‘സഫലമീ യാത്ര…’ – (36)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
മൃദുസ്വരം
അമേരിക്കൻ നേവിയുമായി ചേർന്ന് ഒരു വലിയ സർവകലാശാല ‘പ്രതികരണങ്ങളെ’ കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി. പട്ടാളക്കാർക്ക് മേധാവി സൈനീക നിർദേശങ്ങൾ നൽകുമ്പോൾ, മേധാവിയുടെ സ്വരം അവരിൽ എന്ത് പ്രതികരണം ഉണ്ടാക്കും എന്ന ഗവേഷണം അതിലെ പ്രധാന ഭാഗം ആയിരുന്നു. അതിലെ ഒരു ഫലം ഇപ്രകാരമായിരുന്നു. ഒരു വ്യക്തിയെ പേര് ചൊല്ലി അഭിവാദ്യം ചെയുന്നത് തന്നെ, ആ വ്യക്തിയുടെ പ്രതികരണത്തിൽ പ്രതിഫലിക്കും എന്നതാണ്.
ഉദാഹരണമായി മൃദുസ്വരത്തിൽ സംസാരിക്കുമ്പോൾ മിക്കപ്പോഴും ലഭിക്കുന്ന പ്രതികരണങ്ങളും മൃദുസ്വരത്തിലായിരിക്കും. ശബ്ദം ഉയരുന്ന മുറയ്ക്ക് പ്രതികരണങ്ങളും ഉയർന്നെന്നിരിക്കാം. മുഖാമുഖമോ, സെൽഫോണുകളിലൂടെഎല്ലാം വരുന്ന പരസ്പര വാക്കുകൾ സമാനമായിരിക്കും.
വചനം പറയുന്നു, ‘മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കും, കഠിന വാക്കോ ക്രോധത്തെ ജ്വലിപ്പിക്കുന്നു’. (സദൃ:15:1) എന്ത് പറയുന്നു, എങ്ങനെ പറയുന്നു എന്ന ശബ്ദങ്ങളിൽ മാത്രമല്ല, സംഘർഷമോ, സമാധാനമോ എന്താണ് ഉളവാക്കുന്നത് എന്നതും പ്രസക്തമാണ്. വചനത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞാൽ, വിവേക പൂർവം വാക്കുകൾ ഉപയോഗിക്കുവാൻ കഴിഞ്ഞാൽ, ഒരുപാട് വഴക്കുകളും, അശാന്തിയും ഒഴിവാക്കുവാൻ കഴിയും.
ഏറ്റവും അടുത്ത വേളയിൽ നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകളിലും, സ്വരത്തിലും ശലോമോൻ എഴുതിയ ജ്ഞാനവാക്കുകൾ സ്വാധീനിക്കുമാറാകട്ടെ. അത് ഒരുപ്പാട് സംഘർഷങ്ങൾ ഒഴിവാക്കും. സമാധാനം വഴി തുറക്കും. ബന്ധങ്ങൾ ഊർജ്ജസ്വലമാകും.
ശാന്തവും, മൃദുവുമായ മറുപടി കോപത്തിന് ഔഷധമാണ്.