‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (73)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പകരുക എന്ന പ്രയോഗം ദൈവത്തിന്റെ സംഭരണത്തിന്റെ സമൃദ്ധിയെ കാണിക്കുന്നു. ദൈവസ്നേഹം തുള്ളികളായിട്ടല്ല, മഹാപ്രളയം പോലെ നമ്മിലേക്ക് ചൊരിയുന്നു എന്നാണാശയം. വീണ്ടെടുപ്പിന്റെ പ്രയോജനങ്ങൾ നമ്മിൽ പ്രായോഗികമാക്കി തീർക്കുന്നതാണ് പരിശുദ്ധാത്മാവിന്റെ പ്രത്യേക ദൗത്യം. ‘ദൈവത്തിന്റെ പുത്രദാനത്തിലുള്ള സ്നേഹത്തെക്കുറിച്ച് പതിനായിരം പ്രാവശ്യം പാപി കേൾക്കുന്നുണ്ടെങ്കിലും പരിശുദ്ധാത്മാവ് മുഖാന്തരം അവനോടുള്ള സ്നേഹം ഉല്പാദിപ്പിക്കുന്നത് വരെ അവൻ വേണ്ടവിധം സ്പർശിക്കപ്പെടുന്നില്ല.
ദൈവസ്നേഹം പകർന്നിരിക്കുന്നു – നമ്മോടുള്ള ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുന്നതിന്റെ ദൃഢമായ സാക്ഷ്യം നമുക്കുണ്ട്. അവിടെ അത് പകരുകയും പരക്കുകയും ചെയ്യുന്നു. അങ്ങനെ, നമ്മുടെ എല്ലാ കഴിവുകളെയും വാസനകളെയും നിറച്ച് ജീവിപ്പിച്ച് ഊർജ്ജസ്വലമാക്കുന്നു. നാം ദൈവത്തെ സ്നേഹിക്കുന്നതിന്റെ തത്വം അവൻ ആദ്യം നമ്മെ സ്നേഹിച്ചതാണ്. ആ സ്നേഹം അവനിൽ നിന്ന് പുറപ്പെടുന്ന ഓരോ ജ്വാലയും അവന് പ്രസാദകരമായിരിക്കും. അത് അശുദ്ധമായതിനെ ദഹിപ്പിക്കും. ഏത് ആഗ്രഹത്തെയും വികാരത്തെയും ശുദ്ധീകരിക്കും. അത് ലൗകീകമായതിൽ നിന്നും വ്യത്യസ്തമാണ്. പരിശുദ്ധാത്മാവ് ഈ സ്നേഹവുമായിട്ടാണ് വരുന്നത്. അതിന്റെ പ്രകാശത്തിൽ നാം കാര്യങ്ങൾ മനസ്സിലാക്കുകയും നാം നിൽക്കുന്ന കൃപയുടെ അവസ്ഥ അറിയുകയും ചെയ്യുന്നു. അത് ക്രിസ്തുവിന്റെ മനസ്സ് നമ്മിൽ ഉല്പാദിപ്പിച്ച് പൂർണ്ണഹൃദയത്തോടും മനസ്സോടും ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുവാനും അയൽക്കാരനെ സ്നേഹിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു.
‘തന്റെ ആത്മാവിനാൽ പകർന്നിരിക്കുന്നു’ ഈ ആത്മാവിന്റെ സാന്നിദ്ധ്യം തന്റെ മുദ്രയായി നമ്മിൽ പതിപ്പിച്ചിരിക്കുന്നു. (എഫെ :4:30). അത് നമ്മുടെ അച്ചാരമാണ്. (2 കോരി :1:21,22) പിന്നീട് പൗലോസ് എഴുതി പരിശുദ്ധാതമാവിനെ നമ്മിൽ ധാരാളമായി പകർന്നിരിക്കുന്നു. (തീത്തോസ് :3:6). ഓരോ വിശ്വാസിയിലും ദൈവാത്മാവ് വസിക്കുന്നു.
പ്രത്യാശയുടെ വിവിധ വശങ്ങൾ :
ജീവനുള്ള പ്രത്യാശ : 1 പത്രോസ് :1:3
ഏറെ നല്ല പ്രത്യാശ : എബ്രാ :7:19
പൂർണ്ണ പ്രത്യാശ : എബ്രാ : 6:11
ഭാഗ്യകരമായ പ്രത്യാശ : തീത്തോസ് :2:12
സ്വർഗ്ഗത്തിൽ സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ : കോലോ :1:3
മഹത്വത്തിന്റെ പ്രത്യാശ : കോലോ : 1:27
നിർമ്മലീകരിക്കുന്ന പ്രത്യാശ : 1 യോഹ :3:3