2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും ശുശ്രുഷകന്മാരും)
പാ. ജി. ജെ. അലക്സാണ്ടർ
(പ്രസിഡന്റ്, PMG ചർച്ച്, കേരള സ്റ്റേറ്റ്)
ദൈവം തന്റെ സഭയുടെ ആത്മീക വർദ്ധനയ്ക്കും, അവർ വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതായ പ്രായത്തിന്റെ അളവും പ്രാപിക്കുവാൻ ശുശ്രുഷകന്മാരെ നൽകി. (എഫേ : 4:11-13) അവർ പ്രധാനമായും അപ്പോസ്തോലന്മാർ, പ്രവാചകന്മാർ, സുവിശേഷകന്മാർ, ഇടയന്മാർ, ഉപദേഷ്ടകന്മാരുമാണ്. ഇവർക്കെല്ലാം ശുശ്രുഷയും കൃപയും നൽകിയത് ദൈവമാണ്. എന്നാൽ ദൈവം വിളിക്കുന്നവരല്ലാതെ ആരും ആ സ്ഥാനം സ്വതവേ എടുക്കുന്നില്ല. (എബ്രാ : 5:4) ഇത് മാറ്റുവാൻ കഴിയാത്ത ഒരു പ്രമാണമാണ്. എന്നാൽ ഇന്നത്തെ വളരെ ദുഖകരമായ അവസ്ഥ അനേക ശുശ്രുഷകന്മാരും വിളിയെ ത്യജിച്ച്, ഒരു ഉപജീവനമായി ശുശ്രുഷയെ കാണുന്നു എന്നതാണ്.
ഒരു ശുശ്രുഷകന് ഒന്നാമതായി ഉണ്ടാകേണ്ട ബോധ്യം ദൈവം തന്നെ വിളിച്ചു എന്നതാണ്. അങ്ങനെയാണെങ്കിൽ വിളിച്ച ദൈവത്തിന് കണക്ക് കൊടുക്കേണ്ടതാണ്. കൂടാതെ, ഏത് സാഹചര്യത്തിലും, പ്രതികൂലങ്ങളിലും അവനിൽ പൂർണ്ണമായി ആശ്രയിക്കുവാനും, ആവശ്യമായ കൃപകളും, ശക്തിയും തരുമെന്ന് വിശ്വസിക്കുക. എങ്ങനെ ശുശ്രുഷിക്കണം എന്ന് 1 തെസ്സ :2:7,8 ൽ “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റും പോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആദ്രതയുള്ളവരായിരുന്നു …. ഞങ്ങളും പ്രാണനും കൂടെ വച്ച് തരുവാൻ ഒരുക്കമായിരുന്നു” ആ മനോഭാവം ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു. കർത്താവിന്റെ മടങ്ങി വരവിൽ അങ്ങനെയുള്ളവർ ലജ്ജിപ്പാൻ ഇടയാകും.
ഒരു ക്രിസ്തീയ ശുശ്രുഷകൻ ആത്മീക അധികാരം പ്രാപിച്ചവനായിരിക്കണം. യേശുവിന്റെ ഉപദേശത്തിൽ പുരുഷാരം ആശ്ചര്യപ്പെട്ടു, എന്ത് കൊണ്ടെന്നാൽ പരീശന്മാരുടെ ഉപദേശത്തേക്കാൾ അധികാരമുള്ളതായിരുന്നു (മത്തായി : 7:29) യേശു തന്റെ ശിഷ്യരോട് പറഞ്ഞ യോഹ : 15:26,27 ൽ “പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ അവരോട് കൂടെ സാക്ഷ്യം പറയും”. അതായത് അവർ എവിടെ പ്രസംഗിക്കുമോ പരിശുദ്ധാത്മാവ് അവർ പറയുന്ന കാര്യങ്ങളെ പിന്താങ്ങും. അവൻ ഹൃദയങ്ങളെ ഒരുക്കി കേൾക്കുന്നവരിൽ മാനസാന്തരം വരുത്തും. അതാണ് അധികാരത്തിന്റെ ശുശ്രുഷ. ദൈവരാജ്യത്തിന്റെ കെട്ട് പണിക്ക് പണം ആവശ്യമാണ്. എന്നാൽ സാമ്പത്തിക ശക്തിയിൽ ആശ്രയിച്ച് ക്രിസ്തീയ വേല ചെയ്താൽ അത് ആത്മീക വേലയല്ല. ഇന്ന് ദൈവവേല വേണ്ടത് പോലെ പ്രയോജനപ്പെടാത്തത് ആത്മീക അധികാരം നഷ്ട്ടപെട്ട ഒരു കൂട്ടർ പണസമ്പാദനം തിരഞ്ഞെടുത്തിരിക്കുന്നു. ഇന്ന് ദൈവസഭയ്ക്ക് ആവശ്യം ക്രിസ്തീയ ശുശ്രുഷകരിലൂടെ ആത്മീക അധികാരത്തോടെയുള്ള വചന പ്രസംഗവും തന്മൂലമുള്ള ദൈവ പ്രവർത്തിയുമാണ്.
