‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (80)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘മരണം ലോകത്തിൽ കടന്നു …. സകല മനുഷ്യരിലും പരന്നു’ – ‘പാപത്താൽ മരണം’
എന്ന ശൈലി ഓരോ മനുഷ്യന്റെയും പാപത്തെ ധ്വനിപ്പിക്കുന്നതെങ്കിലും ഏകമനുഷ്യന്റെ പാപത്തെയാണ് പ്രധാനമായി സൂചിപ്പിക്കുന്നതെന്ന് പൗലോസ് 5 പ്രാവശ്യം പറഞ്ഞിരിക്കുന്നു. ആദാം മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയാണ് എന്ന് മനസ്സിലാക്കുമ്പോൾ ഇവിടെ യാതൊരു പ്രശ്നവുമില്ല എന്ന് കാണാം. ‘ആദാമിൽ എല്ലാവരും മരിക്കുന്നു’ (1 കോരി :15:22) എന്ന് കാണുന്നത് കൊണ്ട് ആദാമിൽ എല്ലാവരും പാപികൾ എന്ന് സിദ്ധിക്കുന്നു. ‘പാപം ആദാമോളം പിന്നോട്ട് പോകുന്നു. കാരണം ജനക കാരണത്താൽ മാത്രമല്ല, പ്രാതിനിത്യ ശിരസ്ഥാനം മൂലവും ഒരു പ്രത്യേക നിലയിൽ നാം എല്ലാവരും ആദാമിൽ ഉണ്ടായിരുന്നു. എല്ലാവരും പാപം ചെയ്കയാൽ എന്നത് ആദാമിൽ എല്ലാവരും പാപം ചെയ്തു എന്ന അർത്ഥത്തിലാണ്.
അല്ലാതെ, ഓരോരുത്തൻ പാപം ചെയ്ത പാപത്തെയല്ല പരാമർശിക്കുന്നത്. ഇവിടെ പാപവും മരണവും സാംക്രമിക രോഗം പോലെ ആദാമ്യവർഗ്ഗത്തെ ഗ്രസിച്ചിരിക്കുന്നത് എന്ന് കാണാം.
ഇവിടെ ഒരു സംശയം ഉണ്ടാകാം. ആവ : 24:16 ൽ മക്കൾക്ക് പകരം അപ്പന്മാരും അപ്പന്മാർക്ക് പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത് എന്നും യെഹെ :13:20 ൽ താന്താന്റെ അകൃത്യത്തിന് താന്താൻ ശിക്ഷ അനുഭവിക്കണമെന്നും പറഞ്ഞിരിക്കെ : ആദാമ്യ പാപത്തിന് ആദാമ്യ സന്തതികളെ ശിക്ഷിക്കുന്നത് ശരിയാണോ ?
ഉത്തരം : ആദാം ചെയ്ത പാപത്തിന് വേണ്ടിയല്ല ഇനി ദൈവം മനുഷ്യനെ ശിക്ഷിക്കുന്നത്. ആദാം മരണത്തിന് അർഹരും ആയിത്തീർന്നു. എന്നാൽ സ്നേഹവാനായ ദൈവം നമ്മുടെ പാപത്തിന് തന്റെ ഏകജാതനായ ക്രിസ്തുയേശുമൂലം പരിഹാരമുണ്ടാക്കിയിരിക്കുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ, വിശ്വസിക്കാത്തവന് ന്യായവിധി. പാപിയായി ജനിച്ചതിന് ദൈവം ആരെയും ശിക്ഷിക്കുന്നില്ല. ദൈവം ഉണ്ടാക്കിയ പാപപരിഹാരമാർഗ്ഗത്തെ നിഷേധിച്ചതിനാണ് ശിക്ഷിക്കുന്നത്.
പാപിയെന്ന നിലയിൽ മനുഷ്യന്റെ സ്ഥിതി (റോമ :5)
1) ബലഹീനർ – വാ. 6
2) അഭക്തർ – വാ. 6
3) പാപികൾ – വാ. 8
4) ശത്രുക്കൾ – വാ. 10
5) മരിച്ചവർ – വാ.12
6) ശിക്ഷാവിധിക്ക് യോഗ്യർ – വാ. 18