‘സങ്കീർത്തന ധ്യാനം’ – 42
പാ. കെ. സി. തോമസ്
‘വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും’, സങ്കീ : 19:14
ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കുവാനാണ് ഒരു ദൈവഭക്തൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരുവന്റെ ജീവിതത്തിന് ഒരു അർത്ഥവും കല്പിക്കുവാനില്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കിൽ എനിക്ക് ക്രിസ്തുവിന്റെ ദാസനായിരിക്കുവാൻ കഴിയുകയില്ലെന്ന് പൗലോസ് എഴുതി. (ഗലാ :1:10). ദൈവത്തെ പ്രസാദിപ്പിച്ചാലേ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും അനുഗ്രഹമുള്ളൂയെന്ന് വിശ്വസിക്കുന്നവരാണ് പൊതുവെ എല്ലാ മനുഷ്യരും. ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് അവർക്ക് അറിയുകയില്ല. എന്നാൽ ദൈവത്തെ എങ്ങനെയെല്ലാം പ്രസാദിപ്പിക്കാമെന്ന് വ്യക്തമാക്കുന്ന പുസ്തകമാണ് വിശുദ്ധ വേദപുസ്തകം. കേവലം നാവിലെ വാക്കുകൾക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. ഹൃദയത്തിലെ ധ്യാനം നാവിലെ വാക്കായി മാറിയാൽ ദൈവം പ്രസാദിക്കും. ഹൃദയം നിറഞ്ഞ് കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്. ദൈവത്തെ ഒരുവൻ ധ്യാനിക്കുമ്പോൾ അവന്റെ ഹൃദയം ദൈവത്തോടുള്ള നന്ദി കൊണ്ട് നിറയും. ദൈവസ്നേഹം കൊണ്ട് നിറയും. സ്തുതിയും സ്തോത്രവും കൊണ്ട് നിറയും. ഹൃദയവും നാവും ആരാധനയിൽ ഒരുമിച്ചു ചേർന്നാലേ ദൈവം പ്രസാദിക്കുകയുള്ളൂ. ഒരു ധാന്യത്തിന്റെ തോടിനേക്കാൾ അതിനകത്തുള്ള കുരുവിനാണ് പ്രാധാന്യം. കുരുവിലാത്ത തോടിന് വിലയില്ല. അത് പോലെയാണ് ധ്യാനവും വക്കും. ധ്യാനംകൊണ്ട് വലിയ അനുഗ്രഹമുണ്ടെന്ന് വിവിധ ജാതി മതസ്ഥർ വിശ്വസിക്കുന്നു. അത് കൊണ്ട് ധ്യാനകേന്ദ്രങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. അവിടെ പോകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. ധ്യാനവും ആരാധനയുമായി വലിയ ബന്ധമുണ്ട്. ധ്യാനിക്കുന്നവന്റെ ഹൃദയം ഏകാഗ്രമാകുന്നു. അതിൽ നിന്നും ആരാധന കവിഞ്ഞ് ഒഴുകുന്നു. ധ്യാനിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ നടക്കുന്നു. ധ്യാനിക്കുന്നവന്റെ ഹൃദയം സ്നേഹം കൊണ്ട് നിറയും. ധ്യാനിക്കുന്നവരുടെ ഹൃദയം കാൽവരി ദർശനം കൊണ്ട് നിറയും. ഹൃദയത്തിൽ നിന്നും അസൂയയും പകയും പിണക്കവും അശുദ്ധചിന്തകളും എല്ലാം മാറിപ്പോകും. സഹിക്കുവാനും ക്ഷമിക്കുവാനും കഴിവുള്ളവരായി തീരും. ഇന്ന് പലരുടെയും പല രോഗങ്ങൾക്ക് കാരണം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന