‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (113)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
എന്നാൽ ഈ സത്യം മനുഷ്യന്റെ ഉത്തരവാദിത്വത്തെ കുറയ്ക്കുന്നില്ല. അവിടുന്ന് സകല മനുഷ്യരോടും മാനസാന്തരപ്പെട്ടാൽ കല്പിക്കുന്നു (അപ്പൊ : 17:30). നിങ്ങൾ ആരെ സേവിക്കുമെന്ന് തിരഞ്ഞെടുക്കുവാൻ മനുഷ്യരോട് ആവശ്യപ്പെടുന്നു. (യോശു : 24:15). ദൈവദാസന്മാർ ദൈവത്തിന്റെ സ്ഥാനാപതികളായി ദൈവത്തോട് നിരന്ന് കൊൾവിൻ എന്ന് മനുഷ്യരോട് അപേക്ഷിക്കുന്നു (2 കോരി :5:20). ഒരു മനുഷ്യൻ നശിക്കുന്നുവെങ്കിൽ അവൻ നശിക്കുവാൻ ദൈവം നിർണ്ണയിച്ചത് കൊണ്ടല്ല, അവൻ മാനസാന്തരപ്പെടാഞ്ഞത് കൊണ്ടും ദൈവത്തിന്റെ വിളി നിരസിച്ചു കൃപയാലുള്ള രക്ഷ അഗണ്യമായി കരുതിയത് കൊണ്ടുമാണ്.
ദൈവം സർവ്വജ്ഞാനിയും സർവ്വശക്തനുമാണെങ്കിൽ കഴിഞ്ഞ നിത്യത മുതൽ വരുന്ന നിത്യത വരെയുള്ള കാര്യങ്ങൾ അറിയുവാനും ആ അറിവിന്റെ വെളിച്ചത്തിൽ എല്ലാം മുൻ നിർണ്ണയിക്കുവാനും തനിക്ക് കഴിയും. ആ കഴിവില്ലാത്ത ദൈവം ദൈവമല്ല. അപ്പോൾ തന്നെ മനുഷ്യന് തീരുമാനശക്തിയും സ്വാതന്ത്ര്യവും ദൈവം നൽകുകയും അവന്റെ ഭാവി ആ ഇച്ഛാ സ്വാതന്ത്ര്യത്തെ അവൻ എങ്ങനെ ഉപയോഗിച്ചു എന്നുള്ളതിനെ ആശ്രയിച്ചിരിക്കുകയും ചെയ്യുന്നു. ഈ രണ്ട് സത്യങ്ങളിൽ ഒന്നിനെ ബാലീ കഴിച്ച് മറ്റേതിനെ വിശ്വസിക്കയില്ല, രണ്ട് തുല്യപ്രാധാന്യമുള്ള രണ്ട് സത്യങ്ങൾ എന്നല്ലാതെ പരസ്പര വിരുദ്ധങ്ങളല്ല. ദൈവത്തിന്റെ സർവ്വാധികാരവും മനുഷ്യന്റെ ഉത്തരവാദിത്വവും ഒന്ന് മറ്റേതിനെ ബാധിക്കുന്നില്ല.
ശാസ്ത്രത്തിന് അറിയാൻ കഴിയാത്ത മറ്റൊരുതരം ജീവനുണ്ട്. അത് ശാസ്ത്രത്തിന്റെ അതെ നിയമം അനുസരിക്കുന്നു. അത് ‘ക്രിസ്‌തുജീവൻ’ ആണ്. ‘പക്ഷി ജീവൻ’ അതേ പ്രതിമയായ ഒരു പക്ഷിയെ ഉല്പാദിപ്പിക്കുന്നത് പോലെ ‘ക്രിസ്‌തുജീവൻ’ മനുഷ്യന്റെ ആന്തരാത്മാവിൽ അതേ പ്രതിമയായ ഒരു ക്രിസ്തുവിനെ ഉല്പാദിപ്പിക്കും. അനുരൂപതാ നിയമമനുസരിച്ച് ഈ രൂപാന്തരം ഒരു പ്രത്യേകരൂപം സ്വീകരിക്കുന്നു. അത്, രൂപപ്പെടുന്ന കലാകാരന്റെ രൂപം തന്നെയാണ്. ജീവിതകാലം മുഴുവൻ, ക്രിസ്തു അതിൽ രൂപപ്പെടുവോളം ഈ അത്ഭുതകരമായ, മാർമ്മിക പ്രക്രിയ തുടർന്ന് കൊണ്ടിരിക്കും.
‘ആദ്യജാതൻ’ എന്ന പദം ക്രിസ്തുവിന്റെ മുൻഗണന, പരമോന്നത പദം ഇവയെ കാണിക്കുന്നു. (കൊലോ :1:15:18, എബ്രാ : 1:6, വെളി :1:5). ആദ്യജാതൻ എന്നതിന് ആദ്യം ജനിച്ചവൻ എന്നല്ല, കാരണഭൂതൻ എന്നാണർത്ഥം.അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുവാൻ കാരണഭൂതനാണവൻ (എബ്രാ : 2:10). സകലസൃഷ്ടിക്കും കാരണഭൂതൻ. മരിച്ചവരിൽ ആദ്യജാതനും താൻ തന്നെ എന്ന് പറഞ്ഞാൽ ഇനി മരിക്കാൻ കഴിയാത്തവണ്ണം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റവരിൽ ആദ്യൻ എന്നർത്ഥം.