‘സങ്കീർത്തന ധ്യാനം’ – 100
പാ. കെ. സി. തോമസ്
‘എന്റെ ആത്മാവ് ജീവനുള്ള ദൈവത്തിന്നായി കാംക്ഷിക്കുന്നു’, (സങ്കീ : 42:2)
‘എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും’, (സങ്കീ : 42:2)
നിന്റെ ദൈവം എവിടെയെന്ന് പറഞ്ഞ് നിന്ദിക്കുന്ന വാക്കുകൾ കേട്ട് രാവും പകലും കരഞ്ഞ് കണ്ണുനീർ ആഹാരമായി കഴിക്കയും കുടിക്കുകയും ചെയ്യുമ്പോൾ കോരഹ് പുത്രന്മാരുടെ ആത്മാവും ദൈവത്തിന് വേണ്ടി വാഞ്ചിച്ചും കാംക്ഷിച്ചും കഴിയുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ദൈവസന്നിധിയിൽ ചെന്ന് ആരാധിച്ചപ്പോൾ ഉണ്ടായ സന്തോഷവും ആശ്വാസവും അനുഗ്രഹവും അയവിറക്കി കഴിയുന്നവരാകയാൽ ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകുമെന്ന ദാഹമാണ് അവർക്കുണ്ടായത്. ആ വാഞ്ചയും കാംക്ഷയും മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നത് പോലെയുള്ള കാംക്ഷയായിരുന്നു. ഹിംസ്ര ജന്തുക്കളാൽ വേട്ടയാടപ്പെടുന്ന മാൻ അതിവേഗം പാഞ്ഞ് ഓടുമ്പോൾ അത് കാംക്ഷിക്കുന്നത് ഒരു നീർത്തോടിന് വേണ്ടിയായിരുന്നു. ആ നീർത്തോടിൽ ചെന്ന് മുങ്ങികിടക്കുമ്പോൾ തനിക്ക് ആശ്വാസം ലഭിക്കും. ഭദ്രത ലഭിക്കും. തന്നെ അനുഗമിക്കുന്ന ഹിംസ്ര ജന്തുക്കൾ കരയിൽ നോക്കി നിൽക്കും. തന്നെ തൊടാൻ അവർക്ക് കഴിയുകയില്ലയെന്ന വിശ്വാസമാണ് മാനിനുള്ളത്. അത് പോലെ അസ്ഥികളെ തകർക്കത്തക്ക നിന്ദയുടെ വാക്കുകൾ പറഞ്ഞ് ശത്രുക്കൾ വേട്ടയാടുമ്പോൾ എപ്പോൾ ദൈവസന്നിധിയിൽ എനിക്ക് ചെല്ലാൻ കഴിയും എന്ന കാംക്ഷയും ദാഹവുമാണ് കോരഹ് പുത്രന്മാർക്കുണ്ടായിരുന്നത്. പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണമെന്ന് ചുറ്റി തിരിഞ്ഞ് നടക്കുമ്പോൾ ഒരു ഭക്തന്റെ ഹൃദയം ദൈവത്തിനായി ജീവനുള്ള ദൈവത്തിനായി, ദൈവസന്നിധിക്കായി ദാഹിക്കുന്നു. ദൈവത്തോട് ചേരുവാൻ കാംക്ഷിക്കുന്നു. ദൈവസന്നിധിയിൽ ഒരു ഭക്തന് ഭദ്രതയുണ്ട്, പ്രശ്‍നങ്ങൾക്ക് പരിഹാരം ഉണ്ട്. ആശ്വാസം ഉണ്ട്. ലോകത്തിൽ എങ്ങും ലഭിക്കാത്ത സന്തോഷവും സമാധാനവും ആശ്വാസവും ദൈവസന്നിധിയിൽ ലഭിക്കും. ദൈവം ആത്മാവാണ്. നമ്മുടെ ആത്മവിലാണ് ദൈവവുമായി നമുക്ക് ഏറ്റവും ബന്ധപ്പെടുവാൻ കഴിയുന്നത്. ആത്മാവാകുന്ന ദൈവവുമായി നമ്മുടെ ആത്മാവ് ബന്ധപ്പെട്ടുള്ള നിമിഷങ്ങളും ആരാധനയും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയുകയില്ല. അങ്ങനെയുള്ള ആരാധനയിലാണ് ദൈവം പ്രസാദിക്കുന്നത്. മനുഷ്യന് ശരീരം കൊണ്ട് മാത്രം ദൈവത്തെ ആരാധിക്കാൻ കഴിയും അപ്പോൾ അവന്റെ മനസ്സ് അലഞ്ഞ് നടക്കുകയായിരിക്കും. പാട്ട് തെറ്റാതെ പാടുകയും കൈ അടിക്കുകയും ചെയ്യും. അത് പോലെ ശരീരവും മനസ്സും കൊണ്ട് ആരാധിക്കാൻ കഴിയും. അത് മാനസിക മണ്ഡലത്തിലെ ആരാധന ആയിരിക്കും. പാട്ടിന്റെ തലത്തിൽ ലയിച്ച് ചേർന്ന് കീബോർഡിന്റെ ശബ്ദത്തിന് അനുസരിച്ചും അടിയും പാടിയും നൃത്തം ചെയ്ത് ആരാധിക്കും. പക്ഷെ അങ്ങനെയുള്ളവർ ചെറിയ വിഷയത്തിന്റെ മുൻപിൽ ഇടറുകയും പ്രശ്നം ഉണ്ടാക്കുകയും ചെയ്യും. മൂന്നാമത്തെ കൂട്ടർ ശരീരവും മനസ്സും ആത്മാവും ദൈവത്തിൽ കേന്ദ്രീകരിച്ച് ആരാധിക്കുന്നവരാണ്. അവർക്കാണ് പറയാൻ കഴിയുന്നത്, എൻ മനമേ യഹോവയെ വാഴ്ത്തുക. എന്റെ സർവ്വ അന്തരംഗവുമേ അവന്റെ വിശുദ്ധ നാമത്തെ വാഴ്ത്തുക. അത് പോലെ ഞാൻ നിന്നെ സ്തുതിക്കുമ്പോൾ എന്റെ അധരങ്ങൾ മാത്രമല്ല നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ച് ഉല്ലസിക്കും. ആത്മാവിൽ ദൈവവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ എല്ലാം മറന്ന് ദൈവവുമായി ലയിച്ച് ചേരുന്ന അനുഭവമാണ് ഉണ്ടാകുന്നത്. അത് വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമാണ്. ദൈവസന്നിധിയിൽ സന്തോഷത്തിന്റെയും പരിപൂർണ്ണതയും വലത്ത് ഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്. അങ്ങനെ ആത്മാവ് ദൈവത്തോട് ചേർന്നിരിക്കുന്നവർ ദൈവത്തോട് പറ്റി ഇരിക്കുന്നവരാകയാൽ ദൈവം അവരെ വിടുവിക്കും. അവൻ ദൈവത്തെ വിളിച്ചപേക്ഷിക്കും. ദൈവം അവന് ഉത്തരം അരുളം, ദീർഘായുസ്സ് കൊണ്ട് ദൈവം അവന് തൃപ്തി വരുത്തും. ദൈവത്തിന്റെ രക്ഷയെ അവന് കാണിച്ച് കൊടുക്കും. അത് കൊണ്ട് ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകുമെന്ന ദാഹത്തോടെ നമുക്ക് ജീവിക്കാം.