‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (117)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്ക കൊണ്ട്’, ഉല്പ : 22:12, എന്ന വാക്കുകൾ നോക്കുക. പൗലോസ് പറയുകയാണ്. “അബ്രഹാം തന്റെ സ്നേഹഭാജനത്തെ യാഗമായി നല്കാൻ മടിക്കാതെ ദൈവത്തോട് ഭക്തി വെളിപ്പെടുത്തിയെങ്കിൽ ദൈവവും മനുഷ്യന് വേണ്ടി തന്റെ ഏകജാതനെ യാഗമായി നല്കാൻ മടിക്കുമോ ?
‘നമ്മുടെ മേൽ കുന്ന് കൂടിയ ശിക്ഷ ഒഴിവാക്കാൻ ദൈവം ആഗ്രഹിച്ചെങ്കിൽ തന്റെ പുത്രനെ ഒഴിവാക്കുമായിരുന്നു. കഷ്ടതയുടെ പാനപാത്രം നമ്മിൽ നിന്നൊഴുവാക്കുവാൻ തന്റെ പുത്രനെ അവൻ ആദരിക്കാതെ പോയി. നമ്മോടുള്ള സ്നേഹത്തിൽ അവൻ പുത്രനെ ആദരിച്ചില്ല. നമ്മെ വിമോചിപ്പിക്കേണ്ടതിന് നമ്മുടെ ജാമ്യക്കാരനെ ആദരിച്ചില്ല “
“നമുക്ക് എല്ലാവര്ക്കും വേണ്ടി ” – ‘നമുക്ക്’ എന്ന പദം മുന്നറിഞ്ഞ, മുൻ നിയമിച്ച, വിളിച്ച, നീതികരിച്ച, തേജസ്കരിച്ച നമ്മെയാണ് പരാമർശിക്കുന്നത്. പൊതുവായി എല്ലാവരെയുമല്ല പ്രത്യേകമായി ചിലർ വ്യാപ്തിയും നിയന്ത്രണവും രണ്ടുമുള്ള ഒരു പ്രയോഗമാണിത്. ‘എല്ലാവർക്കും’ എന്നതിൽ വ്യാപ്തി, ‘നമുക്ക്’എന്നതിൽ നിയന്ത്രണം. പൗലോസ് വിശ്വാസികളെ കുറിച്ച് പറയുകയാണ്. ആരാണ് ഈ വിശ്വാസികൾ ? തന്റെ പുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ സുവിശേഷം കേട്ട് വിശ്വസിച്ചവർ എല്ലാം വിശ്വാസത്തിന് മാത്രമേ ഇവിടെ നടക്കാൻ കഴിയൂ. അപ്രമേയനായ പരിശുദ്ധ ദൈവത്തിനും പാപിയുടെ ഭീകരമായ അപരാധത്തിനിടയ്ക്കുമുള്ള ഭീകര ഗർത്തത്തിനുമിടയ്ക്ക് വന്നപ്പോൾ അവിശ്വാസം ഭയന്ന് പിന്മാറി. എന്നാൽ വിശ്വാസം, ക്രിസ്തുവിനെ ക്രൂശിക്കപ്പെട്ടവനായി കണ്ടിട്ട്, ദൈവം എനിക്ക് വേണ്ടി എന്ന് നിലവിളിച്ചു കൊണ്ട് സ്വന്തപുത്രനെ ആദരിക്കാതെ ദൈവം ഒരുക്കിയ പാലത്തിൽ കൂടെ സന്തോഷത്തോടെ കടന്ന് പോയി”
മരിക്കാനായി യേശുവിനെ ഏല്പിച്ചു കൊടുത്തത് ആരാണ് ? പണത്തിന് വേണ്ടി യൂദയല്ല, ഭയന്നിട്ട് പീലാത്തോസ് അല്ല, അസൂയ കൊണ്ട് യഹൂദന്മാർ അല്ല, പിന്നെ സ്നേഹം കൊണ്ട് പിതാവായ ദൈവം ഏല്പിച്ചു. കാൽവരി സെഖര്യാ പ്രവാചകന്റെ നിവൃത്തിയായിരുന്നു. (സെഖാ :13)
‘പിതാവ് അവനെ ഏല്പിച്ചു കൊടുത്തത് കൊണ്ട് അവന്റെ കഷ്ടത ദൈവനീതിയുടെ സംതൃപ്തിയായിരുന്നു. അവൻ ന്യായപ്രമാണത്തിന്റെ മുഴുശാപവും വഹിച്ചത് കൊണ്ട് അവന്റെ ജനം ഇനി ഒരിക്കലും ആ ക്രോധം ഇനി വഹിക്കേണ്ടി വരികയില്ല. അവൻ നമ്മെ മരണത്തിന് ഏല്പിച്ചു.