‘സഫലമീ യാത്ര …’ – (84)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
‘ആകാശ വജ്രം പോലെ’
‘Like a diamond in the sky’ ഇന്നും നാം ഓർക്കുന്ന നഴ്സറി പാട്ട്. വാന ശാസ്ത്രജ്ഞൻ കാലപ്പഴക്കത്തിൽ ചുരുങ്ങിപ്പോയ ഒരു നക്ഷത്രം കണ്ടെത്തിയിട്ടുണ്ട്. വാന ഗോളങ്ങളിലെ പല സമ്മർദ്ദങ്ങൾ നിമിത്തം ചെറുതായ ഒരു നക്ഷത്രം. പക്ഷെ, അങ്ങ് വലിപ്പമുള്ള ഒരു വജ്രമായി അവർ കണ്ടെത്തുന്നു.
‘കുള്ളിനൻ ഡയമണ്ട്’, എന്ന വജ്രമാണ് ഭൂമിയിൽ കണ്ടെടുത്തതിൽ ഏറ്റവും വലിയതായി കണക്കാക്കുന്നത്. ഏകദേശം മൂവായിരത്തിലേറെ കാരറ്റ്. ആകാശത്തിലെ വജ്രത്തിന് കണക്കായിരിക്കുന്നതോ, പത്തു ദശ ലക്ഷം ഗുണം ട്രില്യൺ ഗുണം ട്രില്യൺ കാരറ്റുകൾ. കംപ്യൂട്ടറുകൾ മാത്രം കണ്ടെത്താവുന്ന അക്കങ്ങളുടെ പെരുപ്പം.
വജ്രങ്ങളുടെ അപൂർവതയും, സൗന്ദര്യവും, കാലപ്പഴക്കവും എല്ലാം വില വർദ്ധിപ്പിക്കുന്നതാണ്. “Diamonds are for ever”, എന്നാണ് നാം കേൾക്കുന്നത്. എന്നാൽ സ്വർഗീയ ദൃഷ്ടിയിൽ വജ്രത്തേക്കാളും, പൊന്നിലും, തങ്കത്തിലും വിലയേറിയത് ഒന്നുണ്ട്.
“നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ മർത്യനെ ഓർക്കേണ്ടതിന് അവൻ എന്ത് ? ദാവീദ് എട്ടാം സങ്കീർത്തനത്തിൽ കുറിക്കുന്നു. പ്രവഞ്ചത്തിന് നാഥനായവൻ മനുഷ്യനെ ഓർത്തത്തിന്റെ, വില നൽകിയതിന് തെളിവ് കാൽവറിയാണ്. അവിടെ ഒഴുകിയ രക്തമാണ്. സ്വർഗ്ഗത്തിന്റെ രാജകുമാരനെ ഈ പാഴ് ലോകത്തിലേക്ക് അയയ്ച്ചു, വിലയേറിയ രക്തം എന്ന വില നൽകിയതാണ് മനുഷ്യന് നൽകിയ വില. (1 പത്രോസ് : 1:18,19) വീണ്ടെടുപ്പ് വിലയേറിയതാകാൻ ഹേതു വീണ്ടെടുപ്പുകാരൻ ആരെന്നും, അവൻ നൽകിയ വിലയെന്തെന്നും ധ്യാനിക്കുമ്പോഴാണ് ആരാധന ഉയരുന്നത്. മനുഷ്യന് ദൈവം നൽകിയ വില അറിയുന്ന ഒരുവനും, കൂട്ട് സഹോദരനെ വിലയിടിച്ചു കാണുകയില്ല. അവൻ നശിച്ചു പോകരുത്. അവനായി കരയുക, കരുതുക, കരം പിടിക്കുക. അവൻ വിലയേറിയതാണ്.