“പ്രസ്ഥാനവൽക്കരണം പെന്തക്കോസ്തിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു“, പാ. ജെ. ജോസഫ് (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ)
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും, Pentecostal Press Council of India യുടെ ജനറൽ സെക്രട്ടറിയും, മികച്ച സംഘാടകനുമായ പാ. ജെ. ജോസഫുമായി, ‘സഭാവാർത്തകൾ.കോം‘ ന് വേണ്ടി പാ. വൈ. ജോബി നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം
? ചർച്ച് ഓഫ് ഗോഡിന്റെ നേതൃപദവികൾ വഹിച്ചു കൊണ്ട് ചെയ്തെടുക്കുവാൻ കഴിഞ്ഞ കാര്യങ്ങൾ
ചർച്ച് ഓഫ് ഗോഡിന്റെ യൂത്ത് ഡയറക്ടർ എന്ന നിലയിൽ കേരളം മുഴുവൻ സുവിശേഷ വാഹന യാത്ര സംഘടിപ്പിച്ചു. നൂറ് കണക്കിന് പരസ്യയോഗങ്ങൾ നടത്തി പൊതു സമൂഹത്തിൽ ദൈവസഭയ്ക്ക് ഒരു സ്ഥാനം നൽകി കൊടുക്കുവാൻ മീഡിയയുടെ ചുമതലയിൽ ആയിരിക്കുമ്പോൾ കഴിഞ്ഞു. കൗൺസിൽ മെമ്പർ എന്ന നിലയിൽ പല സഭകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും, ശുശ്രുഷകന്മാരുടെ ക്ഷേമത്തിനായുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും കഴിഞ്ഞു. അതാതു കാലത്തുള്ള ഓവർസിയർമാരോടൊത്തു ദൈവസഭയുടെ വളർച്ചയ്ക്കായിട്ട് പ്രയത്നിക്കുവാനും കഴിഞ്ഞു. 2017 ലെ ജനറൽ കൺവൻഷൻ വിജയകരമായി നടത്തിയെടുക്കുന്നതിന് ഓവർസിയറോടൊത്ത് പ്രവർത്തിക്കുവാനും, 2016 ലെയും, 2017 ലെയും, ശുശ്രുഷകന്മാരുടെ സ്ഥലമാറ്റങ്ങൾ ഭംഗിയായി ക്രമീകരിക്കുവാനും കർത്താവ് സഹായിച്ചു.
? ചർച്ച് ഓഫ് ഗോഡിലെ സ്വപ്ന പദ്ധതികൾ ഏതെല്ലാം
എല്ലാ ലോക്കൽ സഭകൾക്കും സ്വന്തമായ ആരാധനാലയങ്ങളും, പാഴ്സനേജും, സെമിത്തേരികളും ഉണ്ടാക്കുക, എല്ലാ ശുശ്രുഷകന്മാർക്കും മാന്യമായി ജീവിക്കുവാനുള്ള വരുമാനം ഉണ്ടാക്കുക, അടിയന്തര സാഹചര്യങ്ങളിൽ (രോഗം, അപകടം, മരണം etc…) ശുശ്രുഷകന്മാരെ സഹായിക്കത്തക്ക നിലയിൽ Pastors welfare fund രൂപീകരിക്കുക, ശുശ്രുഷയിൽ നിന്ന് വിരമിച്ചവരിൽ സ്വന്തമായി ഭവനമോ, മറ്റ് ക്രമീകരണങ്ങൾ ഇല്ലാത്തവർക്കായി പാർപ്പിടങ്ങളും, ജീവിത സൗകര്യങ്ങളും ഒരുക്കുക, കാലഘട്ടത്തിലെ വെല്ലുവിളികളെ (വചനപരിജ്ഞാനം, ഭാഷാപരിജ്ഞാനം, കംപ്യൂട്ടർ പരിശീലനം, ഫിനാൻസ് മാനേജ്മെന്റ്, കൗണ്സിലിംഗ്) നേരിടുവാൻ ശുശ്രുഷകന്മാരെ പ്രാപ്തരാക്കുക എന്നിവയാണ് പ്രാർത്ഥിക്കുന്ന സ്വപ്ന പദ്ധതികൾ.
