‘സങ്കീർത്തന ധ്യാനം’ – 98
പാ. കെ. സി. തോമസ്
‘എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ’, സങ്കീ : 41:1
‘എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും’ (സങ്കീ : 41:1). എളിയവനെ അനാദരിക്കുകയും വലിയവനെ ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ നമ്മുടെ ദൈവം എളിയവനെ ആദരിക്കുന്ന ദൈവമാണ്. ദൈവം എളിയവനെ പൊടിയിൽ നിന്നും ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തി പ്രഭുക്കന്മാരോട് കൂടെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോട് കൂടെ ഇരുത്തുന്ന ദൈവമാണെന്ന് ദൈവവചനത്തിൽ കാണുന്നു. ദൈവം എളിയ ജനത്തെ കുനിഞ്ഞ് നോക്കുന്ന ദൈവമാണ്. ഭക്തന്മാർ പാടി, ഞങ്ങളുടെ താഴ്ചയിൽ ഞങ്ങളെ ഓർത്തവനെ അവന്റെ ദയ എന്നേക്കുമുള്ളത്. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാനാനെന്ന് ദൈവാത്മാവ് ദാവീദിൽ കൂടെ രേഖപ്പെടുത്തി. ദാവീദിന്റെ ജീവിതത്തിൽ ദൈവം നൽകിയ ഒരു വെളിപ്പാടായിരുന്നു അത്. തന്റെ അനുഭവം കൂടെയായിരുന്നു. ദാവീദ് എഴുതി ഞാനോ എളിയവനും ദരിദ്രനും ആകുന്നു. കർത്താവ് എന്നെ വിചാരിക്കുന്നു. അപ്പനും അമ്മയും ഉപേക്ഷിച്ച, അമ്മായിയപ്പൻ കൊല്ലാൻ നടന്ന, ഭാര്യ നിന്ദിച്ച, കൂടെയുണ്ടായിരുന്നവർ പകച്ച, ദാവീദിനെ ദൈവം ആദരിച്ച് യിസ്രായേലിന്റെ രാജാവായി സിംഹാസനത്തിൽ ഇരുത്തി. അഹശ്വരേശ് രാജാവിന്റെ കൊട്ടാരവാതിൽക്കൽ നിന്ന കാവൽക്കാരൻ മൊർദ്ദെഖായിയെ ഹാമാൻ പകച്ചു. അവന്റെ ജാതിക്കെതിരായി ചക്രവർത്തിയെ കൊണ്ട് ഉത്തരവ് ഇടീച്ചു. അവനെ നശിപ്പിക്കുവാൻ കരുക്കൾ ഒരുക്കി. വിവരം അറിഞ്ഞ മൊർദെഖായി വസ്ത്രം കീറി, രട്ടുടുത്ത്, വെണ്ണീർ വാരി ഇട്ട് കൊണ്ട് പട്ടണത്തിന്റെ നടുവിൽ ചെന്ന് കയ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു. അവൻ രാജാവിന്റെ പടിവാതിലോളം രട്ട് ഉടുത്ത് കൊണ്ട് ചെന്നു. ദൈവം അവനെ ആദരിച്ച് രാജ്യത്തിൻറെ രണ്ടാമനായി അധികാരസ്ഥാനത്ത് ഇരുത്തി. കുണ്ടറയിൽ കിടന്ന യോസേഫിനെ ദൈവം ആദരിച്ച് മിസ്രയേമ്യ രാജ്യത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുയർത്തി. പുതിയ നിയമ കാലത്ത് മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം മത്സ്യത്തൊഴിലാളികളെ യേശുക്രിസ്തു ആദരിച്ച് അപ്പോസ്തോലന്മാരായി ഉയർത്തി. പിറവിയിലെ കുരുടനായിരുന്ന ഭിക്ഷക്കാരന്റെ നിലവിളിയുടെ മുമ്പിൽ യേശു യാത്ര നിറുത്തി. ഞാൻ നിനക്ക് എന്ത് ചെയ്യണമെന്ന് ചോദിച്ച് അവന് കാഴ്ച നൽകികൊണ്ട് അവനെ ആദരിച്ചു. എളിയവരെയും അനാഥരെയും കുറിച്ച് വലിയ കരുതൽ ദൈവത്തിനുണ്ടായിരുന്നു. അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്ന് കാണുന്നതും സഹായിക്കുന്നതും യഥാർത്ഥ ദൈവഭക്തിയുടെ തെളിവായി യാക്കോബ് തന്റെ ലേഖനത്തിൽ എഴുതി. എളിയവനെ ആദരിക്കുന്ന ദിവ്യസ്വഭാവമുള്ള ദൈവം, എളിയവനെ ആര് ആദരിക്കുമോ അവരെയും ആദരിക്കുന്ന ദൈവമാണ്. ദൈവത്തിന്റെ അനുഗ്രഹകടാക്ഷങ്ങൾ അവർക്ക് ദൈവത്തിൽ നിന്നും ഉണ്ടാകുന്നതിനാൽ അവർ അനുഗ്രഹിക്കപെട്ടവരാണ്. എളിയവനെ ആദരിക്കുന്നവനെ ദൈവം ആദരിക്കും. ഏതെല്ലാം വിധത്തിൽ ആദരിക്കും ? ഒന്നാമതായി അനർത്ഥദിവസത്തിൽ ദൈവം അവനെ വിടുവിക്കും. യഹോവ അവനെ ജീവനോടെ കാത്ത് പാലിക്കും. അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും. അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് ദൈവം അവനെ ഏൽപ്പിക്കുകയില്ല. യഹോവ അവനെ രോഗശയ്യയിൽ താങ്ങും ദീനത്തിൽ ദൈവം അവന്റെ കിടക്ക മാറ്റി വിരിക്കും.
