“പെന്തക്കോസ്തു സഭകളുടെയുള്ളിൽ സ്നേഹവും കരുതലും ഇന്നില്ലാത്തതാണ് സുവിശേഷീകരണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി” – പാ. കെ. വൈ. ഗീവർഗീസ് (Former IPC State President, Haryana)
വടക്കേ ഇന്ത്യയിൽ ദൈവവചനവുമായി കഴിഞ്ഞ 50 വർഷങ്ങൾ ആയിരിക്കുമ്പോൾ തന്നെ, ഐ.പി.സി. ഹരിയാന സ്റ്റേറ്റ് പ്രസിഡന്റുമായിരുന്ന, വിശേഷാൽ ‘കർത്താവിന്റെ മടങ്ങി വരവും ലോകസംഭവങ്ങളും’ എന്ന വിഷയങ്ങളെ മുൻനിർത്തി അനേക ഗ്രന്ഥങ്ങൾ തന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത പാ. കെ. വൈ. ഗീവർഗീസുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? സുവിശേഷീകരണത്തിനായി വടക്കേ ഇന്ത്യ തിരഞ്ഞെടുക്കുവാനുണ്ടായ സാഹചര്യം
1968 ൽ ഞാൻ സ്നാനപ്പെട്ടത്തോട് കൂടി വീട്ടിൽ നിന്നും എന്നെ തള്ളി. കർത്താവ് എന്നോട് പറഞ്ഞതിൻ പ്രകാരം അതിന്റെ അടുത്ത ആഴ്ച ഞാൻ വടക്കേ ഇന്ത്യയിലേക്ക് യാത്രയായി. കഴിഞ്ഞ 50 വർഷക്കാലം ദൈവം എന്നെ അത്ഭുതകരമായി വഴി നടത്തി. ആദ്യം ഞാൻ മലയാളികളുടെ ഇടയിൽ പട്ടണങ്ങളിൽ ആയിരുന്നു പ്രവർത്തിച്ചത്, എന്നാൽ പിന്നീട് സുവിശേഷം കേട്ടിട്ടില്ലാത്ത ഇടങ്ങളിലേക്ക് ദൈവം എന്നെ അയച്ചു. അവിടെ നിന്നെല്ലാം ഏകദേശം 11,000 ലധികം വ്യക്തികളെ 250 ലധികം ഗ്രാമങ്ങളിൽ നിന്നും സ്നാനപെടുത്തുവാൻ ദൈവം സഹായിച്ചു. ഇന്ന് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ ദൈവം അത്ഭുതങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.
? ഭാരതത്തിൽ ഇനിയും ഒരു ഉണർവുണ്ടാകും എന്ന് വിശ്വസിക്കുന്നുവോ
നിശ്ചയമായും ഞാൻ അത് വിശ്വസിക്കുന്നു. ദൈവം തനിക്കുള്ളവരെ വേർതിരിക്കുക തന്നെ ചെയ്യും. സഭയ്ക്ക് കുറച്ചു കൂടി പീഡനങ്ങളും കഷ്ടതയും ഉണ്ടാകുവാനുള്ള സാധ്യതയും തള്ളിക്കളയുവാൻ കഴിയുകയില്ല. അതോട് കൂടി ദൈവം സഭയെ ശുദ്ധീകരിച്ചു, തനിക്കുള്ളവരെ ചേർക്കുകയും ചെയ്യും.
? രക്ഷകനെ കണ്ടു മുട്ടുവാനുള്ള സാഹചര്യം
1964 ൽ എന്റെ ഉപ്പാപ്പന്റെ ഭവനത്തിൽ എന്റെ മാതാവും, കൂട്ട് സഹോദരങ്ങളും കൂടി പ്രാർത്ഥിക്കുന്ന സന്ദർഭത്തിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി ആ പ്രാർത്ഥനയ്ക്ക് എനിക്ക് സംബന്ധിക്കുവാൻ ഇടയായി. ആ പ്രാർത്ഥന മദ്ധ്യേ ഒരു സ്‌ക്രീനിൽ കാണുന്ന പോലെ എന്റെ പാപങ്ങളും ജീവിത അനുഭവങ്ങളും എനിക്ക് പ്രത്യക്ഷപെടുവാൻ ഇടയായി. ഞാൻ കരയുവാൻ തുടങ്ങി. അപ്പോൾ കർത്താവ് തന്നെ എന്നോട് പറയുന്നതായി എനിക്ക് മനസ്സിലായി, എന്നെ തന്നെ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ. അങ്ങനെ എനിക്ക് അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കുന്ന വേളയിൽ വലിയ ഒരു പ്രകാശം ആ മുറിയിൽ നിറയുവാനും വലിയ ഒരു സമാധാനം എനിക്ക് അനുഭവിക്കുവാനും ഇടയായി. ‘ഞാൻ കർത്താവിന്റെ വേലയ്ക്ക് ഉള്ളവൻ ആണെന്നുള്ള’ ആലോചന ആ രാത്രിയിൽ കേൾക്കുവാനും, അടുത്ത ദിവസം ഒരു ഹൈന്ദവ ഭവനത്തിൽ വച്ച് നടന്ന പ്രാർത്ഥനയിൽ എന്നോട് അറിയാവുന്ന രീതിയിൽ ദൈവവചനം സംസാരിക്കുവാൻ അവർ ആവശ്യപ്പെട്ടു. അന്ന് ഞാൻ സ്കൂളിൽ പഠിച്ച ഫാ. ഡാമിയനെ കുറിച്ചു സംസാരിച്ചപ്പോൾ എന്റെ മേലുള്ള അഭിഷേകം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുവാനും, അവർക്ക് അനുഗ്രഹമായി തീരുവാനും ഇടയായി. പിന്നീട് എല്ലാ ദിവസവും കർത്താവിനെ സാക്ഷിക്കുവാനും, ദൈവവചനം സംസാരിക്കുവാനും ദൈവം അവസരം നൽകി.
