‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (82)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘ആദാമിന്റെ പാപത്തിന്റെ ഗൗരവം എത്രയോ വലുത്. ആദാമിന്റെ ലംഘനത്തിന് തുല്യമായി പാപം ചെയ്യാത്തവരിൽ മരണം വാണത് പോലെ ക്രിസ്തുവിന്റെ അനുസരണത്തിന് തുല്യമായ നീതി പ്രവർത്തിക്കാത്തവരും നീതികരിക്കപ്പെടുന്നു’ എന്ന് അപ്പോസ്തോലൻ വെളിപ്പെടുത്തുന്നു.
മരണം വാണിരുന്നു എന്ന് വച്ചാൽ രാജാവിനെപ്പോലെ വാണിരുന്നു എന്നാണർത്ഥം. ഈ ഭാഗത്ത് 4 വിധ വാഴ്ചക്കാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. മരണം (വാ. 14), വിശ്വാസി, പാപം (വാ. 21), കൃപ (വാ. 21). വേറെ വിധത്തിൽ പറഞ്ഞാൽ പാപം മരണത്താൽ വാണു, കൃപ വിശ്വാസിയിൽ കൂടെ വാഴുന്നു. കൃപയാകുന്ന രാജാധിരാജാവ് വിശ്വാസിയിൽ കൂടെ വാഴുന്നതിന്റെ ഫലമായി മരണത്താൽ വാഴുന്ന പാപമാകുന്ന രാജാവിനെ പരാജയപ്പെടുത്താൻ കഴിയും.
5:15 എന്നാൽ ലംഘനത്തിന്റെ കാര്യവും …. കവിഞ്ഞിരിക്കുന്നു.
കൃപാവരം എന്നാൽ കൃപാദാനം എന്നർത്ഥം. ആദാമിന്റെ ലംഘനം മൂലം മനുഷ്യവർഗ്ഗത്തിന് നേരിട്ട നഷ്ടവും അതിന്റെ പരിഹാരാർത്ഥം ദൈവം ക്രിസ്തുവിൽ ചെയ്ത കാര്യവും തമ്മിലുള്ള അന്തരം വെളിപ്പെടുത്തുകയാണിവിടെ. ആദാമിന്റെ പാപത്താൽ തകർന്ന് പോയ സകലത്തെയും നിരർത്ഥകമാക്കിയിട്ട് പുനഃസൃഷ്ടി ചെയ്യാൻ ദൈവം ശക്തനാണ്. ഒന്നാമത്തേത് മുഖാന്തരം അനേകർ മരിച്ചുവെങ്കിൽ രണ്ടാമത്തേത് മൂലമായി അനേകർ ഏറ്റവുമധികം കവിഞ്ഞ കൃപാദാനം പ്രാപിച്ചു.
5:16 ഏകൻ പാപം ചെയ്തതിന്റെ ഫലവും …
നീതികരണവിധിക്ക് ഹേതുവായി തീർന്നു.
ഇവിടെയും ഒരുപോലെയല്ല എന്ന് പറഞ്ഞിട്ട് അതിന്റെ കാരണം വെളിപ്പെടുത്തുന്നു. ആദാമിന്റെ പാപം ശിക്ഷാവിധി ഉളവാക്കി. എന്നാൽ ക്രൂശിന്റെ അടിസ്ഥാനത്തിൽ ദൈവം ദാനം ചെയ്യുന്ന കൃപയ്ക്ക് അനേകരുടെ അനേക ലംഘനങ്ങളെ മോചിപ്പിക്കുവാൻ കഴിയും.
5:15,16 ൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്ന രണ്ട് അനുഗ്രഹങ്ങൾ – കൃപാ സമൃദ്ധി, നീതികരണ പ്രഖ്യാപനം.
വാ. 17 ഏകന്റെ ലംഘനത്താൽ …. ജീവനിൽ വാഴും.
ഏകന്റെ ലംഘനത്താൽ മരണത്തിന്റെ വാഴ്ച ഉണ്ടായെങ്കിൽ കൃപയുടെയും നീതിയുടെയും സമൃദ്ധി ലഭിക്കുന്നവർ (വിശ്വാസികൾ) ഏകൻ നിമിത്തം (ക്രിസ്തു) ഏറ്റവുമധികം ജീവനിൽ വാഴും.
രാജാക്കന്മാർ എന്ന നിലയിൽ വിശ്വാസികൾ ഇപ്പോൾ തങ്ങളിൽ കുടികൊള്ളുന്ന പാപസ്വഭാവത്തിന്മേൽ വാഴുന്നു.