‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (118)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
കോപപാത്രങ്ങളായ നമ്മെ വീണ്ടെടുത്ത് സ്വർഗ്ഗത്തിൽ അവനോടൊപ്പം ഇരുത്തി. അവന്റെ വീണ്ടെടുപ്പിന്റെ വിജയ ചിഹ്നങ്ങളായ നമ്മിൽ നിത്യത മുഴുവൻ സന്തോഷിക്കേണ്ടതിന് അവൻ അങ്ങനെ ചെയ്തു. ‘ദൈവം പുത്രനെ വായ്പ തരികയല്ലായിരുന്നു, വിട്ട് തരികയായിരുന്നു.’
അവനോട് കൂടെ സകലവും നല്കാതിരിക്കുമോ, “ക്രിസ്തു എല്ലാം ക്രിസ്തുവിനോട് കൂടെയെല്ലാം’ ‘കൂടി’യതിൽ നിന്ന് കുറഞ്ഞതിലേക്ക്’ (from the greater to the less) എന്ന ന്യായം ഇവിടെ കാണുന്നു. ദൈവം തന്റെ പുത്രനെ മരണത്തിന്, ക്രൂശിലെ മരണത്തിന് തന്നെ ഏല്പിച്ചു കൊടുത്തിട്ട് തന്റെ ജനത്തിൽ നിന്ന് മറ്റേതെങ്കിലും അനുഗ്രഹം പിടിച്ചുവെക്കുക എന്നത് ചിന്തിക്കാൻപോലും സാദ്ധ്യമല്ല. “യാഗത്തിന്റെ മൂല്യം സ്നേഹത്തിന്റെ വലിപ്പത്തെ ഉറപ്പ് വരുത്തുകയും മറ്റെല്ലാ നന്മകളുടെയും, ദാനത്തെ, ഉറപ്പിക്കുകയും ചെയ്യുന്നു. ‘സകലവും’ …. ഈ അഖിലാണ്ഡത്തിലുള്ള സകലവും.
ഏറ്റം വലിയ ദാനങ്ങളെ (ആത്മീക) നൽകിയെങ്കിൽ അതോട് കൂടെ ഭൗതീക ദാനങ്ങളും നൽകും.
ദൈവം ആദരിക്കാത്ത ൪ കാര്യങ്ങൾ :
i) പാപം ചെയ്ത ദൂതന്മാരെ (2 പത്രോസ് : 2:4)
ii) പുരാതന ലോകത്തെ (2 പത്രോസ് :2:5)
iii) സ്വന്ത പുത്രനെ (റോമ : 8:32)
iv) സ്വാഭാവിക കൊമ്പുകളെ (റോമ :11:21)
8:33 – ദൈവം തിരഞ്ഞെടുത്തവരെ ആര് കുറ്റം വിധിക്കും ? :-
തിരഞ്ഞെടുപ്പിനെക്കുറിച്ച് ഈ ലേഖനത്തിൽ കാണുന്ന ആദ്യ സൂചനയാണിത്. മൂല ഭാഷയിൽ ‘തിരഞ്ഞെടുത്തവർ’ എന്നതിനോട് ഉപസർഗ്ഗം കാണുന്നില്ല. അത്, അനിശ്ചിത കാലത്ത് നടന്ന നിശ്ചിത തിരഞ്ഞെടുപ്പിനെ കാണിക്കുന്നു. അതായത് അത് നിത്യതയിൽ ദൈവം നടത്തിയ തിരഞ്ഞെടുപ്പിലേക്ക് പുറകോട്ട് പോകുന്നു. തിരഞ്ഞെടുക്കപെട്ടവരുടെ തിരഞ്ഞെടുപ്പിന്റെ ഒരു സമയം കാലത്തിൽ നിര്ണയിക്കാവതല്ല. അവർ എന്നും തിരഞ്ഞെടുക്കപെട്ടവരായിരുന്നു. അവർ ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവല്ലാതിരുന്ന ഒരു സമയം മുഴു നിത്യതയിലുമില്ല. ലോകസ്ഥാപനം മുതലേ നമ്മുടെ പേര് കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരുന്നു. (വെളി :1:3,8). ലോകസ്ഥാപനത്തിന് മുൻപ് തന്നെ നമ്മെ അവനിൽ തിരഞ്ഞെടുത്തു (എഫെ :1:4)
ആര് കുറ്റം വിധിക്കും, ആർ ശിക്ഷ വിധിക്കും. ഈ ആളത്വ സർവ്വനാമം സൂചിപ്പിക്കുന്നത് ക്രിസ്ത്യാനിയുടെ ഏറ്റം വലിയ ശത്രു ഒരു ആളത്വമാണ് എന്നാണ്. ആളിന് മാത്രമേ ആളിനോട് യുദ്ധം ചെയ്യാൻ കഴിയൂ. വിശ്വാസി ദ്രവ്യത്തോട് യുദ്ധം ചെയ്യുന്നില്ല. മറിച്ച്, അവന് യുദ്ധമുള്ളത് ആളത്വത്തോടും, ശക്തികളോടും അധികാരങ്ങളോടുമത്രേ.