‘ഇതാ, നോഹയുടെ കാലം’ – 20
പാ. ബി. മോനച്ചൻ, കായംകുളം
11
വഷളത്തവും അതിക്രമവും പെരുകിയ കാലം
“ഭൂമി ദൈവത്തിന്റെ മുന്പാകെ വഷളായി, ഭൂമി അതിക്രമം കൊണ്ട് നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി അത് വഷളായി എന്ന് കണ്ടു. സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു” (ഉല്പ : 6:11)
ഇന്നത്തെ പോലെ വഷളത്വം ഏറിയ കാലം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ ? നമ്മുടെ പരാമർശ വിഷയമായ കാലഘട്ടത്തിന്റെ പൊതുവായ പ്രത്യേകത വഷളത്തം പെരുകിയ കാലമായിരുന്നു എങ്കിൽ നമ്മുടെ തലമുറ പാപം ചെയ്യുന്ന കാര്യത്തിൽ സർവ്വകാല റിക്കാർഡും ഭേദിച്ചിരിക്കുന്നു. വഷളത്തത്തിൽ ഈ കാലം സോദോമിനെയും പിൻതള്ളിയിരിക്കുന്നു. Homo Sexuality അഥവാ സ്വവർഗ്ഗരതി നിയമാനുസൃതമായി പല രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യയിലും ഇത് നിയമവിധേയമാക്കണമെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. ആണും ആണും, പെണ്ണും പെണ്ണും തമ്മിലുള്ള വിവാഹം എന്ന മ്ലേച്ഛത സോദോമിൽ നിന്നും കടംകൊണ്ടതാണ്. അവർക്ക് വിവാഹശുശ്രുഷ നടത്തിക്കൊടുക്കാൻ ക്രിസ്ത്യൻ പള്ളികൾപോലും വിദേശങ്ങളിൽ ഉണ്ട്. ധാർമ്മിക അധഃപതനം വർധിച്ചിരിക്കുന്ന അമേരിക്കയിലെ ആദ്യ ജാതന്മാരിൽ 21 % പേരുടെയും അമ്മമാർ വിവാഹത്തിന് മുൻപ് അവര്ക് ജന്മം നൽകിയതാണ് എന്ന് ബില്ലി ഗ്രഹാം രേഖപെടുത്തുന്നു. (അവലംബം : ലോകം തീച്ചൂളയിൽ). സ്കൂൾ കുട്ടികളായ അമ്മമാരുടെ എണ്ണവും ലോകത്താകമാനം പെരുകുകയാണ്. അതോടൊപ്പം എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും കാട്ടു തീ പോലെ പടർന്ന് പിടിക്കുന്നു.
അധർമ്മവും അനീതിയും പരകോടിയിൽ എത്തിക്കഴിഞ്ഞു. മയക്ക് മരുന്നിന്റെ ഉപയോഗവും, ഗർഭസ്ഥശിശുക്കളെ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ നശിപ്പിക്കുന്ന അബോർഷനും വർധിക്കുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിൽ ഒരു ദിവസം 1282 അവിഹിത കുഞ്ഞുങ്ങൾ ജനിക്കുന്നു. 2740 കുഞ്ഞുങ്ങൾ വീട് വിട്ട് ഓടിപ്പോകുന്നു. 1980 വിവാഹമോചനങ്ങൾ നടക്കുന്നു. 2740 കുമാരിമാർ ഗർഭം ധരിക്കുന്നു. 3231 സ്ത്രീകൾ ഗർഭഛിദ്രം നടത്തുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇവിടെയും പെൺവാണിഭങ്ങളുടെയും, ലൈംഗീകക്കുറ്റ കൃത്യങ്ങളുടെയും, മാനഭംഗ ശ്രമങ്ങളുടെയും പെരുപ്പം വഷളത്തം വർദ്ധിച്ചതിന്റെ തെളിവാണ്. ഇന്ത്യയുടെ മുൻ ആഭ്യന്തരമന്ത്രി പറഞ്ഞ ഒരു വാചകം മതി ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഗ്രഹിക്കുവാൻ “തൊണ്ണൂറ് വയസ്സുള്ള സ്ത്രീയും, നാല് വയസ്സുള്ള ബാലികയും മാനഭംഗത്തിനിരയായി എന്നത് നമ്മുടെ സമൂഹത്തിന്റെ ധാർമ്മിക മൂലച്യുതി ഭീകരമാണെന്ന് വ്യക്തമാക്കുന്നു” (ഇന്ത്യ ടുഡേ, 1998 ജൂൺ 21).
“അയ്യോ പാപമുള്ള ജാതി, അകൃത്യഭാരം ചുമക്കുന്ന ജനം; ദുഷ്പ്രവർത്തിക്കാരുടെ സന്തതി, വഷളായി നടക്കുന്ന മക്കൾ” എന്ന് യെശയ്യാവ് വിലപിച്ചത് ഈ തലമുറയെക്കുറിച്ചായിരിക്കാം (യെശ :1:4). അതിന്റെ മുകളിലത്തെ വാക്യത്തിൽ ഉടയവനെ അറിയുന്ന കാളയെയും യജമാനന്റെ പുൽത്തൊട്ടി അറിയുന്ന കഴുതയെയും എന്നാൽ ദൈവത്തോട് മത്സരിക്കുന്ന മനുഷ്യനെയും കുറിച്ച് പ്രവാചകൻ പരാമർശിക്കുന്നു. കാളയെക്കാളും, കഴുതയെക്കാളും ഈ തലമുറ അധഃപതിച്ചിരിക്കുന്നു എന്നത് സത്യമല്ലേ ? നാല്പതും, അൻപതും, അതിലേറെ പ്രായമുള്ളവർ തങ്ങളുടെ കൊച്ചുമക്കൾ ആകുവാൻ പ്രായമില്ലാത്ത കുഞ്ഞുങ്ങളെ തട്ടികൊണ്ട് പോയും പ്രലോഭിപ്പിച്ചും കൊന്നും കൊല്ലാതെയും, തങ്ങളുടെ മാംസദാഹം തീർക്കുന്നു. പിന്നീട് നിഷ്കരുണം അവര് ഓടയിൽ; തള്ളുന്നു. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും, ഇത് വഷളത്തം പെരുകിയ കാലമാണെന്നും ദൈവിക ന്യായവിധി ലോത്തിന്റെ കാലത്ത് എന്ന പോലെ ഈ കാമഭ്രാന്തന്മാരുടെ മേൽ വരാറായി എന്നും നിങ്ങൾ അറിയാതിരിക്കുന്നതും, അഥവാ അറിഞ്ഞിട്ടും നിങ്ങൾ കർത്താവിനെ എതിരേൽപ്പാൻ ഒരുങ്ങാതിരിക്കുന്നതും എന്ത് കൊണ്ടാണ് ?
കേരളത്തിൽ രണ്ട് ദശകത്തിനുള്ളിൽ ബലാത്സംഗങ്ങളുടെ എണ്ണം അഞ്ച് ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പത്തിനും പതിനാറും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് കൂടുതലും ഈ ക്രൂരതയ്ക്ക് ഇരയാകുന്നത്. എത്ര കുഞ്ഞുങ്ങളുടെ വിലയേറിയ ജീവൻ ഇങ്ങനെ നഷ്‌പ്പെടുന്നുണ്ട്. കൂടാതെ ബലാത്സംഗത്തിന്റെ മാനസിക ആഘാതത്തിൽ നിന്ന് വിമുക്തി നേടാനാവാതെ ചിലർ മാനസികരോഗികളായി തീരുന്നു. ചിലർ ആത്മഹത്യ ചെയ്യുന്നു. പ്രതികാരേച്ഛയുള്ള ചിലർ വേശ്യകളായി തെരുവിലേക്ക് ഇറങ്ങുന്നു. എത്രയോ നല്ലകുട്ടികൾ ഇങ്ങനെ കുരുന്നിലേ കൊഴിഞ്ഞു വീഴുന്നു.