ദാവീദ് എളിയവരെ ആദരിക്കുന്നവനായിരുന്നു. മരുഭൂമിയിൽ തന്റെ അമ്മായിയപ്പൻ തന്നെ അനുഗമിച്ചിരുന്ന കാലത്ത് കടമുള്ളവരും ഞെരുക്കമുള്ളവരും സന്തുഷ്ടിയില്ലാത്തവരും ഒരു കൂട്ടം ആളുകൾ ദാവീദിന്റെ അടുത്ത ചെന്ന് അപേക്ഷിച്ചപ്പോൾ അവതരെ ചേർത്ത് കൊണ്ടു. എളിയവനെ ആദരിച്ച ദാവീദിനെയാണ് ദൈവം ആദരിച്ച് മരുഭൂമിയിൽ നിന്നും യിസ്രായേലിന്റെ രാജാവായി ഉയർത്തിയത്. ഏത് എളിയവൻ നിലവിളിച്ചാലും അവനെ ആദരിച്ച് അവന്റെ പാപം ക്ഷമിച്ച് അവന്റെ പേര് ജീവപുസ്തകത്തിൽ എഴുതി ആദരിക്കുന്ന യേശുവിനെ തന്റെ പിതാവും ആദരിച്ചു. ദൈവം അവനെ ഏറ്റവും അധികം ഉയർത്തി എല്ലാ നാമത്തിനും മേലായ നാമം നൽകി. സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലുകൾ അവന്റെ മുൻപാകെ മടങ്ങുകയും എല്ലാ നാവും യേശു കർത്താവ് എന്ന് ഏറ്റ് പറഞ്ഞ് യേശുവിനെ ആദരിക്കും. എളിയവനെ ആദരിക്കുന്നവൻ ദൈവത്തിന്റെ ദിവ്യസ്വഭാവങ്ങൾ ജീവിതത്തിൽ വെളിപ്പെടുത്തി കൊണ്ട് ദൈവത്തെ മാനിക്കുന്നവരെ ദൈവത്തിനും ആദരിച്ച് മാനിക്കാതിരിക്കുവാൻ കഴിയുകയില്ല. കാരണം ദൈവം അരുളിച്ചെയ്തു, എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും. എളിമത്വമുള്ളവർക്കേ എളിയവനെ ആദരിക്കുവാനും കഴിയുകയുള്ളൂ. നിഗളവും ഉന്നതഭാവവും ഉള്ളവർ എളിയജനത്തെ പുച്ഛത്തോടെ കാണുന്നു. അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്ന് അവരെ ആദരിക്കുന്നത് അവരുടെ അഭിമാനത്തിന് പറ്റിയതല്ല. അവരുടെ സ്റ്റാറ്റസ് ഉള്ളവരുമായിട്ടേ അവർക്ക് സംസർഗ്ഗം ഉള്ളൂ. അത് കൊണ്ട് അവർ ദൈവത്താൽ വേണ്ടവിധത്തിൽ ആദരിക്കപ്പെടുന്നില്ല. മനുഷ്യരാലുള്ള ആദരവിനേക്കാൾ ദൈവത്താലുള്ള ആദരവിനെ വലുതായി കണ്ട് അതിനായി പ്രവർത്തിക്കാം.