‘ഇതാ, നോഹയുടെ കാലം’ – 28
പാ. ബി. മോനച്ചൻ, കായംകുളം
15
സോദോമേ, നിന്നിൽ പാപം ഉണ്ടെങ്കിൽ …
കഴിഞ്ഞ അദ്ധ്യായത്തിൽ വിശുദ്ധ പൗലോസ് ഈ തലമുറയെക്കുറിച്ച് നൽകിയ വിവരണം നാം അല്പമായി ചിന്തിച്ചു. എന്നാൽ അന്ത്യകാല തലമുറയെക്കുറിച്ച് വിശുദ്ധ പത്രോസ് പറയുന്നത് ശ്രദ്ധിക്കുക : “ജാത്യാ പിടിപെട്ട് നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചു കൊണ്ട് സ്വന്ത വഷളത്തത്താൽ നശിച്ചു പോകും. അവർ താത്കാലിക ഭോഗതൃപ്തി സുഖം എന്നു വച്ച് നിങ്ങളുടെ സ്നേഹ സദ്യകളിൽ നിങ്ങളോട് കൂടെ വിരുന്ന് കഴിച്ചു പുളക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. അവർ വ്യഭിചാരിണിയെ കണ്ട് രസിക്കയും പാപം കണ്ട് തൃപ്തിപ്പെടാതെ ഇരിക്കയും ചെയ്യുന്ന കണ്ണുള്ളവരും, സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും, ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ” (2 പത്രോസ് :2:12-14). “സ്വന്ത മോഹങ്ങളെ അനുസരിച്ച് നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരും എന്ന് വിശേഷാൽ അറിഞ്ഞു കൊൾവീൻ” (2 പത്രോസ് :3:4)
വെറും കടൽമുക്കുവനായിരുന്ന പത്രോസിന് ദൈവീക ജ്ഞാനം ലഭിച്ചപ്പോൾ അവൻ പരിശുദ്ധാത്മാവിനാൽ രേഖപ്പെടുത്തിയിരിക്കുന്നതും അതിന്റെ അത്ഭുത നിവർത്തിയും ശ്രദ്ധിക്കുക. എന്തൊക്കെയാണ് ഈ തലമുറ ? തങ്ങൾ അറിയാത്തതിനെ എല്ലാം ദുഷിക്കുന്നവർ, അനീതിയുടെ കൂലി അനുഭവിക്കുന്നവർ, താത്കാലിക ഭോഗതൃപ്തി സുഖമെന്ന് കരുതുന്നവർ, ദോഷം കണ്ട് രസിക്കുന്നവർ, പാപം കണ്ട് തൃപ്തിപ്പെടാതിരിക്കുന്നവർ, ദ്രവ്യാഗ്രഹത്തിലാഭ്യാസം ചെയ്യുന്നവർ, സ്വന്തം മോഹങ്ങളെ അനുസരിച്ച് നടക്കുന്നവരും, പരിഹസികളുമായവർ. അടുത്ത വാക്യമായപ്പോൾ ജലപ്രളയത്തിന് മുൻപുള്ള ജനത്തിന്റെ അവസ്ഥയെ പത്രോസ് ഈ കാലവുമായി താരതമ്യപ്പെടുത്തുകയാണ്. “ആകാശവും, വെള്ളത്തിൽ നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്റെ വചനത്താൽ ഉണ്ടായിയെന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്താൽ മുങ്ങി നശിച്ചുവെന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്ക് കാത്തിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നു കളയുന്നു” (2 പത്രോസ് :3:6)
മുകളിലുദ്ധരിച്ച വിശേഷണങ്ങൾ ഒക്കെ ഈ തലമുറയ്ക്ക് എത്ര നന്നായി ചേരുമെന്ന് നിങ്ങൾ തന്നെ ചിന്തിക്കുക. ഇതിൽ വിശേഷമായ ഒരു പദപ്രയോഗമുണ്ട്, “വ്യഭിചാരിണിയെ കണ്ട് രസിക്കയും, പാപം കണ്ട് തൃപ്തിപ്പെടാതിരിക്കുകയും ചെയ്യുന്ന കണ്ണുള്ള തലമുറ” ഈ തലമുറയ്ക്ക് ഇതിനേക്കാൾ യോജിച്ച വിശേഷണം കൊടുക്കുവാനുണ്ടോ ? 1994 നവംബർ 23 ലെ മനോരമ ശാസ്ത്രജാലകം എന്ന പംക്തിയിൽ നിന്നുള്ള ഈ ഉദ്ധരണി ശ്രദ്ധിക്കുക : പതിനെണ്ണായിരം കുലപാതകങ്ങൾ അത്രയും തന്നെയോ, അതിൽ കൂടുതലോ ബലാത്സംഗങ്ങൾ, ആയിരകണക്കിന് ബോംബ് സ്‌ഫോടനങ്ങൾ, ആത്മഹത്യകൾ, സംഘട്ടനങ്ങൾ, ഒരു ലക്ഷത്തിലേറെ കിടപ്പറ രംഗങ്ങൾ, ദാമ്പത്യേതര ബന്ധങ്ങൾ, അശ്ലീലത്തിന്റെ അതിപ്രസരമുള്ള നൃത്തരംഗങ്ങൾ പതിനഞ്ച് വയസ്സിനുള്ളിൽ ഇത്രയും ഭീകരതകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്ന ഒരാളുടെ മാനസിക അവസ്ഥയെപ്പറ്റി ഒന്നോർത്ത് നോകൂ. ദിവസവും നാലും അഞ്ചും മണിക്കൂർ ടീവി കാണുന്ന ഒരു അമേരിക്കൻ കൗമാര പ്രായക്കാരൻ നേടുന്ന അനുഭവസമ്പത്തിന്റെ ഏകദേശ കണക്കാണിത്.