‘ആത്മീയമായി കൈപിടിച്ച് വളർത്തുവാൻ കഴിയുന്ന അനുഭവ സമ്പന്നരായ ആത്മീയ പിതാക്കന്മാരുടെ അഭാവമാണ് പെന്തക്കോസ്തു യുവജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി’ – പാ. സജി എബ്രഹാം (YPE സ്റ്റേറ്റ് പ്രസിഡന്റ്, നിയുക്ത ശുശ്രുഷകൻ – കുവൈറ്റ്)
ചർച് ഓഫ് ഗോഡിന്റെ കേരള സ്റ്റേറ്റിന്റെ യുവജനസംഘടനയും 1953 ൽ സ്ഥാപിതവുമായ Young People Endeavour (Y P E) ന്റെ സ്റ്റേറ്റ് പ്രസിഡന്റും, കുവൈറ്റ് സഭയുടെ നിയുക്ത ശുശ്രുഷകനുമായ പാ. സജി എബ്രഹാമുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? പെന്തക്കോസ്തു യുവജനങ്ങൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ
ആത്മീയമായി കൈപിടിച്ച് വളർത്തുവാൻ കഴിയുന്ന അനുഭവ സമ്പന്നരായ ആത്മീയ പിതാക്കന്മാരുടെ അഭാവവും, പ്രോത്സാഹനങ്ങളും കൈത്താങ്ങലും നൽകി മുന്നോട്ടു കൊണ്ട് വരുവാൻ സഭകൾ തയാറാകാത്തതും, യുവാക്കളെ പിന്മാറ്റക്കാരായും, ദുരുപദേശക്കാരോടൊപ്പം ചേക്കേറുന്നതിനും ഇടയാക്കുന്നു.
? YPE അധ്യക്ഷനായി ചെയ്തെടുത്ത കാര്യങ്ങൾ
ഈ ഉത്തരവാദിത്വത്തിൽ ദൈവം എന്നെ ആക്കിയിട്ടു പത്തു മാസം മാത്രമേയാകുന്നുള്ളൂ. യുവജനങ്ങളുടെ ആത്മീക മുന്നേറ്റം തന്നെയായിരുന്നു എന്റെ പ്രഥമ ലക്‌ഷ്യം. ആയതിനു വേണ്ടി സെന്റര് തലം മുതൽ സ്റ്റേറ്റ് തലം വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിക്കുകയും, ഇത് യുവാക്കൾക്ക് പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുന്നതിനും, ദൈവീക വേലയ്ക്കു സമര്പിക്കുന്നതിനും, ഇടയായി. മാത്രമല്ല പ്രാപ്തരായ യുവ ശുശ്രുഷകർക്കു അവസരങ്ങൾ നൽകി ശുശ്രുഷയിൽ ഉയർത്തുന്നതിനും സാധ്യമായി. കൂടാതെ കാരുണ്യ പദ്ധതികൾ, വിദ്യാഭ്യാസ, തൊഴിൽ, വിവാഹ, പാർപ്പിട കാര്യങ്ങൾ ചെയ്യുന്നതിനും ദൈവം സഹായിച്ചു. അടുത്ത മാസങ്ങളിൽ മേഖല ക്യാമ്പുകളും, കരിയർ ഗൈഡൻസ്, വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് സുവിശേഷികരണ യാത്ര, തുടങ്ങിയ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു.
? ദൈവസഭയ്ക്കുള്ളിലെ ഉത്തരവാദിത്വങ്ങൾ
1996 മുതൽ സഭാശുശ്രുഷയിൽ ആയിരിക്കുന്നു. മേലുകാവ് – കോലാനി, ഇരുമാപ്ര, ചാമംപതാൽ, വാഴൂർ 14 ആം മൈൽ, ആയൂർ, പൂവത്തൂർ നോർത്ത്, എന്നീ സഭകളിൽ ശുശ്രുഷകനായിരുന്നു. ഇപ്പോൾ മാവേലിക്കര കല്ലുമല സഭയിൽ സഭാശുശ്രുഷയിൽ ആയിരിക്കുന്നു. 2002-04 ൽ YPE സംസ്ഥാന സമിതി അംഗം, 2008-14 വരെ ചർച് ഗ്രോത് മിഷൻ സ്റ്റേറ്റ് കോഓർഡിനേറ്റർ, 2014-16 ൽ YPE സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചു. 2014 മുതൽ സഭാ സ്റ്റേറ്റ് കൗൺസിൽ അംഗമായും, 2016 മുതൽ YPE സ്റ്റേറ്റ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.
? ചർച് ഓഫ് ഗോഡ് നേതൃത്വം YPE യ്ക്ക് എങ്ങനെ സഹായകമാണ്
ഇന്നത്തെ ഓവർസിയർ മുതൽ ഭരണരംഗത്തുള്ള എല്ലാവരും YPE ലൂടെ വളർന്നു വന്നവർ ആയതിനാൽ ചർച് ഓഫ് ഗോഡിന്റെ യുവജന പ്രവർത്തനങ്ങൾക്കു അവരുടെ പിന്തുണ വളരെ വിലപ്പെട്ടതാണ്.
? പെന്തക്കോസ്തു യുവജനസംഘടനകൾ തമ്മിലുള്ള ഐക്യം
എല്ലാ പെന്തക്കോസ്തു യുവജന സംഘടനകളും ചേർന്നുള്ള പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സംസ്ഥാന സമിതിയിൽ ചില മാസങ്ങൾക്കു മുൻപ് ഞങ്ങൾ ഈ വിഷയം ചർച്ച ചെയുകയും ആയതിനു വേണ്ടി യത്നിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഇത് സഭകൾ തമ്മിലുള്ള ഐക്യത്തിനും, ദൈവനാമ മഹത്വത്തിനും, സുവിശേഷവേലയ്ക്കു അനുഗ്രഹവുമായിരിക്കും.
