‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19
പാ. വി. പി. ഫിലിപ്പ്
ദൈവം നൽകുന്ന ധൈര്യവും ഉറപ്പും
യോശുവയെ വിജയിക്കുന്ന ഒരു നായകനായി ഉപയോഗിക്കുവാൻ ദൈവം അവനോട് പറയുന്ന വാക്ക്, “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക”, (1:6) എന്നാണ്. ഭൂമിയിലെ എല്ലാ ചരാചരങ്ങൾക്കും മാറ്റം സംഭവിക്കുന്നു. ഋതുഭേദങ്ങൾ മാറി മാറി വരും. നിറങ്ങൾ മാറും, മനുഷ്യൻ മാറും. എന്നാൽ ദൈവത്തിന് മാറ്റമില്ല. മനുഷ്യൻ വികാരത്തിനൊത്ത് മാറുന്നവനാണ്. ദൈവം അങ്ങനെയല്ല. യാക്കോബ് ദൈവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു; “അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോ : 1:17). ചുരുക്കത്തിൽ ദൈവം അനന്യനാണ് എബ്രായ ലേഖന കർത്താവ് യേശുക്രിസ്തുവിനെക്കുറിച്ച് പറയുമ്പോൾ “നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല”, (എബ്രാ : 1:12) എന്ന് എടുത്ത് പറയുന്നു. മാറ്റമില്ലാത്ത ദൈവം നൽകുന്ന ഉറപ്പും ധൈര്യവുമാണ് നമ്മുടെ വിശ്വാസ ജീവിതത്തിന്റെ രഹസ്യം.
ദൈവത്തോടുള്ള വിശ്വസ്തത
യിസ്രായേൽ ജനത ദൈവസന്നിധിയിൽ നിരവധി തവണ അവിശ്വസ്തരായി. വിശ്വസ്തതയിൽ മഹാനായ ദൈവത്തിന് മുൻപാകെ ചെറിയ കാര്യങ്ങളിൽ പോലും ജനം അവിശ്വസ്തത കാണിച്ചത് ദൈവത്തിന് ഇഷ്ടമായില്ല. അത് കൊണ്ട് ദൈവം യോശുവയോട് പറയുന്നു : “ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു” (1:7). ദൈവവാക്കുകളിൽ നിന്ന് മാറി ഏതെങ്കിലും ദിശയിലേക്ക് പോയാൽ ദൈവസന്നിധിയിൽ നാം അവിശ്വസ്തരായി തീരും. അവിശ്വസ്തർക്ക് വിജയിക്കുവാൻ കഴിയുകയില്ല. സങ്കീർത്തനക്കാരൻ ഇങ്ങനെ വിലപിക്കുന്നു : “യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു” (12:1). മനുഷ്യപുത്രന് ദൈവമനുഷ്യനാകണമെങ്കിൽ അവൻ വിശ്വസ്തനായേ തീരൂ.
ദൈവവചനത്തോടുള്ള അടുപ്പം
വചനം ദൈവത്തിന്റെ വാക്കുകളാണ്. ദൈവത്തിന്റെ ദൂതുകളാണ്. വിജയജീവിതം വേദപുസ്തക കേന്ദ്രീകൃതമായിരിക്കണം. വചനം എന്ന അടിസ്ഥാനത്തിലാണ് വിജയജീവിതം പണിയപ്പെടുന്നത്. ഈ ദൂത് യോശുവയോട് ദൈവം വ്യക്തമാക്കുന്നു. “ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.”, (1:8)
ആവർത്തിക്കപ്പെടുന്ന ദൈവസാന്നിധ്യത്തിന്റെ ഉറപ്പ്
ദൈവം തന്റെ അരുളപ്പാട് യോശുവയോട് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ദൈവം നൽകാം എന്ന് പറഞ്ഞ തന്റെ സാന്നിദ്ധ്യം ആവർത്തിച്ചു ഉറപ്പിക്കുന്നു. ദൈവം പറയുന്നു, “നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.”, (1:9). ദൈവസാന്നിദ്ധ്യവും, അത് മൂലമുണ്ടാകുന്ന ഉറപ്പും ധൈര്യവും ദൈവം വീണ്ടും പ്രഖ്യാപിക്കുന്നു. വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ മാത്രമേ ആവർത്തിച്ചു പറയാറുള്ളൂ. സാധാരണകാര്യങ്ങൾ ആവർത്തിക്കാറില്ല. ദൈവസാന്നിദ്ധ്യം ഒരു അസാധാരണ കാര്യമാണ്. ആ അസാധാരണ കാര്യത്തിന്റെ ഫലമാണ് ദൈവം നൽകുന്ന ധൈര്യവും ഉറപ്പും. യോശുവയുടെ ജീവിതം വിജയകരമായി തീരുവാൻ കാരണമായിത്തീർന്നത് ദൈവസാന്നിധ്യമാണ്. ജാതികളെ തോല്പിച്ച് രാജ്യങ്ങളെ കൈവശമാക്കുവാൻ തന്നെയും കൂടെയുള്ളവരെയും പ്രാപ്തരാക്കിയത് ദൈവസാന്നിധ്യമാണ്. നിറയുന്ന ദൈവസാന്നിധ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം. അതിനായി ദൈവത്തോടും നന്ദി പറയാം.