‘സങ്കീർത്തന ധ്യാനം’ – 106
പാ. കെ. സി. തോമസ്
ദൈവത്തിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചില്ല, സങ്കീ : 44:17
കോരഹ് പുത്രന്മാരുടെ സങ്കീർത്തനം എന്തൊക്കെ അവർക്ക് ഭവിച്ചു ? വാക്യം 9 – മുതൽ ദൈവം തള്ളിക്കളഞ്ഞു. അവരുടെ സൈന്യത്തോട് കൂടെ പോയില്ല. വൈരിയുടെ മുൻപിൽ പുറം കാട്ടുമാറാക്കി, പകയ്ക്കുന്നവർ കൊള്ളയിട്ട, ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ ഏല്പിച്ചു കൊടുത്തു, ജാതികളുടെ ഇടയിൽ ചിന്നിച്ചു. വില വാങ്ങാതെ വിറ്റു, അയൽക്കാർക്ക് അപമാനവും, ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കി. വൈരികളുടെ ഇടയിൽ പഴഞ്ചൊല്ലിനും, വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയമാക്കി. നിന്ദിച്ച് ദുഷിക്കുന്നവന്റെ വാക്ക് ഹേതുവായും അവകാശം ഇടവിടാതെ മുൻപിൽ ഇരിക്കുന്ന അനുഭവം, ലജ്ജമുഖത്തെ മൂടി. ഇതൊക്കെ ഞങ്ങൾക്ക് ഭവിച്ചു. എങ്കിലും നിന്നെ മറന്നില്ല. ദൈവത്തിന്റെ നിയമത്തോട് അവിശ്വസ്തതത കാണിച്ചില്ല. ഇതിന്റെ ചെറിയ ഒരു അംശം കഷ്ടത ഉണ്ടായാൽ പലരും ദൈവത്തെ മറക്കും, ദൈവനിയമത്തോട് അവിശ്വസ്തരായി തീരും. പലരും പിന്മാറിപോകുമായിരുന്നു. എന്ത് കൊണ്ട് അവർ ആ നിലയിൽ നിന്ന്. അവർ ബലം ദൈവത്തിൽ കണ്ടെത്തിയവരായി. ദൈവം നമുക്ക് സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയെന്ന് അവർ എഴുതി. സങ്കീ : 46:12. അവരുടെ ദൈവം ആരാണെന്നുള്ള അറിവും ആ ദൈവത്തിൽ അടിയുറച്ച വിശ്വാസം അവർക്കുണ്ടായിരുന്നു. ഇത്ര വലിയ ശോധനയിൽ കൂടെ പോയപ്പോൾ അവർക്ക് എന്ത് സംഭവിക്കുമെന്ന് നോക്കി നിന്നവർ കാണും. ഞാങ്ങണ പെട്ടകത്തിൽ വച്ച് നൈൽ നദിയിൽ ഞാങ്ങണങ്ങളുടെ ഇടയിൽ വച്ച മോശ കുഞ്ഞിന് എന്ത് ഭവിക്കുമെന്ന് മിര്യാം നോക്കി നിന്നു. നോക്കി നിൽക്കുന്നവർ ലജ്ജിച്ച് പോകത്തക്കവണ്ണം കഴിഞ്ഞകാലങ്ങളിൽ ദൈവം പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നാമും ഇത് പോലെയുള്ള പരിശോധനയിൽ കടന്ന് പോകാറിലെങ്കിലും പലവിധ പരിശോധനയിൽ കടന്ന് പോകുന്നവരുണ്ട്. നമുക്ക് എന്ത് ഭവിക്കുമെന്ന് കാണാൻ പിശാചും മനുഷ്യരും നോക്കി നിൽക്കാറുണ്ട്. എന്നാൽ ദൈവത്തെ തള്ളിപ്പറയാതെ ദൈവനാമത്തെ മുറുകെ പിടിക്കുന്നത് കണ്ട് പിശാചും മനുഷ്യരും ലജ്ജിച്ചു പോയിട്ടുണ്ട്. കോരഹ് പുത്രന്മാർക്ക് സമാനമായ അനുഭവങ്ങളിൽ കൂടെ പോയ ഭക്തന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു ഇയ്യോബ്. ഇയ്യോബിന് സംഭവിച്ചതൊക്കെ നമുക്ക് അറിയാം. എന്നാൽ ഇതൊക്കെയും സംഭവിച്ചിട്ടും ഇയ്യോബ് ദൈവത്തെ മറന്നില്ല. ദൈവത്തെ തള്ളിപറഞ്ഞില്ല. ദൈവത്തിന്റെ നിയമം വിട്ട് പോയില്ല. ദൈവത്തെ തള്ളിപറഞ്ഞ് മരിക്കാൻ ഭാര്യ പറഞ്ഞെങ്കിലും അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കുമെന്ന് ഇയ്യോബ് പറഞ്ഞു. പൗലോസിന്റെ ജീവിതത്തിൽ വളരെ കഷ്ടങ്ങളിൽ കൂടെ പരിശോധനകളിൽ കൂടെ കടന്ന് പോകേണ്ടി വന്നു. അതിൽ ചില കാര്യങ്ങൾ 2 കോരി :11:23 മുതൽ കാണുന്നു.
പൗലോസ് ദൈവത്തെ മറന്നില്ല. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്നെ അകറ്റാൻ ഒരു ശക്തിക്കും കഴിയുകയില്ലയെന്ന് പറഞ്ഞ് ഉറച്ച് നിന്നു. നമ്മുടെ കർത്താവ് കടന്ന് പോയ അത്രയും കഷ്ടാനുഭവങ്ങളിൽ കൂടെ കടന്ന് പോയ ഒരു വിശുദ്ധനും ഇല്ല. ഗത്ശമന മുതൽ ഗോല്ഗോഥാ വരെ മാനവരാശിയുടെ രക്ഷയ്ക്കായി യേശു അനുഭവിച്ച കഷ്ടാനുഭവങ്ങൾ വളരെ വലുതായിരുന്നു. 22 -)o സങ്കീർത്തനത്തിൽ ദാവീദ് വെളിപ്പാടിൽ കണ്ടെഴുതിയ എല്ലാ കൊടിയ വേദനകളിൽ കൂടെ യേശു കടന്ന് പോയി. പിതാവിനെ മറന്നില്ല, തള്ളിപറഞ്ഞില്ല. പിതാവ് തന്നെ ഭരമേല്പിച്ച നിയമത്തോട് അവിശ്വസ്തത കാണിച്ചില്ല. മൂപ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അപമാനത്തെ അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു. അതിനാൽ ദൈവത്തിന്റെ വലത്ത് ഭാഗത്ത് ഇരുത്തപ്പെടും. പെർഗ്ഗമോസിലെ സഭ കഷ്ടതയിലും പീഡനത്തിലും യേശുക്രിസ്തുവിന്റെ നാമത്തെ മുറുകെ പിടിച്ചു. ആ നാമത്തെ നിഷേധിച്ചില്ല. പ്രതികൂലങ്ങളിൽ പതറിപോകുന്നവരല്ല ഉറച്ച് നിൽക്കുന്നവരാണ് യഥാർത്ഥ ദൈവഭക്തൻ.