? ചർച്ച് ഓഫ് ഗോഡിൽ ദൈവം ഏല്പിച്ച ഭൂത, വർത്തമാനകാല ഉത്തരവാദിത്വങ്ങൾ
1990 – 94 കാലഘട്ടത്തിൽ യൂത്ത് ഡയറക്ടർ, പ്ലാറ്റിനം ജൂബിലി കോഓർഡിനേറ്റർ, 1996 മുതൽ സ്റ്റേറ്റ് കൗൺസിൽ മെമ്പർ, അഖിലേന്ത്യ ഗവേർണിംഗ് ബോഡി മെമ്പർ, സ്റ്റേറ്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി, മീഡിയ ഡയറക്ടർ, എന്നീ നിലകളിൽ കഴിഞ്ഞ നാളുകളിൽ പ്രവർത്തിക്കുവാൻ ദൈവം അവസരം നൽകി. നിലവിൽ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയായും, അടൂർ സൗത്ത് ഡിസ്ട്രിക്ട് പാസ്റ്ററായും സേവനമനുഷ്ഠിക്കുന്നു.
? ചർച്ച് ഓഫ് ഗോഡ് നേരിടുന്ന പ്രധാന വെല്ലുവിളികൾ
വര്ഷം തോറും സഭകൾ വർദ്ധിച്ചു വരുന്നതിനാൽ, ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും, സഭകളിൽ നല്ലൊരു പങ്കും സ്വയം പര്യാപ്തമല്ലാത്തതിനാൽ ശുശ്രുഷകന്മാരുടെ സഹായം, വാടക തുടങ്ങിയവയ്ക്കായും, വലിയ തുകകൾ കണ്ടെത്തേണ്ടി വരുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. പ്രധാന പട്ടണങ്ങളിലെ ശുശ്രുഷയ്ക്കായി വിദ്യാ സമ്പന്നരായ യുവ ശുശ്രുഷകന്മാരുടെ കുറവും, ദൈവസഭ നേരിടുന്ന വെല്ലുവിളിയാണ്. സുവിശേഷ പ്രവർത്തനങ്ങൾക്കെതിരെ ഉണ്ടാകുന്ന എതിർപ്പുകളും വെല്ലുവിളികളായി നിലനിൽക്കുന്നു.
? ജീവിതം ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ – കടപ്പെട്ടിരിക്കുന്ന വ്യക്തികൾ
വിശുദ്ധജീവിതത്തിന് ഉടമയായിരുന്ന എന്റെ പിതാവ് പരേതനായ പാ. ഒ. ജെ. ജോസഫ്, ദൈവസഭയുടെ സ്റ്റേറ്റ് ഓവർസിയാറായിരുന്ന പാ. പി. എ. വി. സാം, പരേതനായ പാ. എം. വി. ചാക്കോ തുടങ്ങിയവർ.
? മാതാപിതാക്കൾ, സ്വദേശം
കോട്ടയത്തിനടുത്ത് ചിങ്ങവനമാണ് എന്റെ ജന്മദേശം. എന്നാൽ വര്ഷങ്ങളായി തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരിൽ പാർക്കുന്നു. പരേതരായ പാ. ഓ. ജെ. ജോസഫ്, തങ്കമ്മ ജോസഫ് എന്നിവരാണ് എന്റെ മാതാപിതാക്കൾ.
? സുവിശേഷ വേലയ്ക്കുള്ള മുഖാന്തരം
കർത്താവ് നേരിട്ട് ഈ വേലയ്ക്കായി വിളിച്ചു. അപ്പോൾ തന്നെ സുവിശേഷകനായിരുന്ന എന്റെ പിതാവും എനിക്ക് പ്രചോദനമായി.
? സുവിശേഷജീവിതത്തിൽ മറക്കാനാവാത്ത അനുഭവം
1980 കളുടെ ആരംഭത്തിൽ ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ശുശ്രുഷയിൽ ആയിരിക്കുമ്പോൾ അനുഭവിച്ച പട്ടിണിയാണ് മറക്കാനാവാത്ത ഒരു അനുഭവം. അക്കാലങ്ങളിൽ ദിവസങ്ങളായി ആഹാരം കഴിക്കാതിരുന്നതിനാൽ സഭായോഗ പ്രസംഗ മദ്ധ്യേ കുഴഞ്ഞു വീണത് ഒരിക്കലും മറക്കുവാൻ കഴിയുകയില്ല. കോട്ടയം ടൗൺ സഭയിൽ ശുശ്രുഷിക്കുമ്പോൾ തിരുവാതുക്കൽ നടന്ന കൺവൻഷനോടനുബന്ധിച്ചു സുവിശേഷ വിരോധികൾ മർദിച്ചതും, ഏക മകൻ ജോമോൻ 18 – ആം വയസ്സിൽ ക്യാൻസർ ബാധിതനായി രണ്ടര വർഷത്തോളം ചികിത്സയിൽ കഴിഞ്ഞതും, 2004 ആഗസ്ത് 4 ന് നിത്യതയിൽ പ്രവേശിച്ചതും ഈ ജീവിതത്തിൽ മറക്കാനാവാത്ത സന്ദർഭങ്ങളാണ്.
