‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18
പാ. വി. പി. ഫിലിപ്പ്
ദൈവപ്രവർത്തിയിൽ പങ്കാളിയാകുക
യോശുവയുടെ പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം ആരംഭിക്കുന്നത് ശ്രദ്ധേയമാണ്. “യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തത് ….” യിസ്രായേൽ ജനതയുടെ രണ്ടാം നായകനായി യോശുവ അഭിഷിക്തനാകുന്നതിന് മുൻപ് തന്നെ അവൻ ദൈവപ്രവർത്തിയിൽ പങ്കാളിയായിരുന്നു. വേദപുസ്തക ഭാഷയിൽ ‘മോശയുടെ ശുശ്രുഷകനായിരുന്നു’. മോശയെ സഹായിക്കുക എന്നത്, ദൈവത്തിന്റെ പദ്ധതിയിൽ പങ്കാളിയാകുക എന്നത് തന്നെയാണ്. നമ്മുടെ മുമ്പിലുള്ള ദൗത്യത്തെ കുറിച്ച് വർണ്ണ നിബിഡമായ ഒരു ചരിത്രം നമുക്കുണ്ട്. എങ്ങനെയൊക്കെ ദൈവത്തിന് വേണ്ടി വൻ കാര്യങ്ങൾ ചെയ്യാം എന്ന സ്വപ്നങ്ങളും ഉണ്ട്. എന്നാൽ നാളെ നമ്മെ ഒരു ദൈവമനുഷ്യനായി ദൈവത്തിന് ഉപയോഗിക്കണമെങ്കിൽ ഇന്ന് സാധ്യമായ നിലകളിലെല്ലാം നാം ദൈവത്തിന്റെ പദ്ധതിയിൽ പങ്കാളിയാകണം, മോശയുടെ ശുശ്രുഷകനെ മോശയ്ക്ക് പകരമായി ഉപയോഗിച്ച ദൈവത്തിന് നമ്മെയും ഉപയോഗിക്കുവാൻ കഴിയും.
തുടർമാനതയുള്ള ദൈവപ്രവർത്തി
ദൈവം നമുക്ക് നൽകുന്നത് ഒരു പുതിയ വിളിയും പുതിയ നിയോഗവുമാണ്. എന്നാൽ അതിന്റെ തുടക്കക്കാർ നമ്മളല്ല. നമുക്ക് മുൻപേ ചിലരെയൊക്കെ ദൈവം ഉപയോഗിച്ചു. പക്ഷെ, അവരെ കൊണ്ട് ദൈവത്തിന് അത് പൂർത്തീകരിക്കാനായില്ല. പൂർത്തീകരിക്കപ്പെടാത്തതും, തുടർമാനതയുള്ളതുമായ ദൈവ ദൗത്യത്തിന്റെ പുതിയ പ്രവർത്തകരാണ് നമ്മൾ. മോശ മരിക്കുന്നതോടെ ദൈവപ്രവർത്തി അവസാനിക്കുന്നില്ല. ദൈവത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ”, യോശുവ : 1:2. മോശയിൽ ആരംഭിച്ച ദൈവപ്രവർത്തി യോശുവായിലൂടെ ദൈവം തുടരുകയാണ്. അഥവാ ദൈവത്തിന്റെ ദൗത്യത്തിന് ഒരു തുടർമാനത (continuity) ഉണ്ട്. പുതിയനിയമ ശുശ്രുഷകരായ നാം ചെയ്യുന്നതും ഇത് പോലെയുള്ള ഒരു ദൗത്യമാണ്. യേശുവിന്റെ ശിഷ്യന്മാരും, വിശുദ്ധ പൗലോസും ലക്ഷകണക്കിന് ദൈവവേലക്കാരും കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായി ചെയ്ത് വന്ന ശുശ്രുഷയുടെ ഇന്നത്തെ തുടർച്ചക്കാർ നാമാണ്. കഴിഞ്ഞ നാളുകളിൽ ദൈവദാസന്മാരെ ദൈവം കൈകളിൽ എടുത്തത് പോലെ ഇന്നും അതിലധികമായി ഉപയോഗിക്കുവാൻ ദൈവത്തിന് കഴിയും.
ദൈവസാന്നിദ്ധ്യ ബോധ്യം
യോശുവയ്ക്ക് ദൈവം വാഗ്ദാനം ചെയ്യുന്നത് തന്റെ സാന്നിധ്യമാണ്. തന്റെ സാന്നിധ്യത്തിലൂടെ ദേശങ്ങളെ കൈവശമാക്കുവാനും, ജാതികളെ തുടച്ച് നീക്കുവാനും സാധിക്കുമെന്ന് ദൈവം അരുളിച്ചെയ്തു. ദൈവസാന്നിധ്യത്തിനകത്ത് വിജയമുണ്ട്. ദൈവസാന്നിധ്യത്തിൽ മുന്നേറ്റമുണ്ട്. സങ്കീർത്തനകാരന്റെ ഭാഷയിൽ ദൈവമനുഷ്യൻ അത്യുന്നതന്റെ മറവിൽ വസിക്കുകയും, സർവ്വശക്തന്റെ നിഴലിൻ കീഴിൽ പരക്കുകയും ചെയ്യുന്നവനാണ്. (സങ്കീ : 91:1). ദൈവത്തിന്റെ തൂവലുകൾ നമുക്ക് മറവാണ്. അവന്റെ ചിറകിൻ കീഴിൽ നമുക്ക് ശരണമുണ്ട്. (91:4). ദൈവസന്നിധി വിട്ട് നമുക്ക് എങ്ങോട്ടും പോകുവാൻ കഴിയുകയില്ല. വിജയജീവിതത്തിന്റെ അതിസ്രേഷ്ടമായ മർമ്മവും ഇത് തന്നെയാണ്. ദൈവസാന്നിധ്യത്തിൽ ദൈവം നമ്മോട് സംസാരിക്കുന്നു. ദൈവസാന്നിധ്യത്തിൽ നമുക്കത് കേൾക്കുവാൻ കഴിയുന്നു. ഒരു മൊബൈൽ ഫോണിന്റെ ഉപയോക്താവിന് ‘കവറേജ് ഏരിയ’ യുടെ പരിധിക്ക് പുറത്ത് ശബ്ദം കേൾക്കുവാൻ നമുക്ക് കഴിയുകയില്ല. വിശുദ്ധ പൗലോസും ഇതേ ആശയം വ്യക്തമാക്കുന്നുണ്ട്. (2 കോരി :2:17)