‘സഫലമീ യാത്ര …’ – (83)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
എന്റെ കൈ വിടുകയില്ല
നമ്മുടെ സമയക്രമങ്ങളിൽ നമുക്ക് അർഹം ആയതിനെ പോലും കൈക്കലാക്കുവാൻ ശ്രമിക്കുന്നതിനേക്കാൾ ദൈവത്തിന്റെ തക്കതായ സമയത്തിനായി കാത്തിരിക്കുമ്പോഴാണ് ഏറ്റവും കൃത്യമായ യേശുവിൻ കരഗതമാകുന്നത്. ശൗലിന്റെ അകാരണമായ കോപം ഭയന്ന്, പ്രാണഭീതിയോടെ ഗുഹകളിലും, ഒളിത്താവളങ്ങളിലുമായി വസിക്കുന്ന കാലയളവിലാണ് ആ സുവർണ്ണാവസരം കൈപിടിയിലാകുന്നത്. തനിക്ക് പൂർണ്ണമായും അവകാശപ്പെട്ട അഭിഷേകതൈലത്തേക്കാൾ ഉറപ്പായതുമായ രാജാധികാരം കൈക്കലാക്കുവാൻ ഏറ്റവും പറ്റിയ അവസരം എന്നാണ് തനിക്ക് ചുറ്റുമുള്ളവർ പ്രചോദിപ്പിച്ചത്. “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിക്കും. നിനക്ക് ബോധിച്ചത് പോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോടും അരുളിച്ചെയ്ത ദിവസം ഇതാ”, ഇതായിരുന്നു അവരുടെ വാക്കുകൾ (1 സമു : 24:4)
ദാവീദിന്റെ പ്രതികരണം : യഹോവയുടെ അഭിഷക്തനായ എന്റെ യജമാനന്റെ നേരെ കൈയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷക്തനല്ലോ എന്ന് പറഞ്ഞു. 1 സമു :24:6 യിസ്രായേലിന്റെ പ്രഭുവായി യഹോവ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ദാവീദിന് വ്യക്തമായിരുന്നു. പക്ഷെ, അഭിഷക്തന്റെ ചോര കരങ്ങളിൽ വീഴുന്നത് നീതിയുടെ വഴി അല്ലെന്ന് ദാവീദിന് ബോധ്യമായിരുന്നു. ദൈവത്തിന്റെ സമയക്രമം വരെ കാത്തിരിക്കുവാൻ ദാവീദ് ഒരുക്കമായിരുന്നു.
കൃത്യമായും എന്നെ കുറിച്ച് ഒരു പദ്ധതി എന്റെ കർത്താവിനുണ്ട്. എന്നാൽ, അതിനുള്ള മാർഗ്ഗം എന്റെ ഇഷ്ട്ടങ്ങളിലൂടെയാകരുത്. എന്റെ സമയക്രമങ്ങളിലൂടെയാകരുത്. മറിച്ച്, മാർഗ്ഗവും, സമയവും എന്റെ വാഗ്ദത്തങ്ങളുടെ ഉടയവന്റെ ഇഷ്ട്ടങ്ങളിലൂടെയാകണം. അതാണ് നീതിയുടെ മാർഗം.
ദൈവത്തിന്റെ സമയം തക്ക സമയം; അതിനായി കാത്തിരിക്കുക – അതാണ് ദൈവീക സമാപ്തി.