‘സങ്കീർത്തന ധ്യാനം’ – 08
പാ. കെ. സി. തോമസ്
‘അധികം സന്തോഷം ഹൃദയത്തിൽ നൽകിയിരിക്കുന്നു’, സങ്കീ : 4:7
അധികം സന്തോഷം ദൈവം നൽകുന്നു. സന്തോഷത്തിന് വേണ്ടി മനുഷ്യൻ ആഗ്രഹിക്കുന്നു. ജഡിക സുഖങ്ങളിൽ, ലോകസുഖങ്ങളിൽ, കുടുംബത്തിൽ, കുഞ്ഞുങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരുണ്ട്. ലോകത്തിലെ സന്തോഷങ്ങൾ ക്ഷണികമാണ്, നശ്വരമാണ്. അത് പെട്ടെന്ന് ഇല്ലാതാകുന്നതാണ്. ലോകം നൽകുന്ന സന്തോഷത്തേക്കാൾ അധികം നല്ല സന്തോഷം ദൈവം നൽകുന്ന സന്തോഷമാണ്. ധാന്യവും, വീഞ്ഞും വർദ്ധിക്കുമ്പോൾ ലോകർക്ക് സന്തോഷമാണ്. അതിലും വലിയ സന്തോഷമാണ് ദൈവം നൽകുന്ന സന്തോഷം. അത് മുഖത്ത് മാത്രം കാണുന്നതല്ല. ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നതാണ്. കൊയ്ത്ത് കാലം സന്തോഷത്തിന്റെ കാലമാണ്. കാരണം ധാന്യത്തിന്റെ വീഞ്ഞിന്റെയും സമൃദ്ധിയുടെ കാലമാണ്. അന്ന് ഭക്ഷിച്ച് പാനം ചെയ്‍വാൻ എല്ലാവര്ക്കും കഴിയുന്നത് കൊണ്ട് പൊതുവെ സന്തോഷ അനുഭവങ്ങളാണ്. ധാന്യവും വീഞ്ഞും കുറയുമ്പോൾ ആ സന്തോഷവും കുറയും. ലോകത്തിന്റെ സന്തോഷം എല്ലാം അങ്ങനെയുള്ള സന്തോഷമാണ്. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ഉള്ള സന്തോഷം. എന്നാൽ ദൈവമക്കൾക്ക് ദൈവം നല്കുന്ന സന്തോഷം ധാന്യവും വീഞ്ഞും കുറഞ്ഞാലും ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്ന സന്തോഷമാണ്. അനുഭവത്തിൽ നിന്നും ദൈവഭക്തനായിരുന്ന ഹബുക്കുക്ക് പറഞ്ഞു അത്തി വൃക്ഷം തളിർക്കുകയില്ല, മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല. ഒലിവ് മരത്തിന്റെ പ്രയത്നം നിഷ്ഫലമായിപോകും. നിലങ്ങൾ ആഹാരം വിളയിക്കുകയില്ല. ആട്ടിൻകൂട്ടം തൊഴുത്തിൽ നിന്ന് നശിച്ചു പോകും, ഗോശാലകളിൽ കന്നുകാലികൾ ഉണ്ടാവുകയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും. (ഹബു :3:17,18). ദൈവം നൽകിയ സന്തോഷം ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നതിനാൽ സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുന്നു. സ്വന്തം മകൻ തനിക്ക് എതിരായി കൂട്ട് കെട്ട് ഉണ്ടാക്കിയതിനാൽ സിംഹാസനം വിട്ട് വസ്ത്രം കീറി മുഖം മൂടി കാലിൽ ചെരിപ്പിടാതെ ഓടുന്ന സമയത്ത് ദൈവമേ നീയെന്നെ അഭിഷേകം ചെയ്തത് ഇതിന് വേണ്ടിയാണോ ? കാട്ടിൽ കിടന്ന എന്നെ രാജാവാക്കിയത് ഇതിന് വേണ്ടിയാണോ ? ദൈവമേ നീ എന്ത് കൊണ്ട് ഇതൊക്കെ അനുവദിക്കുന്നുവെന്ന് ഓർത്ത് നിരാശയിലും ദുഃഖത്തിലും നെടുവീർപ്പ് ഇട്ടും സങ്കടം പറഞ്ഞും ആവലാതി പറഞ്ഞും ദുഃഖിച്ചിരിക്കുന്ന ദാവീദിനെ അല്ല ഇവിടെ കാണുന്നത്. പ്രതികൂല സാഹചര്യത്തിലും ധാന്യവും, വീഞ്ഞും വർദ്ധിച്ചതിലും അധികം സന്തോഷം എനിക്ക് നൽകിയിരിക്കുന്നു എന്ന് പറഞ്ഞ് ധൈര്യപ്പെട്ട ദാവീദ് ചില മണിക്കൂറുകൾക്ക് മുൻപ് കൊട്ടാരത്തിൽ കിടന്ന് ഉറങ്ങിയവൻ മണലിൽ കിടക്കുമ്പോഴും സന്തോഷം കുറഞ്ഞില്ല. വിഭവസമൃദ്ധമായ ആഹാരം കൊട്ടാരത്തിൽ കഴിച്ചവൻ ബുദ്ധിമുട്ടും ഞെരുക്കവും അനുഭവിച്ചപ്പോഴും സന്തോഷം കുറഞ്ഞില്ല. ദൈവമക്കളുടെ സന്തോഷത്തിന്റെ പ്രത്യേകത അതാണ്. ലോകത്തിൽ പ്രതികൂല സാഹചര്യങ്ങളിലും കഷ്ടങ്ങളിലും പ്രശംസിക്കുവാൻ കഴിയുന്നവർ ദൈവമക്കൾ മാത്രമാണ്.
ഇപ്പോൾ അൽപ നേരത്തേക്ക് നാനാ പരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ദൈവജനം ആനന്ദിക്കുന്നവരാണെന്ന് പത്രോസ് ശ്ലീഹാ എഴുതി. എന്ത് കൊണ്ടെന്നാൽ അവർ അനുഭവിക്കേണ്ടി വന്ന കഷ്ടങ്ങളും നിന്ദകളും അപമാനങ്ങളും എല്ലാം അവരുടെ പ്രതിഫലത്തെ വർദ്ധിക്കുമെന്നും അതെല്ലാം തേജസ്സിന്റെ നിത്യഘനം ലഭിക്കുന്നതിന് കരണമാകുന്നുവെന്നും യേഹ്ശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും, തേജസ്സിനും, മാനത്തിനും കാരണമായി തീരുമെന്നും അവർ അറിയുന്നു. അവർ വെളിപ്പെടുവാനുള്ള തേജസ്സിൽ പ്രത്യാശ വെച്ച് ഈ കാലങ്ങളിലെ കഷ്ടങ്ങൾ സാരമില്ല എന്നും എണ്ണുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപെട്ടവർക്കും സകലവും നന്മയ്ക്ക്കായി കൂടി വ്യാപരിക്കുന്നു. അത് കൊണ്ട് സഹോദരാ ഇന്ന് ദുഃഖത്തിന് കാരണമായി ഉണ്ടായിരിക്കുന്ന വിഷയങ്ങളിൽ ദുഃഖിക്കുകയല്ല, പ്രത്യുത ദൈവീക സന്തോഷം കൊണ്ട് എന്റെ ഉള്ളത്തെ ദൈവം നിറച്ചിരിക്കുന്നു എന്ന് പറയാം. ലോകത്തിലെ ഒരു വിഷയങ്ങൾക്കും എന്റെ സന്തോഷം കെടുത്തി കളയുവാൻ കഴിയുകയില്ല എന്ന് ഉറയ്ക്കാം. ദൈവം അതിന് കൃപ നൽകട്ടെ.
സ്പർജൻ പറഞ്ഞു : ഹൃദയത്തിൽ കർത്താവിന്റെ സാന്നിധ്യം നിറഞ്ഞാൽ ലഭിക്കുന്ന ആനന്ദം കളപ്പുരയിൽ ധാന്യം നിറയുന്നതിനേക്കാളും തുരുത്തിയിൽ വീഞ്ഞു നിറയുന്നതിനേക്കാളും അളവറ്റതാണ്. കാരാഗൃഹത്തിൽ കിടന്ന് പൗലോസ് എഴുതി കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ.