മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152)
പാ. വീയപുരം ജോർജ്കുട്ടി
ഈ വാക്യങ്ങളിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാകുന്നത് : നമ്മുടെ പ്രാണൻ വിലയേറിയതാണ്. അത് ദൈവത്താൽ ലഭിച്ചതാണ്; അതിനെ തിരിച്ചെടുക്കുവാനുള്ള അധികാരം ദൈവത്തിന് മാത്രമുള്ളതാണ് എന്നതാണ്. മനുഷ്യൻ ഈ അധികാരത്തിൽ കൈ കടത്തി സ്വന്തം പ്രാണനെ ആത്മഹത്യയിൽ കൂടി നശിപ്പിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. അത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്നതിന് രണ്ട് പക്ഷമില്ല. പൂർണ്ണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ അബോർഷനിൽ കൂടി നശിപ്പിക്കുന്നതും കുലപാതകം തന്നെയാണ്.
അനേക നാളുകൾക്ക് മുൻപ് ചില സമുദായസഭകൾ സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമായി ജീവിക്കുന്നവരെയും ആത്മഹത്യ ചെയ്യുന്നവരെയും പള്ളിയുടെ ശവക്കോട്ടയിൽ അടക്കാതെ ശവക്കോട്ടയ്ക്ക് പുറത്ത് ഒഴിച്ചിട്ടിരുന്ന തെമ്മാടിക്കുഴിയിൽ ആയിരുന്നു ശവം മറവ് ചെയ്തിരുന്നത്. എന്നാൽ കാലങ്ങൾ മാറി സാമ്പത്തികം വർദ്ധിച്ചപ്പോൾ ഇതിനെല്ലാം മാറ്റങ്ങൾ സംഭവിച്ചു.
ചില സ്ഥലങ്ങളിൽ വിശ്വാസികളായിരുന്ന ചിലർ വിശ്വാസത്തിൽ നിന്ന് താഴ്ചകൾ സംഭവിച്ചപ്പോൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ ഏതെങ്കിലും സഭയോട് ബന്ധപ്പെട്ട് നിന്നിരുന്നതിനാൽ മാനുഷിക പരിഗണന നൽകി അവരുടെ ശവവും അടക്കികൊടുത്ത സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. മേലിലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ശവം വച്ച് കൊണ്ട് ഇടർച്ചകൾ ഉണ്ടാക്കാതെ അടക്കി കൊടുക്കുന്നത് മാനുഷിക കടമയാണ്.
എന്നാൽ അവിടെ വന്നുകൂടിയിരിക്കുന്ന ജനത്തിന് തെറ്റായ ഒരു സന്ദേശം കൈമാറുവാൻ ഇടയാകരുത്. ആത്മഹത്യ ചെയ്തു മരിച്ചത് ദൈവഹിതമാണെന്നും ഒരാൾ എങ്ങനെ മരിച്ചാലും കർത്താവിന്റെ അടുക്കൽ കാണും എന്നുമുള്ള പ്രസ്താവനകൾ ഒഴിവാക്കണം. ശുശ്രുഷകളിൽ ഭാഗഭാക്കാകുന്നവർ പരിജ്ഞാനത്തോടെ കൂടെ ദൈവവചനം ശുശ്രുഷിക്കുകയും പ്രാർത്ഥനയിൽ പോലും അപാകതകൾ വരാതെ സൂക്ഷിക്കുകയും മരിച്ച വ്യക്തിയുടെ ബന്ധുമിത്രാദികൾക്ക് ദുഃഖത്തിന്മേൽ ദുഃഖം വരാതെയും, അവരെ വേദനിപ്പിക്കാതെയും എല്ലാം ദൈവവചനത്തിന്റെ വെളിച്ചത്തിൽ പരിജ്ഞാനത്തോടെ കൂടെ ചെയ്യുവാനും ഉത്സാഹിക്കണം. സകലവും ചന്തവും ഉചിതവും ആയിരിക്കണം.
