‘ഇതാ, നോഹയുടെ കാലം’ – 24
പാ. ബി. മോനച്ചൻ, കായംകുളം
13
നിയമലംഘികളും കനിവറ്റവരും വർദ്ധിക്കുന്നുവോ ?
നോഹയുടെ കാലത്തിന്റെ പ്രത്യേകതകളിൽ ചിലത് നാം ചിന്തിച്ചു കൊണ്ടിരിക്കുകയാണല്ലോ ? എന്നാൽ അന്ത്യകാലത്തെകുറിച്ച് വിശുദ്ധ പൗലോസ് വിവരിക്കുന്ന ചില കാര്യങ്ങളിലേക്കും അവയുടെ വർത്തമാനകാല നിവർത്തിയെക്കുറിച്ചും കൂടി ചില കാര്യങ്ങൾ കുറിക്കാം. അവയിൽ പ്രധാനമായത് അത്യാഗ്രഹം, ദുശ്ശീലം, കൈപ്പടം, മാതാപിതാക്കളോട് അനുസരണമില്ലായ്മ, മാതാപിതാക്കൾക്ക് മക്കളോട് വാത്സല്യമില്ലായ്മ, കനിവില്ലായ്മ എന്നിവയാണത്. (റോമാ : 1:29-31, 2 തിമോ :3:1-6)
ഒരു വശത്ത് പിതൃഹന്താക്കളുടെയും മാതൃ ഹന്താക്കളുടെയും എണ്ണം വർദ്ധിക്കുമ്പോൾ മറുവശത്ത് നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളുടെ ചോരയുടെ മണം മാറും മുൻപേ തോടുകളിലും ഓടകളിലും വലിച്ചെറിയുന്നവരും ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നവരുമായ വാത്സല്യവും കനിവും ഇല്ലാത്തവരുടെ എണ്ണം കൂടുന്നു.
ഒരിക്കൽ യെശയ്യാവ് ചോദിച്ചു : “പെറ്റതള്ള തന്റെ കുഞ്ഞിനെ മറക്കുമോ ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് യഹോവയുടെ അരുളപ്പാട്” (യെശ :49:15). അന്ന് അത് സംശയമായിരുന്നു. എങ്കിൽ ഇന്ന് അത് യാഥാർഥ്യമാണ്. പെറ്റതള്ളമാരാൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു.
ഒരിക്കൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ചില കുട്ടികളുടെ പന്ത് റോഡരികിലുള്ള വയലിലേക്ക് തെറിച്ചു വീണു. പന്തെടുക്കുവാൻ ഓടിച്ചെന്ന കുട്ടികൾ കണ്ടത് ഒരു പിഞ്ചു കുഞ്ഞിനെ ! പാവയായിരിക്കും എന്ന് കരുതി അവരതിനെ പൊക്കിയെടുത്തപ്പോൾ മനസ്സിലായി ജനിച്ചിട്ട് അധികം മണിക്കൂറുകൾ കഴിയാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ ജഡമാണെന്ന്. നിർജ്ജനസ്ഥലത്ത് ഉപേക്ഷിക്കപ്പെടുന്ന ചോരകുഞ്ഞുങ്ങളുടെ വാർത്ത നാം ഇതിനോടകം എത്ര തവണ വായിച്ച് തള്ളിയിരിക്കുന്നു. പ്രാവിൻ കൂട്ടിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഉറുമ്പുകൾ പൊതിഞ്ഞ് കടിച്ചു കൊന്നത് നാം വായിച്ച് മറന്ന ഒരു വാർത്തയാണ്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന പൈതങ്ങളിൽ അപൂർവ്വം ചിലർ രക്ഷപ്പെടുന്നു. കരുണയുള്ളവർ അവരെ എടുത്ത് വളർത്തുന്നു. ഇത് കൂടാതെ പെൺ കുഞ്ഞുങ്ങളെ ജനിച്ചയുടൻ ജീവനോടെ കുഴിച്ചുമൂടുകയും ഒരു പ്രത്യേകതരം വിഷക്കായ് നൽകി കൊന്നു കളയുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെ ഉശിലാംപെട്ടി, ആന്ധ്രയിലെ ചില സ്ഥലങ്ങൾ ഒക്കെ മനുഷ്യന്റെ കനിവില്ലായ്മയുടെയും വാത്സല്യം ഇല്ലായ്മയുടെയും ചിത്രമാണ് നൽകുന്നത്.
‘കുഞ്ഞുങ്ങളെ വിൽക്കുന്ന വേദനയോടെ’ എന്ന ശീർഷകത്തിൽ മാസികയിൽ വന്ന റിപ്പോർട്ട് എന്റെ ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്നത്, കേരളത്തിൽ വർഷം തോറും 250 കുഞ്ഞുങ്ങൾ ദത്തെടുക്കപ്പെടുന്നു. ആഴ്ചയിൽ നാല് കുഞ്ഞുങ്ങളെങ്കിലും വഴിയോരത്തോ ആശുപത്രി വരാന്തയിലോ ഉപേക്ഷിക്കപ്പെടുന്നു. അതോടൊപ്പം കുഞ്ഞുങ്ങളെ വിലപേശി വിൽക്കുന്ന അമ്മമാരും കുറവല്ല. എന്തൊരു ക്രൂരത !! നൊന്ത് പ്രസവിച്ച കുഞ്ഞിനെ വിറ്റു തിന്നുന്ന വ്യക്തിയെ മാതാവ് എന്ന് വിളിക്കാമോ ?
അപ്പോൾ തന്നെ നിസ്സാരകാര്യങ്ങൾക്കായി മാതാപിതാക്കളെ ചവിട്ടിയും, കഴുത്ത് ഞെരിച്ചും, അടിച്ചും, കുത്തിയും, ഒക്കെ കാലപുരികയ്ക്കുന്ന മക്കളുടെ എണ്ണവും വർദ്ധിക്കുന്നു. അധർമ്മം പെരുകുന്നത് കൊണ്ട് അനേകരുടെ സ്നേഹം തണുക്കുന്നു (മത്തായി : 24:12). അധർമ്മവും അനീതിയും പരകോടിയിൽ എത്തിയതിനാൽ സ്നേഹവും വാത്സല്യവും കരുണയും ഒക്കെ അപ്രത്യക്ഷമാകുന്നു.