‘സങ്കീർത്തന ധ്യാനം’ – 103
പാ. കെ. സി. തോമസ്
എന്റെ പരമാനന്ദമായ ദൈവം, സങ്കീ : 43:4
കോരഹ് പുത്രന്മാർ മാനുഷികമായി വളരെ ദുഃഖത്തിലും നിന്ദയിലും കൂടെ കടന്ന് പോകേണ്ടി വന്നവരാണ്. തങ്ങളുടെ പിതാവായ കോരഹിന്റെ നേതൃത്വത്തിൽ മോശയ്ക്കും അഹരോനും എതിരായി പോരാടിയതിനാൽ കോരഹിനെയും അവനോട് കൂടെയുണ്ടായിരുന്നവരെയും ഭൂമി വായ് പിളർന്ന് വിഴുങ്ങി കളഞ്ഞു. തങ്ങളുടെ പിതാവിന്റെ കൂട്ട്കെട്ടിനോട് ചേർന്ന് നിൽക്കാത്തതിനാൽ കോരഹ് പുത്രന്മാർ പീഡിപ്പിക്കപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. പലരും അവരെ കുറ്റപ്പെടുത്തി കാണും. കോരഹിനും കുടുംബത്തിനും നേരിട്ട ദുരന്തത്തിൽ മാനുഷികമായ ദുഃഖവും വേദനയും അവർക്ക് ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ സംസാരവും വാക്കുകളും അവർക്ക് പ്രയാസം വരുത്തി കാണും. ഈ സാഹചര്യത്തിൽ അവർ നിരാശപ്പെട്ടിരുന്നില്ല. പ്രത്യുത ദൈവമേ, നീ എന്റെ ശരണമായ ദൈവമെന്ന് പറഞ്ഞ് ദൈവത്തിങ്കലേക്ക് ഓടി ചെന്ന് അതിൽ അഭയം പ്രാപിക്കും. തന്നെ ശരണമാക്കുന്നവരെ ദൈവം ശത്രുവിന്റെ കയ്യിൽ നിന്ന് വിടുവിക്കുകയും അവർക്ക് ഭദ്രത നൽകുകയും ചെയ്യുന്നു. ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന് നേരെ കൊടുങ്കാറ്റ് പോലെ അടിക്കുമ്പോൾ ദൈവം എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും, കൊടുങ്കാറ്റിൽ ഒരു ശരണവും, ഉഷ്ണത്തിൽ ഒരു തണലും, ആയിരിക്കുന്നു. (യെശ : 25:4). ഭക്തന്മാർ ദൈവത്തെ ശരണമാക്കുന്നതിന്റെ കാരണം, ദൈവം അവരുടെ പരമാനന്ദമായ ദൈവമാണ് എന്നുള്ളതിനാലാണ്. നാം കഷ്ടതയിൽ ശരണമാക്കുന്ന ദൈവം നമുക്ക് അഭയം തരുന്ന ദൈവം മാത്രമല്ല നമുക്ക് സന്തോഷവും, ആനന്ദവും, നൽകുന്ന പരമാനന്ദമായ ദൈവമാണ്. ഈ ലോകത്തിൽ ഭക്തന്മാർക്ക് കഷ്ടങ്ങളും ദുഃഖങ്ങളും നിന്ദകളും വേദനകളുമാണുള്ളത്. എന്നാൽ ദൈവസന്നിധിയിൽ ചെല്ലുമ്പോൾ, സന്തോഷവും ആനന്ദവും ലഭിക്കുന്നു. അവന്റെ സന്നിധിയിൽ സന്തോഷത്തിന്റെ പരിപൂർണ്ണതയും വലത്ത്ഭാഗത്തു എന്നും പ്രമോദങ്ങളുമുണ്ട്. യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ട്, 1 ദിന :16:27. ദൈവസന്നിധിയിൽ ചെല്ലുന്ന ഒരു ഭാഗത്ത് എല്ലാ പ്രയാസങ്ങളും മറന്ന് സന്തോഷിക്കാനും ആനന്ദിക്കുവാനും ആരാധിക്കുവാനും കഴിയുന്നു. കാരണം വിലാപത്തെ നൃത്തമാക്കി രട്ട് അഴിച്ച് സന്തോഷം ഉടുപ്പിക്കുന്ന പരമാനന്ദമായ ദൈവത്തിന്റെ മുൻപിലാണ് അവൻ ശരണം പ്രാപിച്ച് എത്തിച്ചേർന്നിരിക്കുന്നത്. ദുഃഖിതരെ ആശ്വസിപ്പിച്ച് സന്തോഷം നല്കുന്നവനാണ് നമ്മുടെ ദൈവം. അത് കൊണ്ട് ഭക്തന്മാർക്ക് ദൈവസന്നിധിയിൽ കഴിക്കുന്ന ഒരു ദിവസം മറ്റ് ആയിരം ദിവസങ്ങളേക്കാൾ ഉത്തമമാണ്. ഭക്തന്മാർ ദൈവസന്നിധിയിൽ തുള്ളിച്ചാടി നൃത്തം ചെയ്ത് ആരാധിക്കുന്നതിന്റെ രഹസ്യം അതാണ്. ദൈവസന്നിധിയിൽ ചെല്ലുന്നവനെ ദൈവം ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു. ആ തൈലത്തിന്റെ പേര് പോലെ അത് ആരുടെ മേൽ ഒഴിക്കപ്പെടുന്നുവോ അവരിൽ ആനന്ദം കവിഞ്ഞൊഴുകുന്നു. പ്രതികൂലങ്ങളിലും കഷ്ടങ്ങളിലും ദുഃഖിച്ചും നിരാശപ്പെട്ടും ഇരിക്കാതെ ദൈവത്തിങ്കലേക്ക് ഓടി ചെല്ലുകയാണ് വേണ്ടത്.