‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22
പാ. വി. പി. ഫിലിപ്പ്
മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതം
വിജയജീവിതം മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതമാണ്. “രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസനത്കുന്നു”. ക്രിസ്തുവിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാൻമാരുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തിന് വഴിത്തിരിവാകുന്നു. ഭാരതമണ്ണിൽ വില്യം കേറി കൊളുത്തിയ ദീപം നൂറ്റാണ്ടുകളായി തലമുറകൾക്ക് ക്രിസ്തുവിന്റെ പ്രകാശമായി മാറി. ചൈനയ്ക്ക് വേണ്ടി ജീവിതം വിതറിയ ഹഡ്സൺ ടെയ്‌ലറും, പോളിനേഷ്യയുടെ അപ്പോസ്തോലനായ ജോൺ വില്യംസും, ബർമ്മയ്ക്ക് വേണ്ടി കത്തിയെരിഞ്ഞ അഡോണിറാം ജഡ്സണും, ഭാരതത്തിൽ ക്രിസ്തുവിന്റെ സൗരഭ്യവാസനയായ സാധു സുന്ദർ സിങ്ങും തുടങ്ങി എത്രയോ മഹാന്മാരുടെ ജീവിതം സമസ്ത മേഖലയിലും പെട്ട വ്യക്തികളെ സ്വാധീനിച്ചു, ഇന്നും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.
ദൈവവചനത്തോട് സത്യസന്ധത പുലർത്തുന്ന ജീവിതം
ക്രിസ്തുവിലുള്ള വിജയജീവിതത്തിന്റെ പ്രത്യേകത ദൈവവചനത്തിൽ അധിഷ്ഠിതമായ ജീവിതമാണെന്നതാണ്. പൗലോസിന്റെ വാക്കുകളിൽ “ഞങ്ങൾ ദൈവവചനത്തിൽ കൂട്ട് ചേർക്കുന്ന അനേകരെപോലെയല്ല” (2 കോരി :2:17). വചനം വിജയജീവിതത്തിന്റെ ഉറവിടമാണ്. വചനം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു. കൂടുതൽ പ്രകാശിക്കുവാൻ പ്രേരണ നൽകുന്നു. ദൈവവചനത്തോട് സത്യസന്ധത പുലർത്തിയെങ്കിൽ മാത്രമേ ദൈവഹിതത്തിൽ വളരുവാൻ കഴിയുകയുള്ളൂ. വിജയിക്കുവാൻ ആഗ്രഹിക്കുന്ന ദൈവമനുഷ്യൻ വചനത്തിലെ ആഴമേറിയ വിത്തുകളിൽ നിന്ന് ഊർജ്ജം സ്വീകരിക്കുന്നു. തെറ്റായ വ്യാഖ്യാനങ്ങളും, അവസരത്തിനൊത്ത വളച്ചൊടിക്കലും, വചനം പഠിപ്പിക്കുന്നവനെയും, പഠിക്കുന്നവനെയും വഴി തെറ്റിക്കുന്നു. അത് കൊണ്ട് തന്നെയാണ് ദൈവവചനത്തിൽ കൂട്ട് ചേർക്കുന്ന അനേകരെപോലെ അല്ല എന്ന് പൗലോസ് പറയുന്നത്.
ദൈവസാന്നിധ്യത്തിലെ ജീവിതം
വിശുദ്ധ പൗലോസ് തന്റെ യാത്രകളിലും ശുശ്രുഷകളിലും ദൈവീക സാന്നിധ്യം അനുഭവിച്ചിരുന്നു. “ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു” എന്ന് എഴുതിയാണ് രണ്ടാമധ്യായം അവസാനിക്കുന്നത്. ദൈവസാന്നിധ്യം നിറവാണ്. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?”എന്ന് ദാവീദ് ചോദിക്കുന്നു. (സങ്കീ : 139:7). അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. അതിനെക്കുറിച്ചുള്ള തിരിച്ചറിവ് ദൈവമനുഷ്യനുണ്ടായിരിക്കണം. ദൈവത്തിന്റെ ചിറകിൻ കീഴിലാണ് നാം തന്റെ തൂവലുകൾ നമുക്ക് മറവാണ്. (സങ്കീ : 9:14). വിജയജീവിതം ദൈവസാന്നിദ്ധ്യത്തിനകത്താണ്. ദൈവസാന്നിധ്യം വിട്ട് പോകുമ്പോൾ ദൈവവുമായിട്ടുള്ള ആശയവിനിമയം നഷ്ടപ്പെടുന്നു. ദിശാബോധം നഷ്ടപ്പെടുന്നു. പെട്ടെന്ന് ആനന്ദമുണ്ടാകുന്നുവെങ്കിലും വിജയം പരാജയത്തിൽ കലാശിക്കുന്നു. എന്നാൽ ദൈവസാന്നിധ്യം ദിശാബോധം നല്കുന്നു. കർത്തവ്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുന്നു. നിരാശയിലും ആശ്രയിക്കുവാൻ പ്രബോധനം നൽകുന്നു. ആ ദൈവസാന്നിധ്യം പൗലോസ് അനുഭവിച്ചത് കൊണ്ടാണ് കഷ്ടം സഹിച്ചപ്പോഴും ഇടുങ്ങിയിരിക്കാതെ ഇരുന്നത്. ബുദ്ധിമുട്ടുള്ളപ്പോഴും നിരാശപ്പെടാതിരുന്നത്, ഉപദ്രവം അനുഭവിച്ചപ്പോഴും ഉപേക്ഷിക്കപ്പെടാതിരുന്നത്, വീണ് കിടന്നിട്ടും നശിച്ചുപ്പോകാതിരുന്നത്. (2 കോരി :4:8,9)