? സുവിശേഷപ്രാസംഗികൻ, എഴുത്തുകാരൻ, മറ്റു ഏതെല്ലാം നിലയിൽ കർത്താവിനായി പ്രയോജനപ്പെടുന്നു
പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ PCI യുടെ ജനറൽ സെക്രട്ടറിയായി ആറ് വർഷം പ്രവർത്തിച്ചു. ഇപ്പോൾ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു. ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെ കൂട്ടായ്മയായ Writers fellowship ന്റെ വൈസ് പ്രസിഡന്റാണ്. പെന്തക്കോസ്തു മാധ്യമങ്ങളുടെ കൂട്ടായ്മയായ Pentecostal press council of India യുടെ ജനറൽ സെക്രട്ടറി, ജ്യോതി മാർഗ്ഗം വാർത്താപത്രികയുടെ മാനേജിങ് എഡിറ്ററായും, പ്രവർത്തിക്കുന്നു.
? പെന്തക്കോസ്തു സമൂഹത്തിൽ നിലനിൽക്കുന്ന തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ച്
ദൈവവചനം വിഭാവനം ചെയുന്ന തിരെഞ്ഞെടുപ്പ് വ്യവസ്ഥയിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് ഇന്നത്തെ പെന്തെക്കോസ്ത് സഭകളിൽ നടക്കുന്ന രീതികൾ. പൊതു രാഷ്ട്രീയം പോലെ തന്നെ വീറും, വാശിയും, മറ്റ് പല ഘടകങ്ങളും ഇതിനകത്തുണ്ട്. എങ്കിലും തിരെഞ്ഞെടുപ്പ് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കുവാനുള്ള എല്ലാ ശ്രമങ്ങളും എന്നാലാകുവോളം ചെയ്തു കൊണ്ടിരിക്കുന്നു.
? കഴിഞ്ഞ ദശാബ്ദത്തിൽ പെന്തക്കോസ്തു സഭകളിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്
സഭകളുടെ അതിർവരമ്പുകൾ മുൻകാലങ്ങളെക്കാൾ ഇല്ലാതെയാകുന്നു. ശുശ്രുഷകന്മാരും സഭകളും പരസ്പരം സഹകരണത്തിലും സ്നേഹത്തിലും വർധിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നു. ചുറ്റുപാടുമുള്ള സമൂഹത്തിലേക്ക് ഇറങ്ങുവാനുള്ള മനസ്സും സഭയ്ക്കുള്ളിൽ വചനശുശ്രുഷയും, ആരാധനയും വർദ്ധിച്ചിട്ടുണ്ട്.
അപ്പോൾ തന്നെ ലോകമയത്വം ദൈവസഭകളെ കവരുന്ന ദുഷ്പ്രവണതയും വര്ധിക്കുന്നുണ്ട്. ഒരു കാലത്ത് മാറ്റി നിർത്തിയിരുന്ന ആഡംബരത്വവും, സാധാരണയായിരിക്കുന്നു. പണക്കൊഴുപ്പ് മൂലം ആത്മീയ മൂല്യങ്ങൾക്ക് വില കുറയുന്നു. സുവിശേഷകന്മാർ പോലും സുവിശേഷ ദര്ശനത്തെക്കാൾ തന്റെയും കുടുംബത്തിന്റെയും ഭൗതീക ഭദ്രതയ്ക്ക് ഉള്ള ഓട്ടത്തിലാണ്. പ്രസ്ഥാനവൽക്കരണം പെന്തക്കോസ്റ്റിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു.
? കുടുംബം
ചേത്തയ്ക്കൽ കൊച്ചുപുരയ്ക്കൽ കുടുംബാംഗമായ വൽസമ്മയാണ് ഭാര്യ. ജിൻസി, ജിസ്സി, 2004 നിത്യതയിൽ ചേർക്കപ്പെട്ട ജോമോൻ എന്നിവരാണ് മക്കൾ.
ദൈവസഭയുടെ അഭിവൃദ്ധിയോടൊപ്പം പെന്തെക്കോസ്ത് സമൂഹത്തിനാകമാനം ശക്തമായ നേതൃത്വം നൽകുവാൻ പാ. ജെ. ജോസഫിന് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.