‘സഫലമീ യാത്ര…’ – (55)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഇത് വ്യക്തിഗതം
സർവ്വേകളുടെയും അഭിപ്രായ വോട്ടെടുപ്പുകളുടെയും കാലമാണ് നമ്മുടെ ഈ കാലം. ആൾക്കൂട്ടത്തിന്റെ ആരവം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പലതും ഒരുപക്ഷെ നല്ലതുമാകാം.
വ്യത്യസ്ത ഉപയോഗ വസ്തുക്കളെ കുറിച്ച് ഉപയോക്താക്കളുടെ അഭിപ്രായം, നല്ല വസ്തുക്കൾ വാങ്ങുന്നതിൽ നമ്മെ സഹായിച്ചേക്കാം. സർക്കാരുകൾക്ക് തങ്ങളുടെ നയപരിപാടികളെ കുറിചുള്ള അഭിപ്രായങ്ങൾ ലഭിച്ചേക്കാം. വ്യത്യസ്ത പടികളിൽ, തീരുമാനങ്ങളിലേക്ക് നയിക്കുവാനുള്ള പല ഘടകങ്ങളും ഇവയിലൂടെ നമ്മെ സഹായിച്ചേക്കാം.
എന്നാൽ മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, വിലയേറിയതുമായ തീരുമാനം നിത്യതയും, യേശുക്രിസ്തുവുമായും ബന്ധപ്പെട്ടതാണ്. അതിന് ഒരു സർവ്വേയും ജനാഭിപ്രായങ്ങളും സ്വാധീന ഘടകങ്ങളല്ല. അത് തികച്ചും വ്യക്തിപരമാണ്. നാമും യേശുവും മാത്രമാണ് ആ തീരുമാനത്തിന് മുന്നിൽ.
മത്തായി 16 ൽ യേശു ശിഷ്യരുമായി ഫിലിപ്യരുടെ കൈസര്യയിലെത്തി. ജനങ്ങൾ യേശുവിനെ കുറിച്ച് പറയുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ യേശു പറയുന്നു. ഒന്നും പൂർണ്ണ സത്യങ്ങളല്ല. സത്യത്തിന്റെ ചില അംശങ്ങൾ അതിൽ കണ്ടേക്കാമെങ്കിലും. അത് കൊണ്ട് കർത്താവിന് അറിയേണ്ടത് ശിഷ്യന്മാർ എന്ത് പറയുന്നു എന്നുള്ളതാണ്.
നിത്യതയും യേശുവുമായി ബന്ധപ്പെട്ട നിർണ്ണയങ്ങളും തികച്ചും വ്യക്തിപരമാണ്. ലോകം, ജഡം, പിശാച്, പാരമ്പര്യം, ബന്ധങ്ങൾ, ഇവയ്‌ക്കെല്ലാം അതീതമാണ് ആ തീരുമാനങ്ങൾ. തിരുവെഴുത്തുകൾ മാത്രമാണ് അതിന് അടിത്തറ; പരിശുദ്ധാത്മാവാണ് വഴി നടത്തേണ്ടത്.
അതിന് പകരം മറ്റൊന്നുമില്ല.