‘സഫലമീ യാത്ര …’ – (143)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ജീവിത സാക്ഷ്യം
പട്ടണത്തിലെ വലിയ ഒരു മദ്യശാലയുടെ മുന്നിലൂടെ പടികടന്ന് ഒരു വിശ്വാസി കടന്ന് പോകുകയായിരുന്നു. അകത്തേക്ക് നോക്കിയപ്പോൾ ക്രിസ്തിയാനിയായി അറിയപ്പെടുന്ന ഒരു മാന്യൻ ഉള്ളിലിരുന്ന് മദ്യപിക്കുകയും, ചൂതാടുകയും ചെയ്യുന്നത് കണ്ടു. അപ്പോൾ അയാൾ ഒരു കടലാസ്സിൽ ഒരു കുറിപ്പെഴുതി വാതിൽക്കൽ നിൽക്കുന്ന കാവലാളിന്റെ കയ്യിൽ കൊടുത്തു വിട്ടു.
പിന്മാറ്റക്കാരനായിരുന്ന ആ ക്രിസ്ത്യാനി ആ കുറിപ്പ് വായിച്ചപ്പോൾ ലജ്ജിതനായി തീർന്നു. അതിൽ എഴുതിയിരുന്ന ചുരുക്കം ചില വാക്കുകൾ ആ മനുഷ്യനെ ഇളക്കി മറിച്ചു.
“നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു” അത് മാത്രമായിരുന്നു ആ കൈയെഴുത്ത്. അയാൾ ഉടൻ തന്നെ എഴുന്നേറ്റ് ആ മദ്യശാല വിട്ട് പോയി. കൃത്യമായ ആ പ്രബോധനത്തിൽ കൂടി പരിശുദ്ധാത്മാവ് ആ മനുഷ്യന്റെ ഹൃദയത്തിൽ പാപബോധം ഉളവാക്കി. താൻ ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കുന്നില്ല എന്ന് അയാൾക്ക് ബോദ്ധ്യമായി.
കർത്താവിനെക്കുറിച്ച് ജനങ്ങളോട് പറയുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ അതിനൊപ്പം തന്നെ പ്രാധാന്യം ആണ് ജീവിതം കൊണ്ടുള്ള സാക്ഷ്യം. അത്തരം ഒരു സാക്ഷ്യം സമർത്ഥമായ, യുക്തിഭദ്രതയുള്ള വാദത്തേക്കാൾ പ്രാധാന്യം അർഹിക്കുന്നു. സാക്ഷ്യം കൂടാതെയുള്ള ന്യായവാദം ഏറെ പ്രയോജനം ചെയ്യുകയില്ല. വർത്തമാനകാല ക്രിസ്ത്യാനികളും, സഭകളും ഈ അബദ്ധം കാട്ടുന്നുണ്ട്. അവിശ്വാസികളാൽ നിറഞ്ഞിരിക്കുന്ന ഈ ലോകത്തിൽ യേശുക്രിസ്തുവിന് വേണ്ടി ന്യായവാദം നടത്തുവാൻ പലരുമുണ്ട്. സാക്ഷികളോ !
ജീവിതത്തിന്റെ സാക്ഷ്യം ഒരു ക്രിസ്ത്യാനിയിൽ സുനിശ്ചിതം ഉണ്ടായിരിക്കേണ്ടതാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന് നിങ്ങൾ ഒരു മുതൽ കൂട്ടാകും. വാക്കുകളേക്കാൾ നാം എന്താകുന്നു എന്നതാണ് യഥാർത്ഥ സാക്ഷ്യം.
‘ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിൻ’, ഫിലി : 1:27