‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (77)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ബലഹീനതയുടെ പ്രദർശനമത്രെ മരണം. ആ മരണത്തെ ദൈവം തന്റെ ശക്തിയാൽ നമ്മുടെ നിരപ്പിന് അടിസ്ഥാനമാക്കിത്തീർത്തുവെങ്കിൽ, മരിച്ചുയിർത്തു ജീവിക്കുന്ന ക്രിസ്തുവിനാൽ എത്ര അധികമായി രക്ഷിക്കപ്പെടും (എബ്രാ :7:25). എത്ര അധികമായി എന്ന പ്രയോഗം ഈ അദ്ധ്യായത്തിൽ 5 പ്രാവശ്യം വരുന്നുണ്ട്. ഇത് കൂടുതൽ നിശ്ചയത്തെയും കൂടുതൽ അളവിനെയും കാണിക്കുന്നു.
5:11 നാം ദൈവത്തിൽ പ്രശംസിക്കുന്നു. ദൈവം നമ്മോട് നിരന്നിരിക്കുന്നു. യേശുക്രിസ്തുവിൽ ദൈവം നിരന്ന ഒരു പിതാവാണെന്നുള്ള അറിവ്, വിശ്വാസിയുടെ ഹൃദയത്തെ അത്യാഹ്ലാദത്താൽ നിറയ്ക്കുന്നു. രക്ഷ ഒരു വർത്തമാനകാല അനുഭവമാണ്. മാത്രമല്ല, മദ്ധ്യസ്ഥന്റെ മരണത്താൽ ദൈവം നിരന്നത് പോലെ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മദ്ധ്യസ്ഥതയാൽ വിശ്വാസിയും ഈ നിരപ്പ് പ്രാപിക്കുന്നു. നമ്മുടെ രക്ഷുയുടെ ഭദ്രത നിരപ്പിന്മേൽ മാത്രമല്ല, തദനുസരണമായ ആനന്ദത്തിന്മേലും വിധേയപ്പെട്ടിരിക്കുന്നു. വേറെ വാക്കിൽ പറഞ്ഞാൽ, ഭൂതകാലാനുഭവമായ നിരപ്പ് ഭാവികാല രക്ഷയുടെ സുഭദ്രമായ അടിത്തറയുമാണ്.
ഈ വാക്യം മിസ്രയേമ്യ അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെട്ട് ചെങ്കടൽ കടന്ന യിസ്രായേലിന്റെ പാട്ട് രേഖപ്പെടുത്തിയിരിക്കുന്ന പുറ : 15 -)o അദ്ധ്യായത്തോട് തുല്യമാണ്. ജയത്തിന്റെ ഒരു ഗീതമാണിത്. അവർ പാടുന്നത് തങ്ങൾ അനുഭവിച്ച അനുഗ്രഹത്തെകുറിച്ചല്ല; പ്രത്യുത അവരെ അനുഗ്രഹിച്ച യഹോവയെ കുറിച്ചാണ്.
നീതികരിക്കപ്പെട്ട മനുഷ്യർ, ജീവനിൽ വാഴുന്നവർ, ക്രിസ്തു മൂലം.
ഈ ഭാഗത്ത് ദൈവത്തിന്റെ നീതിയുടെയും മനുഷ്യന്റെ പാപത്തിന്റെയും ഉത്ഭവം എവിടെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആദാമിനെയും ക്രിസ്തുവിനെയും താരതമ്യപ്പെടുത്തിയിരിക്കുന്നു. രണ്ട് പേരും മനുഷ്യവർഗ്ഗത്തിന്റെ ശിരഃസ്ഥാനം വഹിക്കുന്നു. ആ കാരണത്താൽ രണ്ട് പേരുടെയും പ്രവർത്തികൾ മനുഷ്യവർഗ്ഗത്തെ മുഴുവൻ ബാധിക്കുന്നു.
വേദശാസ്ത്രത്തെ ഇത്രയധികം സ്വാധീനിക്കുന്ന പുതിയനിയമഭാഗം ഇതിന് തുല്യം മറ്റൊന്നില്ല. ഇവിടുത്തെ പൗലോസിന്റെ ആശയം ഒരു വാക്യത്തിൽ ഇങ്ങനെ പറയാം; ‘ആദാമിന്റെ പാപത്താൽ എല്ലാവരും പാപികളും ദൈവത്തിൽ നിന്നകന്നവരും ആയിത്തീർന്നു. യേശുക്രിസ്തുവിന്റെ നീതികരണത്താൽ എല്ലാവരും നീതിയുള്ളവരും ദൈവത്തോട് പുതിയ ബന്ധത്തിലേക്ക് മടങ്ങി വന്നവരുമായിത്തീർന്നു.’