‘സങ്കീർത്തന ധ്യാനം’ – 09
പാ. കെ. സി. തോമസ്
‘എന്നെ നിർഭയം വസിക്കുമാറാക്കുന്ന ദൈവം’, സങ്കീ : 4:8
മനുഷ്യൻ പല വിധത്തിലുള്ള ഭയത്തിന് അടിമയാണ്. ഏദൻ തോട്ടത്തിലാണ് ഭയം ആരംഭിച്ചത്. പാപത്തിന്റെ ഫലമായിട്ടാണ് മനുഷ്യൻ ഭയമുള്ളവനായി തീർന്നത്. അതോടെ ദൈവഭയം, മരണഭീതി എന്നിവ മനുഷ്യനെ ബാധിച്ചു. മനുഷ്യവർഗ്ഗം ജീവിതാന്ത്യം വരെ മരണഭീതിക്ക് അടിമകളായി തീർന്നു. പുതിയ പുതിയ രോഗങ്ങൾ, മാരക രോഗങ്ങൾ മരണത്തിന്റെ ഭീതിയിൽ കൊണ്ടെത്തിയിരിക്കുന്നു. പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതി ക്ഷോഭങ്ങൾ, അണുവായുദ്ധങ്ങൾ, രാഷ്ട്രങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും മത്സരങ്ങളും, വ്യക്തിപരമായി നേരിടേണ്ടി വരുന്ന ഭീഷണികൾ, പരാജയ ഭീഷണി എന്നിങ്ങനെ അനേകം ഭീഷണിയുടെ നിഴലിൽ മനുഷ്യൻ ആയിരിക്കുകയാണ്. വീടുകൾ കുത്തിത്തുറന്ന് മോഷണങ്ങൾ നടക്കുന്നു. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. പട്ടാപ്പകൽ പെരുവഴികളിൽ മനുഷ്യനെ വെട്ടിക്കൊല്ലുന്നു. നിസ്സാരമായ ചില നേട്ടങ്ങൾക്കായി മനുഷ്യനെ വകവരുത്തുവാൻ മടി കാണിക്കുന്നില്ല. വാശിയും വൈരാഗ്യവും തീർക്കാൻ മനുഷ്യനെ കൊല്ലുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭയവിഹ്വലരായി മനുഷ്യൻ കഴിയുന്നു. മറുവശത്ത് ഭൂലോകത്തിന് എന്ത് സംഭവിക്കുവാൻ പോകുന്നു എന്ന് ചിന്തിച്ച് വ്യാകുലപ്പെട്ടും ഭയന്നും കഴിയുന്നവർ വളരെയാണ്. എന്നാൽ ഭയം ഇല്ലാതെ കഴിയുന്ന ആരെങ്കിലും ഭൂമിയിൽ ഉണ്ടെങ്കിൽ ദൈവത്തിൽ ആശ്രയിച്ച് കഴിയുന്നവർ മാത്രമാണ്. പ്രാണരക്ഷാർത്ഥം സിംഹാസനം വിട്ടോടിയ ദാവീദും കടുത്ത പോരാട്ടത്തിന്റെ നടുവിൽ രാത്രിയിൽ കിടക്കുമ്പോൾ പ്രാർത്ഥിച്ചു ഞാൻ സമാധാനത്തോടെ കിടന്ന് ഉറങ്ങും. നീ അല്ലയോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നത്. ദൈവഭക്തർക്ക് അറിയാം യിസ്രായേലിന്റെ പരിപാലകൻ അവരുടെയും പരിപാലകനാണെന്ന്. അവൻ ഉറങ്ങുന്നവനും മയങ്ങുന്നവനുമല്ല. ഇയ്യോബിനും അവനുള്ള സകലത്തിന് ചുറ്റും വേലി കെട്ടിയവൻ തന്റെ ഭക്തന്മാർക്കും ചുറ്റും വേലി കെട്ടി അവരെ സൂക്ഷിക്കുന്നവനാണ്. അവൻ അധൈര്യപ്പെടുന്നില്ല. അത് കൊണ്ട് ദാവീദ് പറഞ്ഞു “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു. ഞാൻ ആരെ ഭയപ്പെടും. യഹോവ എന്റെ ജീവന്റെ ബലം. ഞാൻ ആരെ പേടിക്കും. ഒരു സൈന്യം എന്റെ നേരെ പാളയം ഇറങ്ങിയാലും നാം ഭയപ്പെടുകയില്ല.” എന്ത് കൊണ്ട് ധൈര്യമായി പറഞ്ഞു ? ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടനഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുമെന്ന് അവർ വിശ്വസിച്ചു. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ടെന്ന് ദൈവം തന്റെ ഭക്തന്മാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. മരിച്ചവനെപ്പോലെ മനുഷ്യപുത്രന്റെ കാൽക്കൽ വീണ യോഹന്നാനെ പത്മോസ് ദ്വീപിൽ വച്ച് വലങ്കൈ അവന്റെ മേൽ വച്ച് ഭയപ്പെടേണ്ട ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനുമാകുന്നു. ഞാൻ മരിച്ചവനായിരുന്നു. ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ് ധൈര്യപ്പെടുത്തി. ഡോമിഷൻ ചക്രവർത്തിയോ അവന്റെ പീഡനങ്ങളെയോ ഭയപ്പെടേണ്ട. കർത്താവിന്റെ കൈയ്യിൽ ഇരിക്കുന്ന താക്കോൽ ഉപയോഗിക്കാതെ മരണത്തിനോ പാതാളത്തിനോ തുറക്കപ്പെടാൻ കഴിയുകയില്ല. ബൈബിളിൽ മുന്നൂറ്റി അറുപത്തഞ്ച് പ്രാവശ്യം ഭയപ്പെടേണ്ട എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഒരു വർഷത്തിലെ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും എഴുന്നേൽക്കുമ്പോൾ കാതുകളിൽ ഭയപ്പെടേണ്ട എന്ന ശബ്ദം മുഴുങ്ങിക്കൊണ്ടിരിക്കും.
കിടന്നുറങ്ങാൻ ശ്രമിക്കുന്ന പലർക്കും ഭയം കൊണ്ട് ഉറങ്ങാൻ കഴിയാതെ അസ്വസ്ഥരായി കഴിയുമ്പോൾ ദൈവത്തിൽ ആശ്രയിച്ചും ശരണപ്പെടും ജീവിക്കുന്ന ഒരു ദൈവപൈതലിന് സുഖമായി ഉറങ്ങാൻ കഴിയും. ലോകത്തിൽ ഒന്നിനെയും അവൻ ഭയപ്പെടുന്നില്ല. ചില നാളുകൾക്ക് മുൻപ് സഭയുടെ ഒരു ബിഷപ്പ് പുത്തരിക്കണ്ടം മൈതാനത്ത് ചെയ്ത പ്രസംഗ ഭാഗം മലയാള മനോരമ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ പുറപ്പെടുവിച്ച ഓർഡിനൻസ്സിനോടുള്ള ബന്ധത്തിൽ പറഞ്ഞു. ഒരു സത്യക്രിസ്ത്യാനിക്ക് ആരെല്ലാം എതിരായാലും മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കാതിരിക്കുവാൻ കഴിയുകയില്ല. ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ ? അത് കൊണ്ട് ദൈവം കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ ദൈവത്തിൽ ആശ്രയിച്ച് നിർഭയരായിരിക്കാം.