വിദ്വേഷവും വിരോധവും പകയും ഒക്കെയാണ്. ക്ഷമിക്കാൻ കഴിഞ്ഞാൽ, ഹൃദയത്തിൽ നിന്നും ദോഷചിന്തകൾ നീക്കാൻ കഴിഞ്ഞാൽ പല രോഗങ്ങളും മാറുമെന്ന് ധ്യാനകേന്ദ്രങ്ങളിൽ പോയി ധ്യാനത്തിൽ ഇരുന്നിട്ട് വരുന്നവരുടെ അനുഭവസാക്ഷ്യങ്ങൾ തെളിയിക്കുന്നു. മൂന്നാമതായി ധ്യാനിക്കുന്നവൻ ദൈവത്തിന്റെ ഉപകാരങ്ങളെ ഓർക്കും. കൃപകളെ ധ്യാനിക്കും. പൂർണ്ണഹൃദയത്തോടെ പൂർണ്ണമനസ്സോടെ പൂർണ്ണ ആത്മാവോടെ ദൈവത്തെ അവർ ആരാധിക്കും. ദാവീദ് അനുഭവത്തിൽ എഴുതി എന്റെ കിടക്കയിൽ ഞാൻ നിന്നെ ഓർക്കയും രാത്രി യാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ എന്റെ പ്രാണന് മജ്ജയും മേദസ്സും കൊണ്ടെന്ന പോലെ തൃപ്തി വരുന്നു. (സങ്കീ : 65:56) ധ്യാനത്തിന്റെ അനുഭവം ഉണ്ടാകുമ്പോൾ ‘എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു’ (സങ്കീ : 65:6) ധ്യാനവും സ്തുതിയും ഒരുമിച്ചു നടന്നതിനാൽ ദൈവം ദാവീദിൽ പ്രസാദിച്ചു. മറ്റൊരു ഭാഗത്ത് ദാവീദ് എഴുതി “എന്റെ ധ്യാനത്തിങ്കൽ തീ കത്തി. അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു” (സങ്കീ : 39:3) ഹൃദയത്തിൽ ധ്യാനം ഉള്ളവരുണ്ട്. എന്നാൽ അവരുടെ നാവിൽ വാക്കുകൾ ഇല്ലാതെ മൗനമായിരിക്കുന്നവരുമുണ്ട്. മറ്റ് ചിലർക്ക് വായിൽ നിന്നും നല്ല വാക്കുകൾ ഉയരുന്നുണ്ടെങ്കിലും ഹൃദയത്തിൽ ധ്യാനമില്ല. അങ്ങനെ ഉള്ളവരിൽ ദൈവം പ്രസാദിക്കുന്നില്ല. പാറയായ ദൈവത്തോടും വീണ്ടെടുപ്പ്കാരനായ ദൈവത്തോടുമുള്ള പ്രാർത്ഥനാവാചകമാണ് എന്റെ ഹൃദയത്തിലെ ധ്യാനവും വായിലെ വാക്കും അങ്ങേയ്ക്ക് പ്രസാദമായി തീരട്ടെ എന്നത്. ദൈവം പാറയാണെന്നും, ദൈവം വീണ്ടെടുപ്പ്കാരനുമാണെന്ന് ഓർത്താൽ ആ ദൈവത്തെ ധ്യാനിക്കാതിരിക്കുവാൻ കഴിയുകയില്ല. ഹൃദയം ഏകാഗ്രമല്ലാതെ മറ്റ് ചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോഴും കൂട്ടത്തിൽ പാടുവാനും കൈ അടിക്കുവാനും ഒക്കെ കഴിയും. മനുഷ്യൻ പുറമെ ഉള്ളത് നോക്കുന്നവനായത്കൊണ്ട് അവനെ പ്രശംസിക്കും. നല്ല ആത്മീയനെന്ന് പറയും. എന്നാൽ ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നതിനാൽ ആ വ്യക്തിയിൽ പ്രസാദിക്കുകയില്ല. വായിലെ വാക്കുകൾ കൃപയോട് കൂടിയതും ഉപ്പിനാൽ രുചി വരുത്തുന്നതുമായിരിക്കണം. ഹൃദയം ദൈവീകചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കണം. “ക്രിസ്തു ദൈവതൃത്തിന്റെ വല്ലാത്ത ഭാഗത്ത് ഇരിക്കുന്നയിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ; ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പിൻ” (കോലോ :3:1-4)