‘ഇതാ, നോഹയുടെ കാലം’ – 19
പാ. ബി. മോനച്ചൻ, കായംകുളം
സാനിറ്ററി വസ്തുക്കൾ മുതൽ കംപ്യൂട്ടർ വരെയുള്ള ഉത്പന്നങ്ങൾ വിറ്റഴിക്കുവാൻ വേണ്ടി ഇന്ന് പെൺകുട്ടികൾ നൂൽവസ്ത്രം ഇല്ലാതെ ശരീരത്തിൽ മുഴുവൻ പെയിന്റ് മാത്രം അടിച്ച് വരെ പ്രത്യക്ഷപ്പെടുന്നു. ഈ തലമുറയുടെ ദുഷ്ടഹൃദയവിചാരങ്ങളുടെയും നിരൂപണങ്ങളുടെയും പരസ്യപ്രദർശനമാണ് ഇത്. സോദോമിൽ പാപം ഉണ്ടെങ്കിൽ പിന്നാലെ ഒരു ന്യായവിധിയും നിശ്ചയമായും ഉണ്ട്. ഇവിടുത്തെ നൈറ്റ് ക്ലബുകളും കാബറെ നൃത്തശാലകളും, റോക്ക് ആൻറ് റോൾ പോപ്പ് മ്യൂസിക്ക് സിനിമാശാലകളും പാപം പരസ്യമാക്കുന്ന സ്ഥലങ്ങളാണ്. ഒരു ദൈവപൈതൽ അവയിൽ നിന്നെല്ലാം അറപ്പോടെ, വെറുപ്പോടെ, ഓടി അകലട്ടെ.
ദോഷം കണ്ടുകൂടാത്ത നിർമ്മലദൃഷ്ടിയുള്ള വിശുദ്ധനായ ദൈവം ഇവയെല്ലാം കണ്ട് നിശബ്ദനായി ഇരിക്കുമെന്ന് നിങ്ങൾ കരുതരുത്. നോഹയുടെയും ലോത്തിന്റെയും കാലത്ത് ന്യായം വിധിച്ച ദൈവം ഒരു അഗ്നിശുദ്ധീകരണത്തിനായി ഇറങ്ങി വരും തീർച്ച.
21-)o നൂറ്റാണ്ടിലെ സുന്ദരിമാരെക്കുറിച്ചായിരിക്കാം യെശയ്യാവ് പറയുന്നത് ശ്രദ്ധിക്കുക : “സീയോൻ പുത്രിമാർ നിഗളിച്ച് കഴുത്ത് നീട്ടിയും എറികണ്ണിട്ടും കൊണ്ട് സഞ്ചരിക്കുകയും തത്തിതത്തി നടക്കുകയും കാൽകൊണ്ട് ചിലമ്പൊലി കേൾപ്പിക്കയും ചെയ്യുന്നു. ഇത് നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകയ്ക്ക് ചൊറി പിടിപ്പിക്കും…. അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം നീക്കിക്കളയും, അപ്പോൾ സുഗന്ധത്തിന് പകരം ദുർഗന്ധവും അരക്കച്ചയ്ക്ക് പകരം കയറും, സൗന്ദര്യത്തിന് പകരം കരുവാളിപ്പും ഉണ്ടാകും” (യെശ : 3:16-24). ഈ പ്രവചനം എത്ര കൃത്യമായി ഇന്ന് നിറവേറുന്നുവെന്ന് പത്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തട്ടികൊണ്ട് പോകലും, ബലപ്രയോഗങ്ങളും, ബലാത്സംഗങ്ങളും, നിഷ്ടൂരമായ കുലപാതകങ്ങളും പ്രേമനൈരാശ്യം നിമിത്തമുള്ള ആത്മഹത്യകളും ഈ യാഥാർഥ്യം വെളിപ്പെടുത്തുന്നു.
ഇത്തരുണത്തിൽ ആത്മീയർക്കായും രണ്ട് വാക്ക് കുറിക്കാതെ തരമില്ല. ഫാഷൻ ഭ്രമം മൂത്ത് നിങ്ങളുടെ തലമുറ ലോത്തിന്റെ പെൺമക്കളെ പോലെയാകാതിരിക്കാൻ, ബാലശിക്ഷയിലും, ദൈവകൃപയിലും അവരെ വളർത്തിയില്ലെങ്കിൽ, പിന്നീട് ദുഃഖിക്കേണ്ടി വരും. ഫാഷന്റെ പേര് പറഞ്ഞ് അവരെ കയറൂരി വിട്ടാൽ വഷളത്തമുള്ള തലമുറയിൽ ജീവിക്കുന്ന അവർ നിമിത്തം അപമാനം വരുമെന്നതിൽ സംശയം വേണ്ടാ.
പണക്കൊഴുപ്പം മൂലം ഇന്ന് ആത്മീയമണ്ഡലത്തിലുണ്ടായിട്ടുള്ള അപചയങ്ങൾ കണ്ടിട്ട് കണ്ണടയ്ക്കുവാൻ എനിക്കാവുന്നില്ല. ഈ നാശലോകത്തിന്റെ വഷളത്വവും മ്ലേച്ഛതയും എല്ലാം ഫാഷന്റെ പേരിൽ പകർത്തിയെടുത്തിട്ട് തകരുന്ന കുടുംബത്തെയും, വഴിപിഴച്ച മക്കളെയും ഓർത്ത് പിന്നീട് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. നിങ്ങൾ എന്നെ ഇടുങ്ങിയ ചിന്താഗതിക്കാരനെന്നോ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുവാൻ അർഹതയില്ലാത്തവനെന്നോ ഒക്കെ വിളിച്ചു കൊള്ളൂ. എന്നാൽ ഫാഷന്റെ പേരിൽ ഇന്നത്തെ ക്രൈസ്തവലോകം ഭൗതീക ലോകത്തെ മുഴുവൻ വിഴുങ്ങുവാൻ ഉള്ള തത്രപ്പാടും, മരണപ്പാച്ചിലും അവസാനിപ്പിച്ചില്ലെങ്കിൽ ഒരു ശേഷിപ്പ് പോലും ഇവിടെ ആത്മീയത്തിൽ കാണില്ല എന്ന് ഞാൻ മുന്നറിയിപ്പ് തരുന്നു.
നിങ്ങൾക്ക് ദൈവം നൽകിയ ഭൗതീക ധനം നിങ്ങളെയും തലമുറകളെയും നരകത്തിൽ എത്തിക്കാതിരിക്കട്ടെ. മിസ്രയീം അകത്തുകയറിയവൻ ആരും കനാനിനകത്ത് കയറില്ലെന്നറിയുക. ലൗകീകം മുറ്റുന്നിടത്ത് നിന്നും ആത്മീയം മുദ്ര ഇടും. നിങ്ങൾ കനാനിൽ വസിച്ചാലും കനാന്യർ ആകരുത്. വെള്ളത്തിൽ വള്ളം പോകും. എന്നാൽ വള്ളത്തിൽ വെള്ളം കയറാതിരിക്കട്ടെ.