? മാതാപിതാക്കൾ
മാവേലിക്കരയിൽ അറുനൂറ്റിമംഗലം എന്ന ഗ്രാമത്തിൽ മോടിവടക്കേതിൽ, പരേതരായ യോഹന്നാന്റെയും, തങ്കമ്മയുടെയും മൂത്ത മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? സുവിശേഷ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
എന്റെ മാതാപിതാക്കളും, സഹോദരങ്ങളും രക്ഷയുടെ സന്തോഷത്തിലേക്ക് വന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
? ഐപിസി യിൽ വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ
കോർബ എന്ന സ്ഥലം സഭയുടെ ശുശ്രുഷകനായി പാ. കെ. ഇ. എബ്രഹാം എന്നെ ആദ്യമായി പ്രാർത്ഥിച്ചു അയച്ചു. അതിന് ശേഷം എന്റെ ശാരീരിക ബലഹീനത കാരണം, കഴിഞ്ഞ മാർച്ച് 20 ന് എല്ലാ സ്ഥാനങ്ങളും ഞാൻ ഐപിസി ക്ക് കൈമാറുവാൻ ഇടയായി. അതിന് ശേഷം ഐപിസി മധ്യപ്രദേശ് സൗത്ത് ഡിസ്ട്രിക്ട് സെക്രട്ടറിയായും, 1990 മുതൽ ഐപിസി വെസ്റ്റ് സെൻട്രൽ റീജിയന്റെ ചുമതലയും, തുടർന്ന് ഹരിയാന സ്റ്റേറ്റ് പ്രെസിഡന്റ് എന്നീ നിലകളിൽ ആയിരിക്കുവാനും ദൈവം അവസരം നൽകി. 2017 മാർച്ച് 20 ന് ഞാൻ എല്ലാ ചുമതലകളും ഒഴിഞ്ഞു ശാരീരിക ബലഹീനതകളിൽ നിമിത്തം ഇപ്പോൾ വിശ്രമിക്കുകയാണ്. ഇപ്പോൾ ഹരിയാന സ്റ്റേറ്റിൽ 160 ഓളം ശുശ്രുഷകന്മാരും, 200 ലധികം സഭകളും ഉണ്ട്.
? സുവിശേഷീകരണത്തിന് താങ്കൾ കാണുന്ന വെല്ലുവിളികൾ
പെന്തക്കോസ്തു സഭകളുടെ മദ്ധ്യത്തിൽ ഉണ്ടാകേണ്ട സ്നേഹവും കരുതലും ഇന്നില്ലാത്തതാണ് സുവിശേഷീകരണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. പുറത്തു നിന്നുള്ള ഏതു വെല്ലുവിളിയിൽ നിന്നും ദൈവം കാത്തുകൊള്ളും. അകത്തു നാം ഒരുക്കപ്പേടുകയാന്നെങ്കിൽ ബാക്കി എല്ലാ കാര്യങ്ങളും ദൈവം നോക്കി കൊള്ളും.
? ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന വ്യക്തികൾ
ആദ്യമായി പാ. ജി. ബേബി (അറുനൂറ്റിമംഗലം), തുടർന്ന് പാ. ടി. കെ. ഫിലിപ്പ് (വെണ്മണി) പിന്നീട് പാ. കെ. ഇ. എബ്രഹാം എന്നിവരെ മറക്കുവാൻ സാധിക്കുകയില്ല.
? ഗ്രന്ഥകാരൻ എന്ന നിലയിൽ
‘മശിഹായുടെ മടങ്ങി വരവും ലോകസംഭവങ്ങളും’, ‘സത്യവേദോപദേശങ്ങൾ’, ‘മൂന്നാം ലോക മഹായുദ്ധം’, ‘അന്ത്യകാല സംഭവങ്ങൾ’ തുടങ്ങി മലയാളത്തിലും ഇംഗ്ളീഷിലുമായി 45 ഓളം പുസ്തകങ്ങൾ രചിക്കുവാൻ ദൈവം കൃപ നൽകി. ഇപ്പോൾ ചില പുസ്തകങ്ങൾ ഹിന്ദിയിലേക്ക് തർജ്ജിമ ചെയ്തുകൊണ്ടിരിക്കുന്നു.
? പുതു തലമുറയോടുള്ള ഉപദേശം
പ്രഥമമായി സുവിശേഷീകരണം, വിശുദ്ധിയുള്ള ജീവിതം, ഇതായിരിക്കണം ഏതു മനുഷ്യന്റെയും ജീവിത ലക്‌ഷ്യം.
ശാരീരിക ബലഹീനതകളുടെ മദ്ധ്യത്തിലും ദൈവം പ്രിയ കർത്തൃദാസനെ അന്ത്യകാല ശുശ്രുഷയ്ക്കായി അധികമായി ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.