ആത്മഹത്യ ചെയ്ത, ഭക്തരായി ജീവിച്ചിരുന്ന ചിലരുടെ നിത്യത എവിടെയായിരിക്കും എന്നുള്ളതിനെ സംബന്ധിച്ച് അമേരിക്കയിലെ ഒരു വലിയ സഭയുടെ പാസ്റ്റർ പറഞ്ഞ അഭിപ്രായവും ഞാൻ ഇവിടെ കുറിക്കുന്നു
സുബോധത്തോടെ കരുതിക്കൂട്ടി ജീവനെ നശിപ്പിക്കേണ്ടതിന് ആത്മഹത്യ ചെയ്യുന്നവർ നിത്യമായ നരകത്തിലേക്ക് തന്നെ പോകും. എന്നാൽ ചിലരിൽ ചില കാരണങ്ങളാൽ നിരാശ ബാധിക്കുകയും അതിന് പ്രതിവിധി ചെയ്യാതെ കുറെ നാളുകൾ മുൻപോട്ട് പോകുമ്പോൾ വലിയ നിരാശയിലേക്ക് (Deep depression) വഴുതി വീഴുകയും തത്‌ഫലമായി അവർക്ക് ഉറക്കം നഷ്ടപ്പെടുകയും ഭക്ഷണം കഴിക്കാതെ ഇരിക്കുകയും എല്ലാറ്റിനോടും വെറുപ്പും വിദ്വേഷവും ഉണ്ടാകുകയും ജീവിതം തന്നെ കൈപ്പായിത്തീരുകയും ചെയ്യും. ഇതിനോട് കൂടെ ആ വ്യക്തി തന്റെ സുബോധമനസ്സിൽ നിന്ന് അന്യമായി തീരുകയും അബോധമനസ്സിന്റെ ഉടമയായി തീരുകയും ചെയ്യും.
ഇങ്ങനെയുള്ള അവസരത്തിൽ ആ വ്യക്തിയെ പ്രത്യേകം ശ്രദ്ധിക്കുകയും നിരന്തരം കരുതുകയും കൗൺസിലിംഗ് നടത്തുകയും ദൈവജനം പ്രത്യേകം പ്രാർത്ഥിക്കുകയും മാനസിക ചികിത്സാ വിദഗ്ദ്ധരുടെ ഉപദേശങ്ങൾ അംഗീകരിക്കുകയും ചെയ്യണം. അദ്ദേഹം ഇതിൽ നിന്ന് വിടുതൽ പ്രാപിക്കുന്നത് വരെ ഏതെങ്കിലും അവിവേകം ചെയ്യാതിരിക്കേണ്ടതിന് എല്ലാവരുടെയും നോട്ടം അദ്ദേഹത്തിൽ ഉണ്ടായിരിക്കണം.
സുബോധത്തോടെ കൂടെ അല്ലാതെ അബോധമനസ്സിൽ ചെയ്യുന്ന ആത്മഹത്യ പാപമായി കണക്കിടാതെ, അദ്ദേഹത്തിന്റെ മുൻകാല അനുഭവങ്ങൾ പരിഗണിച്ച് ദൈവം ക്ഷമിക്കുകയും നിത്യനരകത്തിൽ ഇടത്തെ കർത്താവിനോട് കൂടെ പറുദീസയ്ക്ക് ഓഹരിക്കാരനാക്കി തീർക്കുകയും ചെയ്യും എന്നാണ് തന്റെ അഭിപ്രായം. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ദൈവവചനത്തിൽ വെളിപ്പെടുത്തിയിട്ടില്ല. മറഞ്ഞിരിക്കുന്നവ ദൈവത്തിനുള്ളവയാകുന്നു. ദൈവം എല്ലാം നീതിയായി ചെയ്യുന്നവനാകുന്നു.
ഫ്രോയിഡ് എന്ന മനഃശാസ്തജ്ഞൻ ആത്മഹത്യയെ പറ്റി പറയുന്നത്, ഒരുവന്റെ ഉപബോധമനസ്സിൽ കുടികൊള്ളുന്ന കോപത്തെയും അക്രമാസക്തിയെയും മറ്റുള്ളവരുടെ നേരെ പ്രയോഗിക്കാതെ തന്നിലേക്ക് തന്നെ തിരിച്ചുവിടുന്ന പ്രക്രിയ എന്നാണ്.