‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 25
പാ. വി. പി. ഫിലിപ്പ്
“ധൈര്യഹീനരായ ക്രിസ്ത്യാനികൾ ക്രൂശിന്റെ നിഴൽ കാണുമ്പോൾ ഭയന്നോടും”
8
വിജയജീവിതം ക്രൂശ് വഹിക്കുന്നതിലൂടെ
“ഒരു മനുഷ്യൻ യെരുശലേമിൽ നിന്ന് യെരീഹോവിലേക്ക് പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു. അവർ അവനെ വസ്ത്രം അഴിച്ച് മുറിവേൽപ്പിച്ചു. അർദ്ധപ്രാണനായി വിട്ടേച്ചു പോയി”
സൺഡേസ്‌കൂളിന്റെ ചിത്രരചനാ മത്സരത്തിന് കുട്ടികൾക്ക് വരയ്ക്കുവാൻ കൊടുത്ത ആശയം ഇതായിരുന്നു. നല്ല ശമര്യക്കാരന്റെ കഥ !
കുട്ടികൾ വ്യത്യസ്തമായ ചിത്രം വരച്ചു. രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യന്റെ ചിത്രം !
അർദ്ധനഗ്നനായി മുറിവേറ്റു കിടക്കുന്ന മനുഷ്യന്റെ ദയനീയ ചിത്രം.
മുറിവേറ്റവനെ സഹായിക്കുന്ന ശമര്യക്കാരന്റെ ചിത്രം വൈവിധ്യമാർന്ന ചിത്രങ്ങൾ പേപ്പറിൽ തെളിഞ്ഞു. അല്പം കലാബോധവും ആധുനികതയും ആത്മീയതയും ഉള്ള ഒരു വിദ്യാർത്ഥി വരച്ചത് വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു.
അർദ്ധപ്രാണനായി കിടക്കുന്ന ആ മനുഷ്യന്റെ ചിത്രം ഒരു ക്രൂശിന്റെ ചിത്രമായാണ് എ വിദ്യാർത്ഥി വരച്ചത്. സൂക്ഷിച്ചു നോക്കുക.
അർദ്ധപ്രാണനായി രക്തം വാർന്ന് കിടക്കുന്ന ആ മനുഷ്യന്റെ ചിത്രം ഒരു ക്രൂശിന്റെ ചിത്രം തന്നെയല്ലേ. ഇനിയും ആരെങ്കിലും എത്തി തോളിലേറ്റേണ്ട ക്രൂശ്.
എണ്ണയും വെള്ളവും നൽകി ചുമക്കേണ്ടത്. ആ സണ്ടേസ്കൂൾ വിദ്യാർത്ഥി എത്ര മനോഹരമായി വരച്ചിരിക്കുന്നു. എന്റെ ചിന്തകൾ അവിടെ നിന്നും വീണ്ടും മുൻപോട്ട് പോയി.
ഒരു പുരോഹിതനും ലേവ്യനും ആ വഴി വന്നില്ലേ ?
എന്തെ അവർ ആ ക്രൂശ് ചുമക്കാതിരുന്നത്. എന്തെ ആ മുറിവുകൾ കഴുകാതെയിരുന്നത്. ആരാണ് ആ പുരോഹിതനും ലേവ്യനും ? ഒരുപാട് മറുപടികൾ, വ്യാഖ്യാനങ്ങൾ നമുക്ക് പറയാനുണ്ടാകും. ഒരു വാക്കിൽ മറുപടി പറയാം.
ആ പുരോഹിതനും ലേവ്യനും അതിവേഗം പോയത് പള്ളിയിലേക്കായിരിക്കാം. അന്നത്തെ പ്രധാന പ്രസംഗകർ അവരായിരിക്കാം. അതാത് സഭകളിൽ അവർ ചെയ്ത പ്രസംഗത്തിന്റെ കാതൽ എന്താണെന്നോ ?
“ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”
അപ്പോഴും അവർ ചുമക്കേണ്ട ക്രൂശ് അർദ്ധപ്രാണനായി വഴിയരികിൽ കിടക്കുകയാണ്. ആർക്കും വേണ്ടാതെ. ഒരു ശമര്യക്കാരൻ വഴിപോകയിൽ ആ ക്രൂശ് കണ്ടു. രക്തവും വേദനയും ഏകാന്തതയും ഭാരവും ഉള്ള ചിത്രം !
എന്നാൽ നല്ല ശമര്യക്കാരൻ തയ്യാറായി, ക്രൂശ് ചുമക്കാൻ. അർദ്ധപ്രാണനായി കിടക്കുന്ന മനുഷ്യന് വേണ്ടി തന്റെ സമയവും തന്റെ എണ്ണയും വീഞ്ഞും പകരുവാൻ അവൻ സന്നദ്ധനായി. വഴിയമ്പലത്തിൽ വരെ കൊണ്ട് പോകുവാൻ അവന്റെ വാഹനവും തയ്യാറായി. “അധികം വല്ലതും ചിലവിട്ടാൽ ഞാൻ മടങ്ങി വരുമ്പോൾ തന്നു കൊള്ളാം” എന്ന് പറഞ്ഞു. തന്റെ മനസ്സിലും ആ ക്രൂശ് വഹിച്ചു.
