‘സങ്കീർത്തന ധ്യാനം’ – 101
പാ. കെ. സി. തോമസ്
‘നിന്റെ ദൈവം എവിടെയെന്ന് അവർ എന്നോട് നിത്യം പറയുന്നത് കൊണ്ട് എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായി തീർന്നിരിക്കുന്നു’, സങ്കീ : 42:3
കോരഹ് പുത്രന്മാരുടെ ചില ദിവസങ്ങളിൽ കണ്ണുനീരായിരുന്നു, അവരുടെ ആഹാരം. എല്ലാ ഭക്തന്മാർക്കും ചില സമയങ്ങളിൽ കണ്ണുനീർ ആഹാരമായി തീരാറുണ്ട്. ഈ ലോക ജീവിതയാത്രയിൽ അവരെ കരയിപ്പിക്കുന്ന വിഷയങ്ങൾ ഉണ്ട്. അവരെ മനഃപൂർവ്വമായി കരയിപ്പിക്കുന്ന ആളുകളും ഉണ്ട്. പരിശോധനയിലും കഷ്ടതയിലും കൂടെ കടന്ന് പോകുമ്പോൾ നീ സേവിക്കുന്ന ദൈവം എവിടെ ? എന്താ നിന്റെ ദൈവം ഇങ്ങനെ പ്രവർത്തിക്കുന്നത് ? എന്താണ് നിങ്ങളുടെ ദൈവം നിങ്ങളെ സഹായിക്കാത്തത് ? എന്തിനാ ഇങ്ങനെ ഒരു ദൈവത്തെ സേവിച്ച് നടക്കുന്നത് ? എന്നുള്ള ചോദ്യങ്ങൾ ചോദിച്ച് അസ്ഥികളെ തുളയ്ക്കത്തക്ക നിന്ദാ വാക്കുകൾ മറ്റുള്ളവർ പറയുമ്പോൾ, ഭക്ഷണത്തോട് പോലും താല്പര്യം ഇല്ലാതെ കരഞ്ഞ് കരഞ്ഞ് പട്ടിണി കിടക്കുന്ന അനുഭവം പലർക്കും ഉണ്ടാകാറുണ്ട്. എതിരാളികളുടെ നിന്ദയുടെയും അപമാനത്തിന്റെയും വാക്കുകളുടെയും മുൻപിൽ ദുഃഖിച്ച് നടക്കേണ്ടി വരും. ആ സമയത്ത് ഒരു ഭക്തന് ആശ്വാസത്തിന് കാരണമായ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ഉത്സവമാചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടെ സമൂഹമദ്ധ്യേ ദേവാലയത്തിലേക്ക് ചെന്നതോർത്ത് ഉള്ളം പകരുന്ന അനുഭവം ആശ്വാസം നൽകുന്നു. ആരാധനയുടെ സന്തോഷം നിന്ദയുടെയും അപമാനത്തിന്റെയും വേദനയുടെയും കണ്ണുനീരിന്റെയും പരിഹാരത്തിന് കാരണമാകുന്നു. ആരാധിക്കുമ്പോൾ നിന്ദകൾക്കും ദുഃഖങ്ങൾക്കും കണ്ണുനീരിനും ശമനം ഉണ്ടാകും. വേദനിപ്പിക്കുന്ന അനുഭവങ്ങളിൽ ആരാധനയിൽ പങ്കെടുത്തപ്പോൾ വേദനകളും ദുഃഖങ്ങളും മാറിയ അനുഭവസാക്ഷ്യം പലർക്കും പറയാനുണ്ട്. ആത്മാവാകുന്ന ദൈവവുമായി ആത്മാവിൽ ഒരു വ്യക്തി ലയിച്ചു ചേരുമ്പോൾ എല്ലാം മറന്ന് ദൈവത്തെ സ്തുതിക്കുവാൻ കഴിയുന്നു. വിഷണ്ണ മനസ്സിന് പകരം സ്തുതി എന്ന മേലാട നൽകാനാണ് യേശുവിനെ ലോകത്തിലേക്ക് അയയ്ച്ചത്. മിസ്രയെമിൽ ദുഃഖത്തിലും വേദനയിലും കഷ്ടതയിലും കണ്ണുനീരിലും കഴിഞ്ഞ ജനത്തിന് പരിഹാരമായി ദൈവം വച്ചത് ആരാധനയായിരുന്നു. എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുകയെന്ന് ദൈവം കല്പിച്ചു. ആരാധനയും ആരാധിച്ചപ്പോൾ ലഭിച്ചിട്ടുള്ള സന്തോഷവും അനുഗ്രഹങ്ങളും ധ്യാനിക്കുമ്പോൾ കണ്ണുനീർ ആഹാരമായി കഴിക്കുന്നവർക്ക് ആശ്വാസവും സ്വസ്ഥതയും ലഭിക്കുന്നു.
നിന്ദയുടെയും അപമാനത്തിന്റെയും അനുഭവങ്ങൾ കണ്ണുനീർ രാവും പകലും ആഹാരമായി കഴിക്കേണ്ട അനുഭവങ്ങൾ ഉളവാക്കുമെങ്കിലും എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്ത് ? ദൈവത്തിൽ പ്രത്യാശ വയ്ക്കുക. അവൻ നിന്റെ മുഖപ്രകാശരക്ഷയും നിന്റെ ദൈവവുമാകുന്നുയെന്ന് പറഞ്ഞ് ആത്മാവിനെ ധൈര്യപ്പെടുത്തുവാൻ കോരഹ് പുത്രന്മാർക്ക് കഴിഞ്ഞു. കാരണം എന്തെന്നാൽ ഭക്തന്മാരുടെ കണ്ണുനീര് കാണുന്ന ദൈവമുണ്ട്. നിലവിളി കേൾക്കുന്ന ദൈവമുണ്ട്. ആ ദൈവം കണ്ണുനീർ കണ്ട് മറികടന്ന് പോകുന്ന ദൈവമല്ല. കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവനും ഹൃദയം നുറുങ്ങുമ്പോൾ സമീപസ്ഥനുമാണ് ആ ദൈവം കരയുന്നവർക്ക് വേണ്ടി പ്രവർത്തിക്കും. ആ ദൈവത്തിൽ പ്രത്യാശ വച്ച് കണ്ടാൽ മതി. അവൻ മുഖപ്രകാശ രക്ഷയും ദൈവവുമാണ്. കരയുന്നവരുടെ കണ്ണുനീർ തുടച്ച് അവർക്ക് സ്വാന്തനം നല്കീട്ടുള്ള ദൈവമാണ്. വെല്ലുവിളികളുടെയും പരിഹാസങ്ങളുടെയും അപമാനിച്ചവരുടെയും മുൻപിൽ മാനിക്കുന്ന ദൈവം ജീവിക്കുന്നു. ആ ദൈവത്തെ ആരാധിച്ചും നന്ദി കരേറ്റിയും ദൈവത്തിൽ പ്രതൃധ്യക്ഷ വച്ചും മുൻപോട്ട് പൊയ്‌കൊൾക. ദൈവം വിശ്വസ്തൻ ശത്രുക്കളുടെ മുൻപാകെ മേശ ഒരുക്കും. കൂട്ടുകാരിൽ പരമായി ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്യും. കഷ്ടങ്ങൾ സാരമില്ല. കണ്ണുനീർ സാരമില്ല. കണ്ണുനീർ താഴ്‌വരയിൽ കൂടെ കടക്കുമ്പോൾ ദൈവം അതിനെ ജലതടാകമാക്കി മാറ്റും.