ശുശ്രുഷകന്മാർക്ക് ഉണ്ടായിരിക്കേണ്ട അടുത്ത സ്വഭാവ വിശേഷം ദൈവത്തെ വ്യക്തിപരമായി അറിയുന്നതാണ്. ദാനി : 11:32 ൽ ദൈവത്തെ അറിയുന്ന ജനം ഉറച്ചു നിന്നു വീര്യം പ്രവർത്തിക്കുന്നു. അപ്പോസ്തലനായ പത്രോസ് പറയുന്ന പ്രകാരം, “ക്രിസ്തുവിന്റെ കഷ്ട്ടാനുഭവത്തിന് സാക്ഷിയും വെളിപെടുവാനുള്ള തേജസ്സിന് കൂട്ടാളിയുമായ ഞാൻ” (1 പത്രോസ് :5:1), എന്ന വ്യക്തിപരമായ അനുഭവവും അറിവും വെളിപ്പെടുത്തുന്നു. ദൈവത്തെ അടുത്ത് അറിയുന്നവർ എപ്പോഴും സംസാരിക്കും; കേൾക്കുന്നവർക്ക് ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും. ഇങ്ങനെയുള്ളവർ മനുഷ്യരെക്കാളും ദൈവത്തെ ഭയപ്പെടുകയും പാപത്തെയും ലോകമയത്തേയും അശുദ്ധിയേയും വിട്ട് ഓടുവാനിടയാകും. പൗലോസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഫിലി : 3:10 ൽ യേശുവിനെ അറിയുക എന്നാണ്. 33 വർഷം യേശുവിനെ അറിഞ്ഞ ശേഷമാണ് ഈ ആഗ്രഹം താൻ പ്രകടിപ്പിക്കുന്നത്.
ഒരു ആത്മീയ ശുശ്രുഷകൻ അടുത്തതായി താഴ്മയുള്ളവനായിരിക്കണം. ദൈവം നിഗളികളോട് എതിർത്ത് നിൽക്കുകയും താഴ്മയുള്ളവന് കൃപ നല്കുകയും ചെയ്യും. അത് കൊണ്ട് തക്ക സമയത്ത് ഉയർത്തേണ്ടതിന് ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിപ്പിൻ. 1 പത്രോസ് : 5:5-6. ഇന്ന് ആത്മീകഗോളം അഭിമുഖീകരിക്കുന്ന ഒരു സാഹചര്യം തങ്ങളെ തന്നെ ഉയർത്തുകയും നിഗളവും ധാർഷ്ട്ട്യത്തോടെ പെരുമാറുന്ന വേലക്കാരെകൊണ്ട് നിറഞ്ഞിരിക്കുന്നു എന്നതുമാണ്.
ദൈവകരങ്ങളിൽ താണിരിക്കുക എന്നത് മൂലം അർത്ഥമാക്കുന്നത് ദൈവം നമ്മുടെ ജീവിതത്തിൽ നല്കുന്ന എല്ലാ സാഹചര്യത്തിലും സന്തോഷത്തോട് ആയിരിക്കുക എന്നതാണ്. ചില സാഹചര്യങ്ങൾ ചെറുതാക്കും. അപ്പോൾ ദൈവം നമ്മിൽ വലിയവനാകും. നാം താഴുമ്പോൾ നമ്മുടെ കുറവുകൾ ഏറ്റു പറയുകയും പശ്ചാത്തപിക്കുകയും ചെയ്യുമ്പോൾ നാം കുറയുകയും ക്രിസ്തു നമ്മിൽ വളരുകയും ചെയ്യും.
യേശുവിന്റെ ആ മാതൃക ഏറ്റെടുക്കാം. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവീൻ (മത്തായി : 11:29)
ഈ സ്വഭാവവിശേഷതകൾ ക്രിസ്തീയ ശുശ്രുഷകന്മാർ ഏറ്റെടുക്കുമെങ്കിൽ, കർത്താവിന്റെ വരവ് ആസന്നമായ ഈ കാലയളവിൽ. ദൈവത്താൽ ഉയർത്തപ്പെട്ടവരായി ദൈവസഭയുടെ അഭിവൃദ്ധിയ്ക്കായി ശക്തമായി ഉപയോഗപ്പെടുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ മുൻപിൽ വേല വിശാലമാണ്, എന്നാൽ വിളിയെക്കുറിച്ചു ഉറപ്പുള്ളവരും, കർത്താവിൽ നിന്നും അധികാരം പ്രാപിച്ചു, ദൈവത്തെ വ്യക്തിപരമായി അറിഞ്ഞവരുമായി താഴ്മയും, സൗമ്യതയും ഉള്ളവരായിരുന്നു എങ്കിൽ തക്ക സമയത്ത് ഉയർത്തി അനേകരെ കർത്താവിങ്കലേക്ക് നയിക്കുവാനും ദൈവസഭയെ പരിജ്ഞാനത്തിലും, വിശുദ്ധിയിലും, വിശ്വാസത്തിലും, തികവുള്ളവരാക്കുവാനും 2020 ൽ ഇടയാകട്ടെ.
ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.