‘സങ്കീർത്തന ധ്യാനം’ – 17
പാ. കെ. സി. തോമസ്
‘സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയില്ല’, സങ്കീ : 9:18
ദാവീദ് അനുഭവത്തിൽ പാടിയ പാട്ടാണിത്. പ്രത്യാശയ്ക്കും ഭംഗം വരത്തക്ക സാഹചര്യങ്ങളിലൂടെ താൻ കടന്ന് പോയിട്ടുണ്ട്. ആടുകളെ മേയ്ച്ചു നടന്ന കാലത്ത് ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതമായ ഒരു സംഭവം സംഭവിച്ചു. പെട്ടെന്ന് തന്റെ ഭവനത്തിലേക്ക് തന്നെ വിളിച്ചു വരുത്തി. ശാമുവേൽ പ്രവാചകൻ തൈലക്കൊമ്പിൽ നിന്ന് തൈലം പകർന്ന് കൊണ്ട് പ്രഖ്യാപിച്ചു ദൈവം തന്റെ അവകാശത്തിന്റെ പ്രഭുവായി ഇന്ന് നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. വ്യാഖ്യാനം വ്യക്തമായി മനസ്സിലാക്കി യിസ്രായേലിന്റെ രാജാവായി ദൈവം തന്നെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തിരിക്കുന്നു. പലത് കൊണ്ടും താൻ ഒരു സാധുവായ മനുഷ്യൻ എന്ന ചിന്തയാണ് ദാവീദിന് ഉണ്ടായിരുന്നത്. അപ്പനും അമ്മയും ഉപേക്ഷിച്ച ഒരു ഇടയബാലകൻ എന്നാൽ ആ സാധുവിന്റെ ഹൃദയത്തിൽ ഒരു പ്രത്യാശ മുളച്ചു. താൻ യിസ്രായേലിന്റെ രാജാവായി തീരും.
എന്നാൽ അന്ന് മുതൽ കടന്ന് പോയ പാതകൾ വേദനാജനകമായിരുന്നു. പ്രത്യാശയ്ക്ക് ഭംഗം വരത്തക്ക സാഹചര്യങ്ങൾ മാത്രം. മുൻപ് വല്ലപ്പോഴും വീട്ടിൽ വന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നു. എന്നാൽ വീട്ടിൽ വരൻ കഴിയാത്ത സാഹചര്യം, തൊഴിൽ നഷ്ട്ടപെട്ടു. കാടുകളിലും മലകളിലും ഗുഹകളിലും ഉഴന്ന് വലയുന്ന അനുഭവം. അന്യദേശത്ത് പോയി പാർക്കേണ്ടി വന്നു. അവിടെയും തിക്ത അനുഭവങ്ങൾ മാത്രം. ഒരിക്കൽ എല്ലാം നഷ്ട്ടപെട്ടു. വീട്, ഭാര്യമാർ, മക്കൾ, സമ്പാദ്യം എല്ലാം നഷ്ട്ടപെട്ടു. ബലം ഇല്ലാതാകുവോളം കരഞ്ഞു. ഈ സാധുവിന്റെ പ്രത്യാശയ്ക്ക് ഭംഗം വന്നു എന്ന് പറയത്തക്ക നിലയിൽ ആശാ എല്ലാം നഷ്ട്ടപെട്ടു. കൂടെ ഉണ്ടായിരുന്നവർ ഉപേക്ഷിച്ചു. അവർ എതിരായി തീർന്ന് കല്ല് എറിയുവാൻ തീരുമാനിച്ചു. സകല പ്രത്യാശയും നഷ്ട്ടപെട്ട ദാവീദ്, എന്നാൽ ദൈവത്തിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടില്ല. താൻ ദൈവത്തിൽ ധൈര്യപ്പെട്ടു. വാഗ്ദത്തം ചെയ്തവൻ അത് നിവൃത്തിയാക്കുവാൻ ശക്തനെന്ന് ഉറച്ചു. പ്രത്യാശ നഷ്ട്ടപെട്ട സ്ഥാനത്ത് തന്നെ അന്വേഷിച്ച് യിസ്രായേൽ മൂപ്പന്മാർ വരത്തക്കവണ്ണം ദൈവം പ്രവർത്തിച്ചു. താമസിക്കാതെ വാഗ്ദത്ത നിവൃത്തി ഉണ്ടായി. തൻ ഒരിക്കൽ പ്രത്യാശ വച്ചിരുന്നത് കൈവന്നു. ഒരു കാര്യം തനിക്ക് മനസ്സിലായി. ദൈവവിശ്വാസമുള്ള ദൈവഭക്തന് തത്കാലം തന്റെ പ്രത്യാശയ്ക്ക് ഭംഗം വരുന്ന അനുഭങ്ങൾ ഉണ്ടായെന്ന് വരാം. എന്നാൽ ഒരു സാധുവിന്റെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയില്ല. ഒരിക്കൽ ആ പ്രത്യാശ സാധിക്കും.
ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോൻ എഴുതി. നീ എല്ലായ്പ്പോഴും യഹോവാഭക്തിയോടെ കൂടെ ഇരുന്നാൽ ഒരു പ്രതിഫലം നിനക്ക് ഉണ്ടാകും. നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരികയില്ല.
പ്രത്യാശയ്ക്ക് ഭംഗം വരത്തക്ക നിലയിൽ ദൈവം പറഞ്ഞു യിസഹാക്കിനെ ഹോമയാഗം കഴിക്കുക്ക. പ്രത്യാശയ്ക്ക് ഭംഗം വന്നുയെന്ന് തോന്നിപോയി. എന്നാൽ യിസ്സഹാക്കുമായി മോറിയ മലയിൽ നിന്നും ഇറങ്ങി വന്ന അബ്രഹാമിന് തന്റെ പ്രത്യാശയ്ക്ക് ഭംഗം വന്നില്ലായെന്ന് അനുഭവത്തിൽ ബോധ്യമായി.
പരാമഭക്തനായി ജീവിച്ച ഇയ്യോബ് ജീവിതത്തിൽ പ്രത്യാശയ്ക്ക് ഭംഗം വന്നോയെന്ന് മറ്റുള്ളവർക്ക് തോന്നത്തക്ക സാഹചര്യങ്ങളിലൂടെ കടന്ന് പോയി. ശരീരം ആസകലം വൃണം ബാധിച്ചു. ഇഞ്ചിഞ്ചായി മരിക്കുമ്പോൾ ഇയ്യോബിന് വിശ്വാസം ഉണ്ടായിരുന്നു. അത് കൊണ്ട് പറഞ്ഞു. അവൻ എന്നെ കൊന്നാലും ഞാൻ അവനായി കാത്തിരിക്കും. ഇയ്യോബിബിന്റെ പ്രത്യാശയ്ക്ക് ഭംഗം വന്നില്ല. ദൈവം അവനെ മാനിച്ചു. ദൈവഭക്തനേ ചില സമയങ്ങളിൽ പ്രത്യാശയ്ക്ക് ഭംഗം വരുമോ എന്ന് തോന്നത്തക്ക സാഹചര്യം ഉണ്ടാകാം. എന്നാൽ എന്നും ഭംഗം വരുവാൻ ദൈവം സമ്മതിക്കുകയില്ല. നീ ഒരു സാധുവാണെങ്കിലും ദൈവത്തിലുള്ള വിശ്വാസത്താൽ ലഭിച്ച ഒരു പ്രത്യാശ നിന്നിൽ ഉള്ളയിടത്തോളം അതിന് ഭംഗം വരുവാൻ ദൈവം അനുവദിക്കുകയില്ല. ദൈവം വിശ്വസ്തൻ. ഇന്ന് ആർക്കെങ്കിലും ആശാ നഷ്ട്ടപ്പെട്ടിരിക്കുന്നുവെങ്കിൽ തളർന്ന് പോകേണ്ട കാര്യം ഇല്ല. നീ എല്ലായ്പ്പോഴും യഹോവ ഭക്തിയോട് കൂടെ ഇരുന്നാൽ മതി നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരികയില്ല.