‘സഫലമീ യാത്ര …’ – (89)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ജീവിക്കുന്നത് ക്രിസ്തു
കാലാന്തരമായി, പൗലോസ് അപ്പോസ്തോലന്റെ രക്തസാക്ഷി മരണം നടന്നത് AD 67 ൽ ആകുന്നു എന്ന് സഭ കരുതുന്നു. റോം നഗരത്തിന് പുറത്തുള്ള പെട്രായിൽ ശിരച്ഛേദം ചെയ്യപ്പെട്ടായിരുന്നു ആ വിശുദ്ധന്റെ മഹത്വ പ്രവേശനം.
2009 ൽ അപ്പോസ്തോലന്റെ അവശിഷ്ടങ്ങൾ എന്ന് കരുതപ്പെടുന്ന അസ്ഥികളുടെ മേൽ ശാസ്ത്രജ്ഞന്മാർ കാർബൺ പരിശോധനകൾ നടത്തി. ഏറെ കുറെ, ആദ്യ നൂറ്റാണ്ടിൽ തന്നെ എന്ന്, അസ്ഥികളുടെ പഴക്കത്തിന്റെ ഉറപ്പിലൂടെ സഭയുടെ വിശ്വാസം തെറ്റല്ല എന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടു. ശവശേഷിപ്പുകൾ സംബന്ധിച്ച്, എന്ന്, എവിടെ ആരുടെ ഇത്യാദി ചോദ്യങ്ങൾ, എപ്പോഴും അവശേഷിക്കുന്നു എന്നതും ഒരു യാഥാർഥ്യമാണ്.
പൗലോസിന്റെ അസ്ഥികൾ എവിടെയോ എന്നതിനേക്കാൾ, തന്റെ ഹൃദയം എവിടെ എന്ന് കൃത്യമായും, വ്യക്തമായും തന്റെ സഭയ്ക്ക് നൽകുന്ന എഴുത്തുകളിലൂടെ നമുക്ക് അറിയുവാൻ കഴിയും. പ്രത്യേകിച്ചും ഫിലിപ്പ്യ സഭയ്ക്കും വിശാലമായ സഭയ്ക്കും താൻ എഴുതിയ ലേഖനം തന്റെ വാഞ്ചയും, ഹൃദയവും നാമറിയുന്നു.
“അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചു പോകാതെ പൂർണ്ണ ധൈര്യം പൂണ്ട് ക്രിസ്തു എന്റെ ശരീരത്തിൽ ജീവനാൽ ആകട്ടെ, മരണത്താൽ ആകട്ടെ എപ്പോഴും എന്ന പോലെ ഇപ്പോഴും മഹിമപ്പെടുകയുള്ളൂ എന്ന് പ്രാർത്ഥിക്കുകയും, പ്രത്യാശിക്കുകയും ചെയ്യുന്നു. എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും ആകുന്നു” ഫിലി : 1:20,21
ഈ ഹൃദയം നമ്മിലും പ്രതിഫലിക്കണം. ഓരോ നിനവിലും, മനവിലും ആ ബന്ധത്തിന്റെ തീക്ഷണത നമ്മിൽ മറുകരയിലേക്ക് മാറ്റപ്പെട്ടാലും, ആ ഹൃദയ തീക്ഷണത ഈ മണ്ണിൽ നാം വിട്ടിട്ട് പോകുന്ന പൈതൃകമാകട്ടെ. നമ്മുടെ ജീവിതം ആ ബന്ധത്തിന്റെ ലേഖനങ്ങളാകട്ടെ.