‘സഫലമീ യാത്ര …‘ – (138)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സാധാരണ മാത്രം
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മലായ് ദേശത്തെ വലിയ ഗോത്രങ്ങളിൽ ഒന്നായിരുന്നു ഫുലാനി എന്ന ഗോത്രം. മസാനിയ എന്ന ഗോത്ര ഭാഷയായിരുന്നു അവരുടെ സംസാര ഭാഷ. അവരുടെ ഭാഷയിൽ ലിപികൾ ചെറിയ തോതിലുണ്ടായിരുന്നു. എങ്കിലും, അവരുടെ ഭാഷയിൽ വേദപുസ്തകം ഉണ്ടായിരുന്നില്ല. എന്നാൽ വേദപുസ്തകം ഈ ഗോത്രത്തിന് അവരുടെ ഭാഷയിൽ തർജ്ജിമ ചെയ്തു നൽകുവാൻ സമർപ്പിതരായ ഒരു കുടുംബം ആ ചരിത്രം മാറ്റിയെഴുതി. ദമ്പതികളായ സ്കോട്ടും, മേരിയും അവരായിരുന്നു എ വലിയ ദൗത്യം ഏറ്റെടുത്തത്. ക്രിക്മോർ കുടുംബം എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. 15 വർഷം നീണ്ടുനിന്ന കഠിന പരിശ്രമം ആയിരുന്നു അവർ അതിനായി നൽകിയത്. അവരുടെ ത്യാഗം അതിമഹത്തായിരുന്നു. അവർക്ക് പടിഞ്ഞാറൻ നാട്ടിലെ ഒരു സമ്പന്ന നഗരത്തിലെ വലിയ വീട് വില്കേണ്ടിവന്നു. വലിയ ജോലി അവർ ഉപേക്ഷിച്ചു. വിരൽത്തുമ്പിൽ എല്ലാം ലഭിക്കുമായിരുന്ന ചുറ്റുപാടുകളിൽ നിന്നും, പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ഒരു സംവിധാനമോ, നഗര സംവിധാനങ്ങളോ ഒന്നുമില്ലാത്ത ഇടമായിരുന്നു അവർ വർഷങ്ങൾ പാർത്ത ഗോത്രദേശം. ഗോത്രങ്ങളുടെ ഭക്ഷണരീതികൾ ശീലിക്കുവാൻ ഏറെ ക്ലേശം അനുഭവിക്കേണ്ടി വന്നു. തർജ്ജിമ ചെയ്ത ഭാഗങ്ങളുമായി അവർ ഗോത്രവീടുകൾ കയറിയിറങ്ങി. അവർക്ക് വേദപുസ്തകം മനസ്സിലാകത്തക്ക നിലയിൽ, അവരുടെ ഭാഷ ലളിതമായി ഗ്രഹിച്ചു. ഒടുവിൽ ആ ഗോത്രത്തിന് മുന്നിൽ ദൈവവചനം എത്തി. ആ ഗോത്രം മുഴുവൻ വിശ്വാസത്തിന് അധീനരായി. ‘വൻ ത്യാഗം’ എന്ന് അവരുടെ പ്രവർത്തിയെ വിശേഷിപ്പിക്കുമ്പോൾ, അവർ പറഞ്ഞു – ഇത് സാധാരണ ശുശ്രുഷ മാത്രം. “ഒരു വലിയ കൊള്ള കണ്ടു കിട്ടിയവരെ പോലെ ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നു” സങ്കീ :119:162 പങ്കിടുക; ആനന്ദം ഇരട്ടിയാകും.