനുഷ്യന്റെ ഇവിടുത്തെ ജീവിതം ഒരു താത്കാലിക ജീവിതമാണ്. നമ്മുടെ ഫൈനൽ ഡെസ്റ്റിനേഷൻ അല്ല ഈ ഭൂമി. സ്വർഗ്ഗ സീയോനിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റിന്റെ സമയം കാത്തിരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാരെപോലെ നാം ഇവിടെ ആയിരിക്കുന്നു. ലോകമാകുന്ന പാലത്തിലൂടെ സ്വർഗ്ഗ പുരിയിലേക്ക് പ്രയാണം ചെയ്യുന്ന യാത്രീകരാണ് ദൈവമക്കൾ. നമ്മുടെ ലക്‌ഷ്യം യേശുക്രിസ്തുവിനോട് കൂടെ നിത്യജീവിതം പ്രാപിക്കുക എന്നതാണ്. നീതിമാൻ പ്രയാസേന രക്ഷ പ്രാപിക്കുന്നുവെങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും. ഇളകാത്ത രാജ്യം നാം പ്രാപികേണ്ടതാകയാൽ ഭയത്തോടും ഭക്തിയോടും ദൈവത്തെ സേവിക്കേണ്ടതാവശ്യം. മറ്റുള്ളവർ നമ്മെ വേദനിപ്പിക്കുന്ന വാക്കുകൾ നമുക്ക് എതിരെ പറയുമ്പോൾ തിരിച്ച് പറയാൻ ജഡം പ്രേരിപ്പിക്കുമ്പോൾ നമ്മുടെ പോരിന്റെ ആയുധങ്ങൾ ജഡികങ്ങളല്ല എന്ന് ഓർത്ത് ജീവിക്കണം. പരിഹാസം ചൊല്ലി ശത്രു നേർക്ക് വരുമ്പോൾ സ്തോത്രം പാടി ആശ്വസിക്കാൻ നിത്യതയിൽ പ്രത്യാശവെച്ചു ജീവിക്കുന്ന ഒരു ഭക്തന് കഴിയുന്നു. കേൾക്കുന്നതിനൊക്കെ മറുപടി പറയാതെ ഒരു ഊമനെ പോലെ ഭോഷനെ പോലെ ഇരിക്കുമ്പോൾ സ്വയമായി സങ്കടം തോന്നിയെന്ന് വരാം. എന്നാൽ സാരമില്ല,നാം കാണുന്നതിലല്ല, കാണാത്തതിൽ കണ്ണ് പതിപ്പിച്ചിരിക്കുന്നവരാണ്. കാണുന്നത് താൽക്കാലികം കാണാത്തതോ നിത്യം. ലോകത്തിൽ പലരും ഈ ഒരായുസ്സിൽ മാത്രം പ്രത്യാശ വച്ച് തങ്ങളുടെ കാര്യ സാദ്ധ്യത്തിനായി ജീവിക്കുന്നു. മറ്റ് പലരും അത് നേടാൻ ഓടി നടക്കുന്നു. എന്നാൽ ഒരു ദൈവപൈതൽ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ദൈവത്തിൽ മാത്രം പ്രത്യാശ വച്ച് ജീവിക്കുന്നു. ലോകത്തിൽ നാം ഒരു നിന്ദിതരെങ്കിലും മേഘത്തിൽ നാം വന്ദിതരായി തീരും. അത് കൊണ്ട് നശ്വരമായ ലോകത്തിൽ പിന്നാലെ ഓടി ജീവിതം നശിപ്പിക്കുന്നതിനേക്കാൾ നിത്യതയിൽ പ്രത്യാശ വച്ച് ജീവിച്ച് നല്ല ഒരു അന്ത്യം പ്രാപിക്കുകയാണ് നല്ലത്. അത് കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു വാക്കും നമ്മുടെ നാവിൽ വരാതെ നമ്മെ തന്നെ നിയന്ത്രിച്ച് ദൈവഭയത്തിൽ വിശുദ്ധിയെ തികച്ച് ജീവിച്ച് പ്രത്യാശയുടെ പൂർത്തീകരണത്തിൽ എത്തി ചേർന്ന് സന്തോഷിക്കാം.