മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (111)
പാ. വീയപുരം ജോർജ്കുട്ടി
8) ഉദ്ദേശിക്കുന്ന സ്ഥലത്ത് നൊടിയിടയിൽ എത്തുവാൻ കഴിയും
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം മഗ്ദലക്കാരത്തി മാറിയ കല്ലറയ്ക്കൽ ചെന്ന വിവരം യോഹന്നാൻ രേഖപ്പെടുത്തുമ്പോൾ (യോഹ : 20:11-17) കർത്താവ് അവൾക്ക് പ്രത്യക്ഷനായപ്പോൾ തോട്ടക്കാരൻ എന്ന് തെറ്റുദ്ധരിക്കയും ‘യജമാനനെ, നീ അവനെ എവിടെ വച്ച് എന്ന് പറഞ്ഞു തരിക, ഞാൻ അവനെ എടുത്തു കൊണ്ട് പൊയ്ക്കൊള്ളാം’ എന്ന് പറയുകയും ചെയ്തു. ഉടനെ യേശു, ‘മറിയേ’, എന്ന് വിളിക്കുകയും തദവസരം അവൾ കർത്താവിനെ തിരിച്ചറിയുകയും ചെയ്തു. യേശു അവളോട്, ‘എന്നെ തൊടരുത് : ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപോയില്ല’ എന്ന് പറഞ്ഞു. എന്നാൽ താൻ ഉയിർത്തെഴുന്നേറ്റ വിവരം തന്റെ സഹോദരന്മാരെ (ശിഷ്യന്മാരെ) അറിയിക്കുവാനും നിർദേശിച്ചു.
ഈ വിവരം മത്തായി എഴുതുമ്പോൾ (മത്തായി :28:8-10), ശിഷ്യന്മാരോട് യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ വിവരം അറിയിക്കുവാൻ പോയ സ്ത്രീകളെ കർത്താവ് എതിരേറ്റു എന്നും ‘നിങ്ങൾക്ക് വന്ദനം’ എന്നും പറഞ്ഞു. ഉടനെ അവർ അടുത്ത് ചെന്ന് അവന്റെ കാൽ പിടിച്ച് അവനെ നമസ്കരിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്, ‘എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപോയില്ല’ എന്ന് പറഞ്ഞ സംഭവത്തിനും, പിന്നീട് അവർ അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു എന്ന സംഭവത്തിനും ഇടയിൽ യേശുക്രിസ്തുവും തന്നോട് കൂടെ അധോലോകപറുദീസയിൽ ഉണ്ടായിരുന്ന വിശുദ്ധന്മാരുടെ ആത്മാക്കളും ദൈവവാസ്ഥലമായ സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ എത്തിച്ചേരുകയും, വിശുദ്ധന്മാരുടെ ആത്മാക്കളെ ദൈവമുൻപാകെ കാഴ്ചവച്ചിട്ട് കർത്താവ് മടങ്ങിവരികയും ചെയ്തു എന്നുവേണം നാം മനസ്സിലാക്കേണ്ടത് (എഫെ:4:8-10)
ആകാശമണ്ഡലത്തിനും നക്ഷത്രമണ്ഡലത്തിനും അപ്പുറം സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ കയറുവാനും ഇറങ്ങുവാനും നിമിഷ നേരങ്ങൾ മാത്രം മതിയായിരുന്നു എങ്കിൽ, രൂപാന്തരശരീരം പ്രാപിക്കുന്ന വിശുദ്ധന്മാർക്കും പ്രകാശവേഗതയേക്കാൾ അധികം വേഗത്തിൽ സഞ്ചരിക്കുവാൻ കഴിയും.
9) ക്രിസ്തുവിനോട്കൂടെ ന്യായവിധി നടത്തത്തക്ക നിലയിലുള്ള ജ്ഞാനം ലഭിക്കും
ലോകത്തിൽ ജഡ്ജിയായിരിക്കണമെങ്കിൽ നിയമത്തിൽ ബിരുദാന്തരബിരുദം നേടിയവർക്കേ പറ്റുകയുള്ളൂ. എന്നാൽ തിരുവചനം പറയുന്നു (ദാനി :7:27) : “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കും” വിശുദ്ധ പൗലോസും ഇത് സംബന്ധിച്ച് പറയുമ്പോൾ (1 കോരി :6:1-3), “വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ ? നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ ?” നാം വിധിക്കുന്ന വിധിയിൽ അപാകതകൾ ഒന്നും സംഭവിക്കാതെ കൃത്യമായി വിധി കല്പിക്കത്തക്ക നിലയിൽ ദൈവീക ജ്ഞാനം കൂടുതലായി രൂപാന്തരശരീരത്തിൽ നമുക്ക് പ്രാപിക്കുവാൻ കഴിയും.