‘സഫലമീ യാത്ര…’ – (66)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കരുത്തിന്റെ നാൾ വഴി
വജ്രങ്ങൾ മനോഹരവും വിലയേറിയതുമാണ്. പക്ഷെ അവയുടെ തുടക്കം സാധാരണ കാർബണിൽ നിന്നാണ്. ഇരുണ്ടതും, കറുത്തതും, കത്തിയമരുന്നതും. വർഷങ്ങളുടെ കടന്ന് പോക്കിൽ കടുത്ത ചൂടും, പുറമെയുള്ള സമ്മർദങ്ങളും കരിക്കട്ടയെ മനോഹരമായ വജ്രമാക്കി രൂപാന്തരപ്പെടുത്തിയെടുക്കുന്നു.
ആത്മീയ ബലം പ്രാപിക്കുന്നതിനുള്ള ദൈവത്തിന്റെ നാൾ വഴികളുടെ മനോഹര പ്രതിരൂപമായി കാണുക. കറകളും, മാലിന്യങ്ങളും, നിറഞ്ഞ നമ്മെ, ദൈവത്തിന്റെ പദ്ധതികളിലൂടെ അവിടുത്തെ ബലം പകരുന്നതിലൂടെ മനോഹരവും ബലവത്തുമായ രത്നങ്ങളായി മാറ്റുവാൻ കഴിയും.
ബലഹീനതകളിൽ തികഞ്ഞു വരുന്നതാണ്, ദൈവത്തിന്റെ കൃപയിൽ വ്യാപരിക്കുന്ന ദൈവശക്തി. നാമാരും പ്രിയപെടുന്നതല്ല ബലഹീനത. ഏതു വിധത്തിൽ ഉള്ളതാണെങ്കിലും, ശരീര ബലഹീനതയുടെ പിന്നാലെ, മനസ്സിന്റെ ബലം കുറയുന്ന അവസ്ഥകൾ നമ്മെ ബലഹീനർ ആക്കും.
താൽക്കാലികം എന്ന് തോന്നുന്ന ഒരു വ്യാജ സുരക്ഷിത ബോധം സങ്കൽപം പോലെ ചുറ്റും കാണാം. അധികം വൈകാതെ ശരീരം,മനസ്സ്, ബന്ധങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ഒക്കെ പിന്നാലെ വന്നേക്കാം. പക്ഷെ, ദൈവത്തിലുള്ള സമ്പൂർണ്ണ ആശ്രയത്തിലേക്കും, കൃപയുടെ ആധ്യക്കത്തിലേക്കും, നമ്മെ വഴി നടത്തണം. അത് കഴിഞ്ഞു പുറത്തു വരുമ്പോൾ, തിളക്കത്തോടെയാകാം പുറത്തു വരുന്നത്.
തീച്ചൂളകൾ ചാരമാക്കുവാനല്ല, തിളങ്ങുന്ന രത്നമാക്കി മാറ്റുവാനാണ്. സ്വന്ത ബലത്തിലല്ല, ഉയരത്തിലെ ബലത്തിലാണ് നാം ആശ്രയിക്കേണ്ടത്. കഷ്ടത തേജസ്സിന്റെ തിളക്കത്തിലേക്കുള്ള ചവിട്ട് പടികളാണ്.