യേശു ചോദിക്കുന്നു, ഈ മൂവരിൽ ആരാണ് ക്രൂശ് ചുമന്നത്. ആ ചോദ്യത്തിന്റെ ചുവട്ടിൽ ഞാനും നിങ്ങളും പകച്ചു നിൽക്കേണ്ടി വരും.
ക്രൂശില്ലാത്ത ഒരു ക്രിസ്തീയജീവിതവും, ക്രൂശില്ലാത്ത ഒരു ദൗത്യ ജീവിതവുമാണ് ആധുനിക ക്രിസ്ത്യാനിയുടെ ജീവിതാഭിലാഷം.
വേദനയില്ലാത്ത ഓപ്പറേഷൻ നടത്തുന്ന ഇക്കാലത്ത് വേദനയില്ലാത്ത ക്രിസ്തീയ ജീവിതമാണ് നാം കാംക്ഷിക്കുന്നത്. നമ്മുടെ ഉപവാസ പ്രാർത്ഥനകളിലെ സ്വാർത്ഥമായ ആഗ്രഹവും അത് തന്നെയാണ്.
‘ക്രൂശില്ലാതെ കിരീടമില്ല’ എന്ന ആപ്തചിന്ത നമുക്ക് പുതിയ കാഴ്ചപ്പാട് നൽകട്ടെ.
ക്രിസ്തുവിന് വേണ്ടി നാം എന്താണ് ത്യജിച്ചിട്ടുള്ളത്. എത്രയോ പ്രാവശ്യം നഗ്നനും വിശക്കുന്നവനും ദാഹിക്കുന്നവനുമായി ക്രിസ്തു നമ്മുടെ വീട്ടിൽ വന്നു. നമ്മുടെ ‘ഫാഷൻ’ ജീവിതശൈലിക്ക് അവർ ചേരാത്തത് കൊണ്ട് നമ്മുടെ വാതിൽ അടച്ച് കളഞ്ഞില്ലേ.
ക്രിസ്തുവിനെയും അവിടുത്തെ സ്നേഹത്തെയും അവിടുന്ന് നൽകിയ ദാനങ്ങളെയും മറന്ന് ‘ബറാബാസിനെ വിട്ട് തരിക’ എന്ന് എത്രയോ പ്രാവശ്യം നമ്മുടെ മനസ്സ് ആർത്ത് വിളിച്ചില്ലേ ?
ഒരു പരീക്ഷ കാലത്ത് വിദ്യാർഥികൾ തിരക്കിലായിരുന്നപ്പോൾ മൂന്ന് നാല് പേർ ‘ബി പോസിറ്റീവ്’ രക്തവും ചോദിച്ചു വന്നു. കുട്ടികളെ കിട്ടിയില്ല. ഇത് കേട്ട ഒരാൾ ഒരുവനോട് ചോദിച്ചു; ആർക്കാ രക്തം വേണ്ടത് ? ഉത്തരം പറഞ്ഞയാളുടെ പെങ്ങളുടെ ഓപ്പറേഷനാണ് രക്തം. മറുപടി പറഞ്ഞ വ്യക്തിയോട് തിരികെ ചോദിച്ചു ?
താങ്കളുടെ രക്തം ഏതാണ് ?
പെട്ടെന്ന് മറുപടി : ‘ബി പോസിറ്റീവ്’
സ്വന്തം പെങ്ങൾക്ക് വേണ്ടി രക്തം കൊടുക്കാൻ കഴിയാത്തവന് അന്യന്റെ രക്തം ചോദിയ്ക്കാൻ എന്താണ് ധാർമ്മികത ?
ക്ഷമിക്കണേ, നമ്മുടെ ക്രിസ്തീയ ജീവിതവും ഇങ്ങനെയായിരിക്കുന്നു. ക്രൂശ് ചുമക്കാത്ത ക്രിസ്തുവിനെ പ്രസംഗിക്കുന്ന പുരോഹിതനും ലേവ്യനും നമ്മുടെ ‘മോഡലുകൾ’ആയിരിക്കുന്നു. നല്ല ശമര്യക്കാരൻ ഒരു പഴഞ്ചൻ കഥയും.
ദാ, സൂക്ഷിച്ചു നോക്കുക, വഴിയരികിൽ നാം ചുമക്കേണ്ട ക്രൂശ് കിടപ്പുണ്ട്. നാം അതിന് സമയം നൽകണം. നമുക്കുള്ളത് ക്രൂശിന് വേണ്ടി ക്രിസ്തു നിമിത്തം ത്യജിക്കാൻ കഴിയണം. പുരോഹിത – ലേവ്യ മോഡലുകളെ മനസ്സിൽ നിന്നും മാറ്റിയിട്ട് നല്ല ശമര്യക്കാരന്റെ ചിത്രം പ്രതിഷ്ഠിക്കുക.