‘ഇതാ, നോഹയുടെ കാലം’ – 25
പാ. ബി. മോനച്ചൻ, കായംകുളം
സ്വന്തം അമ്മയെ കൊല്ലുവാൻ ശ്രമിച്ച പതിനേഴ് വയസായ ഒരു പെൺകുട്ടി അവരോട് ചോദിച്ചു പോലും : ‘നീ ഇത് വരെ മരിച്ചിചില്ലിയോടീ’ എന്ന് (1999 ജനുവരി 26 ലെ ഇന്ത്യ ടുഡേ റിപോർട്ട്). കൊള്ള, കുലപാതകം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളെ സുഖജീവിതത്തിനുള്ള കുറുക്ക് വഴിയായി കാണുന്ന യുവാക്കളുടെ സംഖ്യ വർദ്ധിക്കുന്നു. ഇക്കഴിഞ്ഞ വർഷം നടന്ന പൈശാചികമായ കൊലകളിൽ 93 ശതമാനവും പുതുമുഖങ്ങളായ യുവാക്കൾ നടത്തിയവയാണ്. അവർ തുടർന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു : “കലഹത്തിന്റെ നാളുകളിലാണ് നാം ജീവിക്കുന്നത്. ബലാത്സംഗവും, കുലപാതകവും, ഭീഷണിപ്പെടുത്തി പണം,പിടുങ്ങലും അരങ്ങ് വാഴുന്നു. സ്കൂൾ കുട്ടികൾ മുതൽ കൗമാരക്കാരും യൗവനക്കാരും വരെ രാജ്യമെമ്പാടും കൊലയും കൊള്ളയും പണം തട്ടലും നടത്തുന്നു”.
അപ്പോസ്തോലനായ വിശുദ്ധ പൗലോസ് പറഞ്ഞത് പോലെ അത്യാഗ്രഹം, ദ്രവ്യാഗ്രഹം, ഉഗ്രത, ഇവ വർദ്ധിച്ചിരിക്കുന്നു. നന്ദികെട്ടവരും വാത്സല്യമില്ലാത്തവരുമായി ഈ തലമുറ തീർന്നിരിക്കുന്നു. ദുഷ്ടമനുഷ്യരും, മായാവികളും, വഞ്ചിച്ചും, വഞ്ചിക്കപ്പെട്ടും കൊണ്ട് മേൽക്കുമേൽ ദോഷത്തിൽ മുതിർന്നവരുമായി ഈ തലമുറ (1 തിമോ :3:13) തങ്ങളുടെ മേൽ ന്യായവിധി വിളിച്ചു വരുത്തുകയാണ്.
നമ്മുടെ കർത്താവിന്റെ മടങ്ങിവരവിന് ശേഷം ഈ ഭൂമിയിൽ വർദ്ധിച്ചു പേരുകേണ്ടതായ അഞ്ച് വലിയ പാപങ്ങൾ ഉണ്ട്. അവ വിഗ്രഹാരാധന, കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പ്, മോഷണം, എന്നിവയാണ് (വെളി :9:21). ഇവ അഞ്ചും ഇപ്പോൾ തന്നെ വർദ്ധിച്ചതായി കാണാം. ക്ഷുദ്രപ്രയോഗവും ദുർന്നടപ്പും മോഷണവും വർദ്ധിക്കുന്നതോടൊപ്പം, ദ്രവ്യാർത്തി പൂണ്ട മനുഷ്യന്റെ ചെയ്തികൾ ഭയാനകമാകുന്നു. ആരെ വഞ്ചിച്ചാലും സ്വന്തം കീശ നിറയ്ക്കണം എന്ന ചിന്താഗതിക്കാരുടെ എണ്ണം കൂടി വരുന്നു. മോഷണവും പിടിച്ചു പറിയും കവർച്ചയും നിത്യ സംഭവമായപ്പോൾ അവയുടെ വാർത്താ പ്രാധാന്യം പോലും നഷ്ട്ടപെട്ടു. വല്ലതും കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കേണം എന്നല്ലാതെ നഷ്ടപെട്ടത് ഈ ആയുസ്സിൽ നിങ്ങൾക്ക് മടക്കി കിട്ടും എന്ന് പ്രതീക്ഷിക്കരുത്. കാരണം, പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ കുമിഞ്ഞു കൂടുന്നു. ഇനിയും ചെറിയ മോഷ്ടാക്കളെ ഇക്കെ ഇടുവാൻ സ്ഥലം പോരാതെ വന്നിരിക്കുന്നു. വഞ്ചകരും അവരാൽ വഞ്ചിക്കപ്പെടുന്നവരുമായ ഒരു തലമുറ. വിവാഹത്തട്ടിപ്പുകളും (30 വിവാഹം കഴിച്ച ഒരു വീരൻ അടുത്ത കാലത്ത് പിടിയിലായി) വിസാ തട്ടിപ്പും, ജോലി തട്ടിപ്പും, വ്യാജ ഡിഗ്രി സമ്പാദനവും എന്ന് വേണ്ട സമൂഹത്തിൽ എല്ലാ തലങ്ങളിലും അനീതിയും വഷളത്തവും ലോക വ്യാപകമായിരിക്കുന്നു.
“എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാനാകാതെയും ഇരിപ്പാൻ അവളെ വിട്ടു പൊരുവീൻ” (വെളി :18:4). എന്താണിതിന്റെ അർത്ഥം ? ഈ ലോകത്തിന്റെ അശുദ്ധിയിൽ കൂട്ടാളികളാകുന്നവർ അവരുടെ മേൽ വരുന്ന ദൈവീക ക്രോധത്തിന്റെ ബാധകളിലും ഓഹരിക്കാരാകേണ്ടി വരും എന്നല്ലേ ? “അനീതികൊണ്ട് സത്യത്തെ തടുക്കുന്ന മനുഷ്യന്റെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നും വെളിപ്പെട്ടു വരും (റോമ : 1:18). നിങ്ങൾ ഒരു പക്ഷെ ഈ പാപപ്രവർത്തികൾ ഒന്നും ചെയ്യുന്നില്ലായിരിക്കാം. എന്നാൽ നിങ്ങൾ ദൈവകല്പന അനുസരിച്ചിട്ടുണ്ടോ ? ദൈവവചനാധിഷ്ഠിതമാണോ നിങ്ങളുടെ ആരാധനയെന്ന് ശോധന ചെയ്യുക. വരുവാൻ പോകുന്ന അതിഭയങ്കര ന്യായവിധിയിൽ നിന്നും തെറ്റി ഒഴിയുവാൻ, ദൈവീക വിശുദ്ധിയിൽ ജീവിതം നയിപ്പാൻ വായനക്കാരെ ഞാൻ ആഹ്വാനം ചെയ്യുന്നു.