‘സഫലമീ യാത്ര…’ – (24)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ക്രിസ്തുവിന് അനുകാരികൾ
ഇംഗ്ലീഷ് സാഹിത്യത്തിലെ ഹാസ്യ സാമ്രാട്ടായിരുന്ന മാർക്ക് ട്വയിൻ കടുത്ത ക്രിസ്തീയ വിരോധിയായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യയും, മാതാവും, വിശ്വസ്തരായിരുന്ന ക്രിസ്തു ഭക്തരായിരുന്നു. അവരുടെ വിശ്വാസത്തെയും, ഭക്തിയെയും, അദ്ദേഹം ശ്ലാഹിച്ചിരുന്നു. പക്ഷെ തന്റെ കാലഘട്ടത്തിലെ സഭാ നേതാക്കളുടെ ജീവിത ശൈലി മാർക്കിനെ ദൈവനിഷേധിയും, കടുത്ത സഭാ വിരോധിയും ആക്കി മാറ്റി.
അടിമ വേല നിലനിന്നിരുന്ന ആ കാലത്തു അടിമകളെ ഭവനത്തിൽ ജോലിക്കായി നിർത്തിയിരുന്ന സഭ ശുശ്രുഷകന്മാരും, മൂപ്പന്മാരും അന്നുണ്ടായിരുന്നു. കരുണയുടെ കണിക പോലും ഇല്ലാതെ അടിമകളെ ഉപദ്രവിക്കുകയും, അടിമ വേല അവർ ചെയ്യിക്കുകയും ചെയ്തിരുന്നു. അടിമ വേലയെ പിന്തുണച്ചു വേദപുസ്തകത്തെ കൊട്ടികളകയും ഇവർ ചെയ്തിരുന്നു. ഈ ചെയ്തികൾ മാർക്കിനെ ഒരു സഭാ വിരോധിയും, ക്രിസ്തു നിഷേധിയും ഒക്കെ ആക്കി മാറ്റി.
നേതൃത്വം ഒരു നിയോഗമാണ്. കടമകളും അതോടൊപ്പം ഉണ്ട് എന്ന് വിസ്മരിക്കരുത്. പ്രമാണങ്ങൾ പറകയും, പഠിപ്പിക്കുകയും, അവ പാലിക്കാതെയുള്ള ഇരട്ട ജീവിതം കേവലം അഭിനയം മാത്രമാണ്. അവ ജനത്തെ ക്രിസ്തുവിങ്കലേക്കു അടിപ്പിക്കുന്നതിനു പകരം അകറ്റുകയത്രേ ചെയുന്നത്.
ക്രിസ്തീയ ജീവിതത്തിൽ, ഭവനം, നേതൃത്വം, ഔദ്യോഗിക രംഗമെല്ലാം ക്രിസ്തീയ സാക്ഷയത്താൽ നിറയേണ്ടതാണ്. “ഞാൻ ക്രിസ്തുവിന് അനുകരിയായിരിക്കുന്നത് പോലെ, സകലത്തിലും എന്നെ അനുകരിപ്പിൻ”, എന്ന് പൗലോസിനെ പോലെ പറയുവാൻ തരത്തിൽ ജീവിതം ശിക്ഷണബോധത്തോടെ ക്രിസ്തു ശിഷ്യന്മാർ നയിക്കണം. അപ്പോൾ ക്രിസ്തുവിലേക്കു അനേകർ ആനയിക്കപെടും.