? ഭാരത സുവിശേഷീകരണത്തിൽ YPE ക്കുള്ള പങ്ക്
യുവാക്കൾ ആണെല്ലോ ഏതൊരു പ്രസ്ഥാനത്തിന്റെയും നട്ടെല്. YPE അംഗങ്ങളെ സുവിശേഷ വേലയ്ക്കു ഒരുക്കിയെടുത്തു വടക്കേ ഇന്ത്യൻ ഗ്രാമങ്ങളെ കുറിച്ച് ദര്ശനമുള്ളവരായി വേലയ്ക്കു അയക്കുക.
? പെന്തക്കോസ്തു സമൂഹത്തിൽ നിലനിൽക്കുന്ന തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ച്
തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ആത്മീയ നിലവാരത്തിന്റെ തകർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ദൈവസഭയിൽ ജനാധിപത്യ വ്യവസ്ഥിതി മാറി ദൈവീക തിരഞ്ഞെടുപ്പാണ് ആവശ്യം.
? ബാല്യം
കോട്ടയം പട്ടണത്തിനു സമീപം കളത്തിപ്പടി പള്ളിവാതുക്കൽ വീട്ടിൽ പി. എ. എബ്രഹാം, അമ്മിണി ദമ്പതികളുടെ നാലു മക്കളിൽ ഇളയ മകനായി ജനിച്ചു. മാതാപിതാക്കൾ ചെറുപ്രായത്തിൽ, നാലു വർഷത്തെ ഇടവേളയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. മുളക്കുഴ മൗണ്ട് സിയോൺ ബൈബിൾ സെമിനാരിയിൽ നിന്നും വേദവചനപഠനം പൂർത്തിയാക്കി.
? സുവിശേഷ വേലയ്ക്കുള്ള മുഖാന്തരം
ഒരു സൺഡേസ്കൂൾ ക്ലാസ്സിൽ വച്ച് ദൈവവേലയ്ക്കായി സമർപ്പിച്ചു എങ്കിലും എന്റെ പിതാവിന്റെ വേർപാടാണ് എന്റെ ദൈവീക ശുശ്രുഷയിലേക്കു വഴിത്തിരിവായത്.
? സുവിശേഷ വേലയിൽ മറക്കാനാവാത്ത അനുഭവം
ഒരിയ്ക്കൽ വഴി വക്കിൽ കണ്ടു മുട്ടിയ ഒരു സഹോദരനോട് സംസാരിക്കുമ്പോൾ തന്റെ കുടുംബം കടബാധ്യതയാൽ തകർനെന്നും, താൻ ആത്മഹത്യക്കു തയാറെടുത്തു പോരുകയാന്നെനും അറിഞ്ഞപ്പോൾ, തന്നെ കൂട്ടി വീട്ടിൽ കൊണ്ടുവന്നു യേശുവിനെ കുറിച്ച് പറയുകയും, ആ ഹൈന്ദവ നായർ സഹോദരൻ യേശുവിനായി സമർപ്പിച്ചതും ഇന്നും ദൈവത്തിനു വേണ്ടി ശക്തനായി നിൽക്കുന്നതും ഒരിക്കലും മറക്കുവാൻ കഴിയുന്നതല്ല. അര മണിക്കൂർ കഴിഞ്ഞിരുന്നുവെങ്കിൽ മരണത്തിനു വിധേയപ്പെടേണ്ട വ്യക്തിയെ, ജീവനിലേക്കു കൊണ്ടുവരുവാൻ ദൈവം ഇടയാക്കി.
ഈ വർഷത്തെ YPE സംസ്ഥാന ക്യാമ്പിന്റെ സമാപന മണിക്കൂറിൽ ഉണ്ടായ ആത്മ സാന്നിധ്യം മറക്കുവാൻ കഴിയുന്നതല്ല. രണ്ടര മണിക്കൂർ യുവജനങ്ങൾ ആത്മാവിൽ ദൈവത്തെ ആരാധിച്ചതും, നൂറോളം പേര് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചതും, പ്രവചനവരത്താൽ യുവാക്കൾ നിറഞ്ഞതും, ദുരാത്മാക്കൾ വിട്ടു യുവാക്കൾ വിടുവിക്കപ്പെട്ടതും, അവർണ്ണനീയ അനുഭവമായിരുന്നു.
? കുടുംബം
ഭാര്യ ജോമോൾ. എൽവിൻ, ആൽവിൻ എന്നീ രണ്ടു ആൺമക്കളെ ദൈവം ദാനമായി തന്നു.
? കുവൈറ്റിലെ പുതിയ ഉത്തരവാദിത്വം എങ്ങനെ നോക്കി കാണുന്നു
ഈ പുതിയ ചുമതല ഞാൻ ആഗ്രഹിച്ചതല്ല. ദൈവീക പദ്ധതിയായി കാണുന്നു. ദൈവം തരുന്ന കൃപയ്ക്കനുസരിച്ചു ദൈവസഭയുടെ വളർച്ചയ്ക്കായി അദ്ധ്വാനിക്കും.
യുവജനങ്ങളുടെ ഇടയിൽ ശക്തമായ നേതൃത്വം നൽകി കൊണ്ടിരിക്കുന്ന പാ. സജി എബ്രഹാമിനെ വരും നാളുകളിൽ കുവൈറ്റ് പട്ടണത്തിൽ അധികമായി ദൈവരാജ്യ കെട്ടുപണിക്കായി ഉപയോഗിക്കട്ടെ എന്ന് ആശംസിക്കുന്നു.