‘ഇതാ, നോഹയുടെ കാലം’ – 26
പാ. ബി. മോനച്ചൻ, കായംകുളം
14
മനുഷ്യജീവൻ വില്പനയ്ക്ക്
ഒരു കാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിന് ശാസ്ത്രം ജന്മം നൽകിയപ്പോൾ ലോകം അത്ഭുതം കൂറി. എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്ന നമ്മെ അമ്പരിപ്പിച്ചു കൊണ്ട് ഇന്ന് സ്ത്രീപുരുഷ ബന്ധം കൂടാതെ തന്നെ കേവലം കോശങ്ങളുടെ സങ്കലനത്തിൽ ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെ പ്രത്യുല്പാദനം നടത്താമെന്ന് ചില ശാസ്ത്രജ്ഞന്മാർ തെളിയിച്ചിരിക്കുന്നു. ഇതൊരു പുതിയ ആശയമായി ചിലർക്കൊക്കെ തോന്നാം. എങ്കിലും വിശുദ്ധവേദപുസ്തകം ഇവയെകുറിച്ചൊക്കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരുവാൻ പോകുന്ന ‘ബാബിലോൺ’സാമ്രാജ്യത്തിലെ സൂപ്പർമാർക്കറ്റുകളിൽ വില്പനയ്ക്കായി നിരത്തിവയ്ക്കുന്ന പല സാധനങ്ങളുടെ കൂട്ടത്തിൽ മനുഷ്യദേഹവും, മനുഷ്യപ്രാണനും, ഉണ്ടായിരിക്കുമെന്ന് യോഹന്നാനുണ്ടായ വെളിപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. “ഏലം, ധൂപവർഗ്ഗം, ഗോതമ്പ്, കന്നുകാലി, കുതിര, ആട്, രഥം, മനുഷ്യദേഹം, മനുഷ്യപ്രാണൻ, എന്നീ ചരക്ക് ഇനി ആരും വാങ്ങായ്കയാൽ തന്നെ” (വെളി : 18:13)
ഈ വേദഭാഗത്തിൽ ബാബിലോൺ സാമ്രാജ്യത്തിൽ മറ്റ് സാധനങ്ങൾക്കൊപ്പം വാങ്ങുവാൻ കിട്ടുന്ന രണ്ട് സാധനങ്ങൾ മനുഷ്യദേഹവും, മനുഷ്യപ്രാണനും ആയിരിക്കുമെന്ന് വചനം മുൻപ് തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. നാം വസിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന്റെ ശരീര അവയവങ്ങൾ പലതും വില്പന ചരക്കാക്കിയിരിക്കുകയാണ്. മനുഷ്യന്റെ കണ്ണ്, വൃക്ക, ഹൃദയം, മജ്ജ, ചർമ്മം, തുടങ്ങിയ പലതും മാറ്റി വയ്ക്കുവാൻ കഴിയും. നിത്യവൃത്തിക്ക് വകയില്ലാത്തവർ തങ്ങളുടെ രണ്ട് വൃക്കകളിൽ (കിഡ്‌നി) ഒന്ന്, ധനാഢ്യർക്ക് ആശുപത്രികളുടെ ദല്ലാളന്മാർ മുഖേന വിൽക്കുമ്പോൾ, ഗൾഫ് രാജ്യങ്ങളിലെ ധനാഢ്യരായ അറബികൾക്കും അവരുടെ കുടുംബാംഗംകൾക്ക് വേണ്ടിയും, മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെ സമ്പന്നർക്ക് വേണ്ടിയും കേട് പറ്റിയ ശരീര അവയവങ്ങൾക്ക് പകരം വയ്ക്കുവാൻ ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളിൽ നിന്നും മനുഷ്യ ശരീരാവയവങ്ങൾ കയറ്റി അയയ്ക്കപ്പെടുന്നു എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഇന്ത്യയിൽ നിന്നും 4000 ത്തോളം കുട്ടികളെ കാണാതായിട്ടുണ്ടെന്നും, അവരിൽ പലരും വൃക്ക വ്യാപാരത്തിന്റെയും മറ്റ് ശരീരാവയവ വില്പനക്കാരുടെ ഇരകളായി തീർന്നിരിക്കാമെന്നും ഇന്ത്യ ടുഡേ വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇപ്രകാരം തട്ടി എടുക്കപ്പെടുന്ന കുഞ്ഞുങ്ങളിൽ നല്ലൊരു പങ്കിനെ കൊന്നും കൊല്ലാതെയും ഒക്കെ അവരുടെ കണ്ണും വൃക്കയും മറ്റും എടുത്തു മാറ്റി പണം തട്ടുന്ന വലിയൊരു വ്യവസായ ശൃംഖല തന്നെ പല രാജ്യങ്ങളിലും ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത്, യാഥാർഥ്യമാണ്.